കോഴിക്കോട് : ജില്ല ജയിലിൽ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഏറ്റുമുട്ടി. മൂന്ന് ജയിൽ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാർക്കും പരിക്കേറ്റു. സ്പെഷ്യൽ സബ് ജയിലിൽ നിന്ന് തൊട്ടടുത്തുള്ള ജില്ല ജയിലിലേക്ക് മാറ്റിയ തടവുകാരും ജയിൽ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്. സന്ദർശന സമയം കഴിഞ്ഞതിനെ തുടർന്ന് പ്രതികളെ കാണാൻ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മിൽ ആദ്യം വാക്കേറ്റമുണ്ടാവുകയും അത് ഏറ്റുമുട്ടലില്‍ കലാശിക്കുകയുമായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കണ്ണൂരിലെ കൊട്ടിയൂർ അമ്പായത്തോട് പാറച്ചാലിൽ അജിത്ത് വർഗീസ് (25), കൊണ്ടോട്ടി മുതുവല്ലൂർ പാറക്കുളങ്ങര ജിൽഷാദ് (30) എന്നിവരാണ് ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചത്. സംഘര്‍ഷത്തിൽ അസിസ്‌റ്റന്‍റ് പ്രിസൺ ഓഫീസർമാരായ രഞ്ജിഷ്, നിതിൻ, പ്രദീപ് എന്നിവർക്കും തടവുകാരായ അജിത് വർഗീസ്, ജിൽഷാദ് എന്നിവർക്കും പരിക്കേറ്റു. അഞ്ച് പേരെയും കോഴിക്കോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജയിൽ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് തടവുകാര്‍ക്കെതിരെ കേസെടുക്കുമെന്നാണ് വിവരം.
Also Read:ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം