സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍ ജില്ലയിലെ ഏഴ് നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്‍റ് മണ്ഡലമാണ് തൃശൂര്‍. ഇടതിനോട് കൂറ് പുലര്‍ത്തുന്ന മണ്ഡലം ചിലപ്പൊഴൊക്കെ കോണ്‍ഗ്രസിനോട് മമത കാട്ടുകയും വിജയം നല്‍കുകയും ചെയ്‌തിട്ടുണ്ടെന്നതും വസ്‌തുതയാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് മണ്ഡലങ്ങള്‍ ചേര്‍ന്നതാണ് തൃശൂര്‍.
2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാര്‍ലമെന്‍റ് സീറ്റിലെ എല്ലാ നിയമസഭ മണ്ഡലങ്ങളും ഇടതുമുന്നണി സ്വന്തമാക്കി. 1952ലാണ് തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലം ആദ്യ തെരഞ്ഞെടുപ്പിന് കച്ചമുറുക്കിയത്. കോണ്‍ഗ്രസിലെ ഇയ്യുണ്ണി ചാലക്കയ്ക്കായിരുന്നു കന്നി വിജയം.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_ppp.png)
1957, 1962, 1967, 1971, 1977, 1980 വര്‍ഷങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകളില്‍ ഒന്നില്‍ പോലും കോണ്‍ഗ്രസിന് മണ്ഡലത്തില്‍ വെന്നിക്കൊടി പാറിക്കാന്‍ കഴിഞ്ഞില്ലെന്നതും വസ്‌തുതയാണ്. സിപിഐയിലെ കെ കൃഷ്‌ണവാര്യര്‍, സി ജനാര്‍ദ്ദനന്‍, കെ എ രാജന്‍ എന്നിവരാണ് തെരഞ്ഞെടുപ്പുകളില്‍ യഥാക്രമം ജയിച്ച് ഡല്‍ഹിക്ക് പോയത്.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_ffhg.png)
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് 1984ല്‍ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ മണ്ഡലം ഇടത്ത് നിന്ന് വീണ്ടും വലത്തോട്ട് ചാഞ്ഞു. കോണ്‍ഗ്രസിലെ പി എ ആന്‍റണിക്കായിരുന്നു അക്കുറി വിജയം. തുടര്‍ന്ന് 1989ലും പി എ ആന്‍റണിയെ മണ്ഡലം നെഞ്ചോട് ചേര്‍ത്ത് നിർത്തി, 1991ല്‍ പി സി ചാക്കോയെ വിജയത്തേരിലേറ്റി ഡല്‍ഹിക്ക് വിടാനും മണ്ഡലം മനസ് കാണിച്ചു.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_ffff.png)
വർഷം | വിജയി | സ്ഥാനാർഥി |
1952 | ഇയ്യുണ്ണി ചാലക്ക | കോൺഗ്രസ് |
1957 | കെ കൃഷ്‌ണൻ വാര്യർ | സിപിഐ |
1962 | ||
1967 | സി ജനാർദനൻ | |
1971 | ||
1977 | കെ എ രാജൻ | |
1980 | ||
1984 | പി എ ആന്റണി | കോൺഗ്രസ് |
1989 | ||
1991 | പി സി ചാക്കോ | |
1996 | വി വി രാഘവൻ | സിപിഐ |
1998 | ||
1999 | എ സി ജോസ് | കോൺഗ്രസ് |
2004 | സി കെ ചന്ദ്രപ്പൻ | സിപിഐ |
2009 | പി സി ചാക്കോ | കോൺഗ്രസ് |
2014 | സി എൻ ജയദേവൻ | സിപിഐ |
2019 | ടി എൻ പ്രതാപൻ | കോൺഗ്രസ് |
എന്നാല്‍, തുടര്‍ന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പുകളിലും (1996,1998) കോണ്‍ഗ്രസിനെ അകറ്റിനിർത്തിയ മണ്ഡലം വി വി രാഘവന്‍ വിളിച്ചപ്പോള്‍ സിപിഐക്കൊപ്പം ചേര്‍ന്നു. പിന്നീടിങ്ങോട്ട് നടന്ന തെരഞ്ഞെടുപ്പുകളില്‍ മണ്ഡലം ഇരുമുന്നണികളെയും മാറി മാറി പരീക്ഷിക്കുന്ന അനുഭവമാണുണ്ടായത്.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_ppdd.png)
1999ല്‍ കോണ്‍ഗ്രസിലെ എ സി ജോസും 2004ല്‍ സിപിഐയുടെ സി കെ ചന്ദ്രപ്പനും 2009ല്‍ കോണ്‍ഗ്രസിന്‍റെ പി സി ചാക്കോയും 2014ല്‍ സിപിഐയുടെ സി എന്‍ ജയദേവനും 2019ല്‍ കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനും മണ്ഡലത്തെയും കൊണ്ട് ഡല്‍ഹിക്ക് പറന്നു.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_ddd.png)
'ഞാനിങ്ങെടുക്കുവാ..' കണ്ട ഭാവം നടിക്കാത്ത തൃശൂർ: കേരളത്തില്‍ താമര വിരിയിക്കാന്‍ പാടുപെടുന്ന ബിജെപി സംസ്ഥാന നേതൃത്വം കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഏറെ പ്രതീക്ഷയോടെകണ്ട മണ്ഡലമായിരുന്നു തൃശൂര്‍. എന്നാല്‍ 'ഞാനിങ്ങെടുക്കുവാ' എന്ന് പറഞ്ഞ് നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി കുറെ പിറകെ നടന്നെങ്കിലും മണ്ഡലം കൂടെ പോയില്ലെന്ന് മാത്രമല്ല കണ്ട ഭാവം കൂടി നടിച്ചില്ല.
എന്നാല്‍, ഇക്കുറി സ്ഥിതിഗതികള്‍ കുറച്ച് കൂടി അനുകൂലമാണെന്നുറച്ച വിശ്വാസത്തിലാണ് സുരേഷ് ഗോപിയും ബിജെപിയുടെ സംസ്ഥാന നേതൃത്വവും. അതുകൊണ്ട് തന്നെ തൃശൂരിനെ ഉറപ്പുള്ള ഇടത് കോട്ടയെന്നോ വലതുകോട്ടയെന്നോ ഇക്കുറി വിശേഷിപ്പിക്കാന്‍ കഴിയില്ല. ശക്തമായ ത്രികോണ മത്സരം തന്നെയാകും മണ്ഡലത്തില്‍ നടക്കുക.
കരുണാകരന്‍റെ തൃശൂർ: കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍റെ പ്രതാപ കാലത്ത് തൃശൂര്‍ കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രമായിരുന്നു. കോണ്‍ഗ്രസ് പറയുന്നിടത്ത് വോട്ട് കുത്തുന്ന മനസായിരുന്നു തൃശൂരിന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മനസ് മാറിയിട്ടുണ്ടെങ്കിലും നിയമസഭ തെരഞ്ഞെടുപ്പുകളില്‍ കരുണാകരന്‍ തന്നെയായിരുന്നു അവസാന വാക്ക്. എന്നാല്‍, ഇന്ന് സ്ഥിതി അങ്ങനെയല്ല.
![Lok Sabha election 2024 parliament election 2024 Thrissur lok sabha constituency തൃശൂര്‍ ലോക്‌സഭ മണ്ഡലം ലോക്‌സഭ തെരഞ്ഞെടുപ്പ് 2024](https://etvbharatimages.akamaized.net/etvbharat/prod-images/09-03-2024/20850415_eeee.png)
കൂടെക്കൂട്ടാന്‍ കരുണാകരനെ പോലൊരു നേതാവ് സ്വന്തമായില്ലെന്ന പരിഭവം മണ്ഡലത്തിനുണ്ടെങ്കിലും ഒരു കുറി ചുവപ്പണിഞ്ഞാല്‍ മറുമുറ ത്രിവര്‍ണമണിയണം. സുരേഷ് ഗോപി ഒരു പടി മുന്നേ ഇറങ്ങി കളി തുടങ്ങിയ സഹാചര്യത്തില്‍ സീറ്റും നിര്‍ണയിച്ച് വോട്ടും കഴിഞ്ഞ് ഫലം വരുമ്പൊഴെ മണ്ഡലത്തിന്‍റെ മനസ് അറിയാന്‍ കഴിയുകയുള്ളൂ എന്ന അടക്കം പറച്ചില്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്കിടയിലുണ്ടെന്നാണ് ശ്രുതി.
കൂടാതെ സുരേഷ് ഗോപി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തെ അത്രകണ്ട് പിന്തുണയ്ക്കുന്നവരല്ല മണ്ഡലത്തിലെ ശരാശരി വോട്ടര്‍മാരെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. സമീപ ഭൂതകാലത്ത് നടന്ന തെരഞ്ഞെടുപ്പുകളിലെ പ്രകടനം നോക്കിയില്‍ ഇക്കുറി കോണ്‍ഗ്രസിനെ തള്ളി ഇടത് കൂറ് പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.
2016ലെ നിയമസഭ തെരഞ്ഞെടുപ്പ്, 2019ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ഇതിനിടയില്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, ഇതിലൊക്കെ മണ്ഡലത്തില്‍ മിന്നുന്ന പ്രകടനം തന്നെയാണ് ഇടത് മുന്നണി കാഴ്‌ച വച്ചത്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിലെ ടി എന്‍ പ്രതാപനായിരുന്നുവെങ്കില്‍ പിന്നീട് നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ലൈഫ് മിഷന്‍ അഴിമതി ആരോപണമൊക്കെ കത്തിച്ചുവിട്ടെങ്കിലും യുഡിഎഫിന് മണ്ഡലത്തില്‍ സ്ഥിരം നങ്കൂരമിടാന്‍ കഴിയാതെ പോയി.
സിപിഐയുടെ വി എസ് സുനില്‍ കുമാറും സിപിഎമ്മിലെ സി രവീന്ദ്രനാഥും പടുത്തുയര്‍ത്തിയ സല്‍പ്പേരിന് കളങ്കമുണ്ടാക്കിയില്ലെങ്കിലും അത്രമേല്‍ മെച്ചപ്പെട്ട പ്രവര്‍ത്തനം മണ്ഡലത്തില്‍ നടത്താൻ മന്ത്രിമാരായ കെ രാജനും ആർ ബിന്ദുവിനും കഴിഞ്ഞോ എന്ന ചോദ്യം ഇടത് മുന്നണിക്ക് മുന്നിലുണ്ട്. എ സി മൊയ്‌തീനുമായി താരതമ്യപ്പെടുത്തുമ്പോള്‍ കെ രാധാകൃഷ്‌ണന്‍ മന്ത്രിയെന്ന നിലയില്‍ ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം നേടിക്കഴിഞ്ഞു.പക്ഷെ ഇതൊക്കെ എങ്ങനെ വോട്ടായി മാറുമെന്ന് കണ്ടുതന്നെ അറിയണം.
നടക്കാനിരിക്കുന്നത് ശക്തമായ ത്രികോണ മത്സരം : ലോക്‌സഭ തെരഞ്ഞെടുപ്പിൽ ഏറ്റവും ശക്തമായ ത്രികോണ മത്സരം നടക്കുന്ന മണ്ഡലമാണ് തൃശൂർ. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 93,633 വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ജയിച്ച ടി എൻ പ്രതാപന്‍ മത്സരത്തിനില്ല, പകരം കെ മുരളീധരനെയാണ് കോൺഗ്രസ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത്.
അതേസമയം, കഴിഞ്ഞ ആറ് തെരഞ്ഞെടുപ്പുകളിൽ സിറ്റിങ് എംപിയെ തോൽപ്പിക്കുന്ന പതിവ് ഇത്തവണയും ആവർത്തിക്കുമെന്ന കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. 1998ൽ ജയിച്ച സിപിഐയെ 99ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അട്ടിമറിച്ചത് മുതൽ തുടരുന്ന ശീലമാണ് 2019ലും തൃശൂരിൽ ആവർത്തിച്ചിരുന്നത്.
പ്രതാപന്‍റെ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഭൂരിപക്ഷം. വയനാട്ടിൽ രാഹുൽ മത്സരിച്ചതിന്‍റെ ഇഫക്‌ടാണ് തൃശൂരിലും പ്രകടമായിരുന്നത്. അതല്ലെങ്കിൽ ഇത്രയും വലിയ ഭൂരിപക്ഷം ലഭിക്കില്ലായിരുന്നു. ഇടതുപക്ഷം ഒറ്റ സീറ്റിൽ ഒതുങ്ങാനും യുഡിഎഫിന് 19 സീറ്റുകൾ തൂത്തുവാരാനും കാരണമായി രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നതും ഇതേ കാരണം തന്നെയാണ്.
കഴിഞ്ഞ തവണത്തെ ആ തെറ്റ് ഇത്തവണ ജനങ്ങൾ തീരുത്തുമെന്നാണ് ഇടതു നേതൃത്വത്തിന്‍റെ പ്രതീക്ഷ. സിപിഐ മത്സരിച്ചുവരുന്ന സീറ്റായതിനാൽ തൃശൂർ സീറ്റിൽ ഇത്തവണ മുൻ മന്ത്രി വി എസ് സുനിൽ കുമാറാണ് ഇടത് സ്ഥാനര്‍ഥി. മികച്ച പ്രതിച്ഛായയുള്ള സുനിൽ കുമാറിന്‍റെ കാര്യത്തിൽ സിപിഎമ്മിനും വലിയ ആത്മവിശ്വാസമാണുള്ളത്.
സ്ഥാനാർഥി നിർണയത്തിലും ജനസമ്മതി തന്നെയാണ് മാനദണ്ഡം. ഇതും സുനിൽ കുമാറിന് മുൻതൂക്കം നൽകുന്ന ഘടകമാണ്. നടൻ സുരേഷ് ഗോപിയുടെ സ്ഥാനാർഥിത്വത്തിലൂടെ കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്‌ചവച്ച ബിജെപി, ഇത്തവണയും സുരേഷ് ഗോപിയെ തന്നെ രംഗത്തിറക്കി തൃശൂർ സീറ്റ് പിടിച്ചെടുക്കാനാണ് ബിജെപിയുടെ ശ്രമം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതു മുതൽ തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സുരേഷ് ഗോപി മാതാവിന് സ്വര്‍ണക്കിരീടം സമര്‍പ്പിച്ചതൊക്കെ വോട്ട് നേടാന്‍ വേണ്ടിയാണെന്ന തരത്തിലും ജനങ്ങൾക്കിടയിൽ ചർച്ചകൾ നടക്കുന്നുണ്ട്. തൃശൂർ നഗരത്തിന്‍റെ വികസനത്തിനായി എംപി ഫണ്ടിൽ നിന്നും പണം ചെലവാക്കിയത് പോലും തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും ആരോപണമുണ്ട്.
തൃശൂരിൽ പ്രതീക്ഷിച്ച് ബിജെപി: കേരളത്തിൽ ബിജെപി പ്രതീക്ഷയർപ്പിക്കുന്ന രണ്ട് മണ്ഡലങ്ങളിൽ ഒന്ന് തൃശൂരും മറ്റേത് തിരുവനന്തപുരവുമാണ്. ബിജെപി സ്ഥാനാർഥിയുടെ വിജയം ഉറപ്പാക്കാൻ കേന്ദ്ര നേതാക്കളെ മുതൽ സിനിമ താരങ്ങളുടെ ഒരു പടയെ തന്നെ രംഗത്തിറക്കാനാണ് ബിജെപി തീരുമാനിച്ചിരിക്കുന്നത്. അവർ ഇതിനകം തന്നെ പ്രവർത്തനവും തുടങ്ങി കഴിഞ്ഞു.
എന്നാൽ, എന്ത് വില കൊടുത്തും തൃശൂരിൽ താമര വിരിയിക്കാൻ സമ്മതിക്കില്ലെന്ന വാശിയിലാണ് ഇടതുപക്ഷവും മുന്നോട്ട് പോകുന്നത്. വി എസ് സുനിൽ കുമാർ സ്ഥാനാർഥിയായാൽ തൃശൂരിലെ വിജയം ഉറപ്പാണെന്നാണ് ഇടതുപക്ഷ അണികളും അവകാശപ്പെടുന്നത്. മത്സരിക്കുന്ന ഈ മൂന്ന് പേരും മികച്ച പ്രതിച്ഛായ ഉള്ളവരാണെന്ന കാര്യത്തിൽ തർക്കമില്ല.
എതിരാളികളുടെ വോട്ട് ബാങ്കുകളിൽ വിള്ളലുണ്ടാക്കാനുള്ള ശേഷിയും ഇവർക്കുണ്ട്. അതുകൊണ്ട് തന്നെ ഇത്തരമൊരു സ്റ്റാർ പോരാട്ടമാണ് നടക്കുന്നതെങ്കിൽ ക്ലൈമാക്‌സും വേറെ ലെവലായിരിക്കും.