മലപ്പുറം ജില്ലയിലെ പൊന്നാനി, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍, കോട്ടക്കല്‍, തവനൂര്‍, പാലക്കാട് ജില്ലയിലെ തൃത്താല എന്നീ നിയമസഭ മണ്ഡലങ്ങള്‍ അടങ്ങുന്നതാണ് പൊന്നാനി ലോക്‌സഭ മണ്ഡലം. മുസ്‌ലിം ലീഗിന് അതിശക്തമായ വേരുകളുള്ള ലീഗിന്‍റെ 'പൊന്നാപുരം കോട്ട'. 1977 ന് ശേഷം മുസ്‌ലിം ലീഗല്ലാതെ ഇവിടെ വിജയിച്ചിട്ടില്ല. പൊന്നാനിയിലെ സിറ്റിങ് എംപിയും ഹാട്രിക് വിജയിയുമായ ഇടി മുഹമ്മദ് ബഷീര്‍ ഇത്തവണ മണ്ഡല മാറ്റം ആവശ്യപ്പെട്ടപ്പോള്‍ അബ്‌ദുസ്സമദ് സമദാനിയെയാണ് പാര്‍ട്ടി പൊന്നാനിയില്‍ ഇറക്കിയത്.
![PONNANI LOK SABHA CONSTITUENCY LOK SABHA ELECTION RESULT 2024 തെരഞ്ഞെടുപ്പ് 2024 പൊന്നാനി മണ്ഡലം](https://etvbharatimages.akamaized.net/etvbharat/prod-images/03-06-2024/21626349_ponnani2019.png)
1994 മുതൽ 2006 വരെ രാജ്യസഭാംഗമായിരുന്ന സമദാനി 2021-ല്‍ മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച് ലോക്‌സഭയിലെത്തിയിരുന്നു. ഇടി മുഹമ്മദ് ബഷീറിനെ കഴിഞ്ഞ തവണ 51.30% ശതമാനം വോട്ടുകളോടെ വിജയിപ്പിച്ച പൊന്നാനിയില്‍ ലീഗില്‍ ഇക്കുറിയും ആത്മവിശ്വാസം പ്രകടമാണ്.
എന്നാല്‍ അളന്ന് മുറിച്ചുള്ള സിപിഎം സ്ഥാനാര്‍ഥിത്വം ലീഗിന്‍റെ നെഞ്ചിടിപ്പ് കൂട്ടുന്നതാണ്. സിമ്മിന്‍റെ സ്വതന്ത്ര പരീക്ഷണം തന്നെയാണ് ഇത്തവണയും പൊന്നാനിയില്‍ ഉണ്ടായത്. ലീഗില്‍ നിന്ന് പുറത്തായ കെഎസ് ഹംസയാണ് സിപിഎമ്മിന്‍റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി. ഇകെ വിഭാഗത്തിന്‍റെ ഇഷ്‌ടക്കാരനാണ് കെഎസ് ഹംസ. അത്‌കൊണ്ട് തന്നെ ലീഗിന്‍റെ പൊന്നാപുരം കോട്ടയുടെ അടിത്തറയ്ക്ക് ഇത്തവണ ഇളക്കം തട്ടിയേക്കുമെന്നാണ് വിലയിരുത്തല്‍.
കുഞ്ഞാലിക്കുട്ടി വിരുദ്ധ വോട്ടുകള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കെഎസ് ഹംസയുടെ സ്ഥാനാര്‍ഥിത്വം. നിവേദിത സുബ്രമണ്യനായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി. 2019- ല്‍ വി ടി രമ നേടിയ വോട്ടുകള്‍ ഉയര്‍ത്തുക എന്നത് തന്നെയാണ് ബിജെപിക്ക് മുന്നിലുള്ള ഏക ലക്ഷ്യം.
![PONNANI LOK SABHA CONSTITUENCY LOK SABHA ELECTION RESULT 2024 തെരഞ്ഞെടുപ്പ് 2024 പൊന്നാനി മണ്ഡലം](https://etvbharatimages.akamaized.net/etvbharat/prod-images/03-06-2024/21626349_ponnani2024.png)
69.34 ശതമാനമാണ് ഇത്തവണ പൊന്നാനിയില്‍ രേഖപ്പെടുത്തിയ പോളിങ്. 2019-ല്‍ 74.98 ശതമാനമായിരുന്നു മണ്ഡലത്തിലെ പോളിങ്. പോളിങ്ങിലെ കുറവ് ഏത് രീതിയില്‍ ബാധിക്കുമെന്ന ആശങ്ക ഇടത് വലത് ക്യാമ്പുകളിലുണ്ട്.
പോളിങ്ങ് ശതമാനം | |
2024 | 69.34 |
2019 | 74.98 |
- 2019 തെരഞ്ഞെടുപ്പ് ഫലം:
- ഇ ടി മുഹമ്മദ് ബഷീര്‍ - 5,21,824
- പി വി അന്‍വര്‍ (എല്‍ഡിഎഫ്) - 3,28,551
- വി ടി രമ (ബിജെപി)- 1,10,603