തിരുവനന്തപുരം: പോരാളി ഷാജി സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് തോല്‍വിയെപ്പറ്റി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞത് പരസ്‌പരവിരുദ്ധമെന്നും സതീശൻ വാർത്താക്കുറിപ്പിലൂടെ പറഞ്ഞു.
സിപിഎം നേരിടുന്നത് ജീര്‍ണതയാണ്. പ്രധാനപ്പെട്ട സിപിഎം നേതാവിന്‍റെ സോഷ്യല്‍ മീഡിയ സംവിധാനമാണ് പോരാളി ഷാജിയെന്നത്. ചെങ്കതിരും പൊന്‍കരുമൊക്കെ മറ്റു രണ്ടു പേരുടേത് കൂടിയാണ്. ഇപ്പോള്‍ ഇവർ തമ്മിലാണ് പോരാട്ടം. ഞങ്ങളെയൊക്കെ നിരവധി തണ ഇവർ അപമാനിച്ചു. ഇപ്പോള്‍ അവര്‍ തമ്മില്‍ അടിയാണ്. വലിയ പൊട്ടിത്തെറി സിപിഎമ്മിലുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ വിരുദ്ധ വികാരം തെഞ്ഞെടുപ്പ് ഫലത്തില്‍ പ്രതിഫലിച്ചതെന്നാണ് സിപിഎം ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട്. പാര്‍ട്ടി ഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം ജില്ലയിലും വോട്ടുകള്‍ അടപടലം ഒഴുകിപ്പോയി. കേരളത്തിലെ സിപിഎമ്മിന് ബംഗാളിലും ത്രിപുരയിലും സംഭവിച്ചത് സംഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു. അമിതാധികാരത്തില്‍ എന്തും ചെയ്യാമെന്ന അഹങ്കാരമാണ് സര്‍ക്കാരിന്. സാധാരണക്കാര്‍ കഷ്‌ടപ്പെടുമ്പോള്‍ സര്‍ക്കാര്‍ ദന്തഗോപുരത്തിലാണെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.