പത്തനംതിട്ട: ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം വേണമെന്ന സഹപ്രവർത്തക നിർദേശം പരിഗണിച്ച് പുതിയ വിശ്രമ മുറി ഒരുക്കി പത്തനംതിട്ട ജില്ലാ കളക്‌ടർ എസ് പ്രേം കൃഷ്‌ണന്‍. ചിന്തിച്ചപ്പോള്‍ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്ന് മനസിലായിയതിനെ തുടർന്നാണ് കലക്‌ടറേറ്റില്‍ ജീവനക്കാരികള്‍ക്ക് വിശ്രമമുറി ഒരുക്കിയതെന്ന് ജില്ലാ കലക്‌ടർ അറിയിച്ചു. തന്‍റെ ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് കലക്‌ടർ ഇക്കാര്യം അറിയിച്ചത്.

ജില്ലാ കളക്‌ടറുടെ ഫേസ്ബുക്ക് പോസ്‌റ്റിന്‍റെ പൂർണ രൂപം
കുറച്ചു ദിവസങ്ങള്‍ക്കു മുൻപ് എന്‍റെ സഹപ്രവർത്തക എനിക്ക് മുന്നില്‍ ഒരു നിർദേശം വക്കുകയുണ്ടായി. ആർത്തവ സമയങ്ങളിലും മറ്റും ജോലി ചെയ്യുമ്പോള്‍ മാനസികമായും ശാരീരികമായും ഒത്തിരി ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്, ഇതിനു എന്തെങ്കിലും ഒരു പരിഹാരം ചെയ്യുമോ എന്നായിരുന്നു അവരുടെ നിർദേശം. ചിന്തിച്ചപ്പോള്‍ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒരു വിഷയമാണ് ഇത് എന്നു മനസിലായി. 2024 ലെ world mental health day ലെ പ്രധാന സന്ദേശം തന്നെ mental health in workplace എന്നതാണല്ലോ. അപ്പോള്‍ ആർത്തവം പോലെയുള്ള സാഹചര്യങ്ങളില്‍ തൊഴില്‍ ചെയ്യുന്ന സ്ത്രീകള്‍ എത്രത്തോളം കഷ്‌ടപ്പെടുന്നുണ്ട് എന്നത് ചിന്തിക്കേണ്ട ഒന്നാണ്.
ശാരീരികവും മാനസികവുമായ വെല്ലുവിളികളെ അതിജീവിച്ചാണ് അവർ സ്വന്തം കർമ്മ പഥത്തില്‍ കാലൂന്നുന്നത്. പലപ്പോഴും ഈ വിഷയത്തില്‍ ശരിയായ തുറന്നു പറച്ചിലുകള്‍ ഉണ്ടാകുന്നില്ല. എന്നാല്‍ നമ്മുടെ കളക്‌ടറേറ്റിലെ സഹോദരിമാർ ഈ വിഷയത്തെപ്പറ്റി സംസാരിച്ചത് ഏറെ സന്തോഷം ഉണ്ടാക്കി. അതുകൊണ്ട് അവർക്കു ജോലിയുടെ ഇടയ്ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമ്പോള്‍ വിശ്രമിക്കുന്നതിനു വേണ്ടി ഒരു പ്രത്യേകമുറി തന്നെ ഒരുക്കാൻ നമ്മുക്ക് സാധിച്ചു. നമ്മുടെ ജില്ല ഏറെ സന്തോഷത്തോടെ ഇതിനു വഴിയൊരുക്കുന്നു.