തിരുവനന്തപുരം: വയനാട് ദുരന്തം സംബന്ധിച്ച് കേരളത്തിന് കേന്ദ്രം മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ അവകാശവാദം പാടെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് വിവാദത്തിനുള്ള സമയമല്ലെന്ന മുഖവുരയോടെയാണ് അമിത് ഷായുടെ വാദങ്ങൾ മുഖ്യമന്ത്രി തള്ളിയത്.
ഇന്ന് വൈകിട്ട് നാല് മണിക്ക് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അമിത് ഷാ പറയുന്നതിൽ ഒരു ഭാഗം വസ്‌തുതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഭാഗം വസ്‌തുതയല്ലാത്തതുമാണ്. കേന്ദ്രം കാലാവസ്ഥ മുന്നറിയിപ്പാണ് നൽകിയത്. ദുരന്ത മുന്നറിയിപ്പ് നൽകിയിട്ടില്ല.
എല്ലാ മുന്നറിയിപ്പും അതീവ ജാഗ്രതയോടെ കേരളം പരിഗണിക്കാറുണ്ട്. പരസ്‌പരം പഴി ചാരേണ്ട സംഭവമല്ല. ദുരന്തമുണ്ടായ പ്രദേശങ്ങളിൽ ഓറഞ്ച് അലർട്ടാണ് അപകട ദിവസം കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരുന്നത്. 115 നും 204 മില്ലി മീറ്ററിനുമിടയിൽ മഴ പെയ്യുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നൽകിയ മുന്നറിയിപ്പ്. ആദ്യത്തെ 24 മണിക്കൂറിനുള്ളിൽ 200 മില്ലി മീറ്റർ മഴയും അടുത്ത 24 മണിക്കൂറിൽ 372 മില്ലി മീറ്റർ മഴയുമാണ് പ്രദേശത്തുണ്ടായത്. 572 മില്ലി മീറ്റർ മഴ 48 മണിക്കൂറിൽ പെയ്‌തു. മുന്നറിയിപ്പ് നൽകിയതിലും അധികം മഴ പെയ്‌തു.
ദുരന്തം ഉണ്ടാകുന്നതിന് മുൻപ് ഒരു തവണ പോലും പ്രദേശത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല. അപകടം ഉണ്ടായ ശേഷമാണ് റെഡ് അലർട്ട് മുന്നറിയിപ്പ് നൽകിയത്. ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ വയനാട്ടിൽ ലാൻഡ് സ്ലൈഡ് വാണിങ് സംവിധാനം സ്ഥാപിച്ചിട്ടുണ്ട്. ജൂലൈ 23-28 വരെ കേന്ദ്ര കാലാവസ്ഥ കേന്ദ്രം നൽകിയ മഴ മുന്നറിയിപ്പിൽ ഓറഞ്ച് അലർട്ട് പോലും നൽകിയിട്ടില്ല.
29 ന് ഉച്ചയ്ക്ക് നൽകിയ മുന്നറിയിപ്പിലാണ് ഓറഞ്ച് അലർട്ട് നൽകിയത്. ഉരുൾപൊട്ടൽ നടന്നതിന് ശേഷം ജൂലൈ 30 ന് അതിരാവിലേ ആറ് മണിക്ക് മാത്രമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ജൂലൈ 30 നും 31 നും മുൻകൂർ നൽകിയ മുന്നറിയിപ്പിൽ ഗ്രീൻ അലർട്ട് ആണ് നൽകിയിരുന്നത്. ചെറിയ മണ്ണിടിച്ചിൽ എന്നാണ് ഈ മുന്നറിയിപ്പിന്‍റെ അർത്ഥം.
മറ്റൊരു കേന്ദ്ര സർക്കാർ ഏജൻസിയായ കേന്ദ്ര ജല കമ്മീഷൻ ജൂലൈ 23- 29 വരെയുള്ള ഒരു ദിവസം പോലും ഇരവഴിഞ്ഞി, ചാലിയാർ പുഴകളിൽ പ്രളയ മുന്നറിയിപ്പ് നൽകിയില്ല. ദുരന്ത ശേഷം കേരളം ആവശ്യപ്പെട്ട ശേഷം മാത്രമാണ് എൻഡിആർഎഫ് സംഘത്തെ അയക്കാൻ കേന്ദ്രം തയ്യാറായത്. ഒന്‍പത് എൻഡിആർഎഫ് സംഘം വേണമെന്ന് കേരളം ആവശ്യപ്പെട്ടു.
റെഡ് സോണിന്‍റെ ഭാഗമായി മേഖലകളിൽ നേരത്തെ ജനങ്ങളെ മാറ്റി പാർപ്പിച്ചു. മുന്നറിയിപ്പ് ലഭിച്ച സ്ഥലങ്ങളിൽ നിന്ന് ജനങ്ങളെ മാറ്റി പാർപ്പിച്ചു. ദുരന്തത്തിന്‍റെ പ്രഭവ കേന്ദ്രം മുന്നറിയിപ്പ് നൽകുന്ന സ്ഥലത്തിന് കിലോമീറ്ററുകൾ അപ്പുറത്താണ്. പ്രശ്‌നം വരുമ്പോൾ ആരുടെയെങ്കിലും പിടലിക്കിട്ട് ഒഴിവാകാനാകില്ല. ഉത്തരവാദിത്തങ്ങളിൽ നിന്ന് മാറി നിന്നത് കൊണ്ട് കാര്യമില്ല. പഴി ചാരേണ്ട ഘട്ടമല്ല. ദുരന്ത മുഖത്ത് പ്രശ്‌നങ്ങൾ ഒറ്റക്കെട്ടായി നേരിടണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.