ഇടുക്കി: കുമളിയിൽ മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് പൊലീസെത്തി ആശുപത്രിയിലാക്കിയ വയോധിക മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി അന്നക്കുട്ടി മാത്യു ആണ് ആരുടെയും കനിവിന് കാത്തുനിൽക്കാതെ മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അന്നക്കുട്ടി. (An elderly woman who was taken to the hospital by the police died after her children abandoned her in Kumali)
കുമളിയിൽ വാടക വീട്ടിൽ ഒറ്റക്ക് കഴിഞ്ഞു വരികയായിരുന്നു അന്നക്കുട്ടി മാത്യു. ശാരീരികമായ ഒരുപാട് അസ്വസ്ഥതകളുണ്ടായിരുന്ന അന്നക്കുട്ടി കഴിഞ്ഞ ദിവസം വീണ് വലതു കൈ ഒടിഞ്ഞിരുന്നു. വയോധികയെ മക്കൾ സംരക്ഷിക്കുന്നില്ലെന്ന നാട്ടുകാരുടെയും, പഞ്ചായത്തംഗങ്ങളുടെയും പരാതിയെ തുടര്‍ന്നാണ് കുമളി ഇൻസ്പെക്ടർ ജോബിൻ ആന്‍റണിയും സംഘവും അന്നക്കുട്ടിക്ക് സഹായവുമായി എത്തിയത്.
ഭക്ഷണവും മരുന്നുമില്ലാതെ അവശനിലയിലായിരുന്ന അന്നക്കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. അന്നക്കുട്ടിയെ പരിചരിക്കാനായി വനിത പൊലീസിനെ ഉൾപ്പെടെ നിയോഗിച്ചിരുന്നു. ഗുരുതരാവസ്ഥയിൽ ആയതിനാൽ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് ആരോഗ്യ സ്ഥിതി വഷളായതോടെ ഇവിടെ നിന്നും വയോധികയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
ഭർത്താവ് മരിച്ച അന്നക്കുട്ടിക്ക് ഒരു മകനും മകളുമുണ്ട്. ഇരുവരും വിവാഹം കഴിച്ച് കുമളിയിൽ തന്നെയാണ് താമസം. മകന്‍റെ സംരക്ഷണത്തിലാണ് അമ്മ കഴിഞ്ഞിരുന്നത്. സ്വത്ത് വിറ്റുകിട്ടിയ പണം കൈക്കലാക്കിയ മക്കൾ വാടക വീടെടുത്ത് അന്നക്കുട്ടിയെ ഒറ്റയ്ക്ക് പാർപ്പിച്ചിരിക്കുകയായിരുന്നു. മകൾ മാസം തോറും നൽകിയിരുന്ന ചെറിയ തുകയുപയോഗിച്ചാണ് ഒരു വർഷത്തോളമായി അന്നക്കുട്ടി കഴിഞ്ഞിരുന്നത്.
മകനെ വിവരം അറിയിച്ചിരുന്നെങ്കിലും ആശുപത്രിയിലെത്തിയ ബാങ്ക് ജീവനക്കാരനായ മകൻ വീട്ടിലെ വളര്‍ത്തു നായയെ നോക്കാൻ ആളില്ലെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയാണ് അന്നക്കുട്ടി മരണത്തിന് കീഴടങ്ങിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം കുമളി പൊലീസിന്‍റെ നേതൃത്വത്തിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുമെന്ന് കുമളി SHO ജോബിൻ ആന്‍റണി അറിയിച്ചു.(Kumali SHO Jobin Anthony informed that after the post-mortem funeral rites will be conducted under the leadership of Kumali Police).