തിരുവനന്തപുരം: മാസപ്പടി കേസിലെ (Masappadi Case) ഇ ഡി അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന സിപിഎം വാദം ശ്രദ്ധ തിരിക്കാനെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയുമായ രാജീവ് ചന്ദ്രശേഖർ (Union Minister Rajeev Chandrasekhar). ക്രിമിനലുകൾ സ്വയം കുറ്റം ചെയ്തെന്ന് സമ്മതിക്കില്ല. അവർ അന്വേഷണ ഏജൻസികളെ കുറ്റം പറയുമെന്നും വിഷയത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് രാഷ്ട്രീയ പ്രേരിതം എന്ന് സിപിഎം പറയുന്നതെന്നും രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി (Rajeev Chandrasekhar On Masapapdi Case).
മൂന്ന് വര്‍ഷം മുമ്പ് ജൽ ജീവൻ മിഷൻ (Jal Jeevan Mission) വഴി കേന്ദ്ര സർക്കാർ ഫണ്ട് അനുവദിച്ചിട്ടും ഇന്നും തിരുവനന്തപുരത്തെ 2.6 ലക്ഷം വീടുകളില്‍ കുടിവെള്ള പൈപ്പ് കണക്ഷന്‍ ലഭ്യമാക്കിയില്ലെന്നും തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ഇവര്‍ക്കു വെള്ളമെത്തിക്കുക എന്നതിനായിരിക്കും പ്രഥമ പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോഴും കോവളം, നെയ്യാറ്റിന്‍കര, പാറശ്ശാല എന്നിവിടങ്ങളിലടക്കം ടാപ്പ് വെള്ളം ലഭിക്കാത്ത വലിയൊരു ജനവിഭാഗമുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ജല്‍ജീവന്‍ മിഷനിലൂടെ 2019ല്‍ 23.20 ശതമാനം പേര്‍ക്ക് മാത്രം ലഭ്യമായിരുന്ന കുടിവെള്ളം 62.40 ശതമാനം പേരിലെത്തിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മാച്ചിങ് ഗ്രാന്‍റ് ഇനിയും അനുവദിക്കാത്തതാണ് പ്രശ്‌നമെന്നും മൂന്ന് വര്‍ഷം മുമ്പ് തന്നെ ജൽജീവൻ മിഷൻ വഴി, കേന്ദ്ര സര്‍ക്കാര്‍ ഇതിനുള്ള ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അതേസമയം, കളമശ്ശേരി സ്ഫോടന പരാമർശത്തിൽ ഖേദമില്ലെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. എം വി ഗോവിന്ദനാണ് പാലസ്‌തീൻ ബന്ധം ആദ്യം പറഞ്ഞത്.
അന്ന് അന്വേഷണമുമണ്ടായിരുന്നില്ലെന്നും പിണറായി വിജയൻ തന്നെ വർഗീയവാദി എന്ന് വിളിച്ചത് അനുവദിക്കില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാരത് മാതാ കീ ജയ് എന്ന മുദ്രാവാക്യം ഉണ്ടാക്കിയത് മുസ്ലീമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പരാമർശത്തിൽ, ആരാണ് ആദ്യം ഈ മുദ്രാവാക്യം വിളിച്ചത് എന്നതിൽ എന്താണ് പ്രസക്തിയെന്നും പിണറായി വിജയനും കൂട്ടരും ഭാരത് മാതാ കീ ജയ് എന്ന് വിളിക്കാൻ തയ്യാറാകട്ടെയെന്നും വികസനം പറഞ്ഞ് വോട്ട് ചോദിക്കാൻ പറ്റാത്തത് കൊണ്ടാണ് ഇത്തരം കാര്യങ്ങളൊക്കെ പറയുന്നത് എന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.