കോട്ടയം: നാടെങ്ങും ഉത്സവത്തെ വരവേൽക്കാനുളള ഒരുക്കത്തിലാണ്. താള വാദ്യവും, അലങ്കരിച്ച ആനകളും, കുടമാറ്റവും തുടങ്ങി വ്യത്യസ്‌ത ആചാര അനുഷ്‌ഠാനങ്ങൾ കൊണ്ടാടിയാണ് ഉത്സവരാവുകളെ കേരളക്കര വരവേൽക്കുന്നത്. ദേവീ ക്ഷേത്രങ്ങളിൽ ഉത്സവം ആയപ്പോൾ ചെണ്ടുകളുടെ നിർമ്മാണവും സജീവമായിരിക്കുകയാണ്(Kumbha Kudam festival Chendu making process). .
കുംഭ കുട ഘോഷയാത്രയുടെ പ്രധാന ആകർഷണമായ ചെണ്ടുകൾ ഒരുങ്ങി കൊണ്ടിരിക്കുകയാണ് നിർമ്മാതാക്കൾ. 25 അടിയിലേറേ പൊക്കമുള്ള ചെണ്ടുകളാണ് നിർമ്മിക്കുന്നത്. ആഘോഷത്തിലുപരി ഭക്തരുടെ സമർപ്പണം കൂടിയാണിത്. കോട്ടയം ആർപ്പൂക്കര ചുരക്കാവിന് സമീപത്താണ് നാട്ടുകാർ ചെണ്ടു നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുന്നത്. ദേവീ ക്ഷേത്രങ്ങളിൽ കുംഭഭരണി മീനഭരണി നാളുകളിലാണ് കുംഭ കുടം നടക്കുന്നത്.
ഭക്തർ വഴിപാടായി നടത്തുന്ന കുംഭ കുട ഘോഷയാത്രയിലെ പ്രധാന താരമായ ചെണ്ടുകൾ വിവിധ വർണങ്ങളിൽ 20 ഉം 25 ഉം അടി പൊക്കത്തിലാണ് ഇപ്പോൾ ഉണ്ടാക്കുന്നത്. എന്നാൽ മുൻ കാലങ്ങളിൽ നാൽപത് അടിക്കു മുകളിൽ പൊക്കമുള്ള ചെണ്ടുകൾ നിർമ്മിച്ചിരുന്നതായി പഴമക്കാർ പറയുന്നുണ്ട്.
കാലം മാറിയിട്ടും കുംഭ കുടത്തിൽ ചെണ്ടിൻ്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. കലാവിരുതും കൈത്തഴക്കവും മാത്രമല്ല ഭക്തരുടെ ഒരുമയോടെയുള്ള ആത്മസമർപ്പണമാണിത്.
ഒരു മാസത്തിലധികം വരുന്ന പ്രയത്നമാണ് ചെണ്ടു നിർമ്മാണത്തിനു വേണ്ടി വരുന്നത്. പ്രകൃതിയിൽ നിന്നുള്ള വസ്‌തുക്കൾ തന്നെയാണ് നിർമ്മാണത്തിനായി ഉപയോഗിക്കുന്നത്.
കമുകിൻ്റെ കാതൽ ,തെങ്ങിൻ്റെ ഈർക്കിലി, ചാക്ക് നൂൽ, വർണ കടലാസുകൾ, ഗിൽറ്റു പേപ്പറുകൾ എന്നിവ ഉപയോഗിച്ചാണ് പൂക്കൾ നിർമ്മിക്കുന്നത്. 25 അടി പൊക്കമുള്ള ചെണ്ടിനായി 1000 ത്തിലധികം പൂക്കൾ വേണ്ടി വരും. മുകളിൽ നിന്ന് ക്രമാനുഗതമായി വ്യാസം കൂട്ടി കൂട്ടി അവസാന നിലയെത്തുമ്പോൾ ഏഴടി വ്യാസം വരെ വരും.
നീളമുള്ള കമുകിൻ്റെ കാതൽ ഉരുമ്മി എടുത്ത് അതിൽ ഈർക്കിലിയുടെ അഗ്രത്ത് കടലാസു പൂക്കൾ കൊരുത്ത് കമുകിൻ്റെ വാരിയിൽ വൃത്താകൃതിയിൽ ചാക്ക് നൂലുപയോഗിച്ച് കെട്ടി ഉറപ്പിച്ചാണ് ചെണ്ടുകൾ നിർമ്മിക്കുന്നത്.
ചെണ്ടിൻ്റെ കീഴറ്റം ചെമ്പു കുടത്തിൽ ഉറപ്പിച്ച ശേഷം ചെണ്ട് തലയിലേറ്റി വാദ്യമേളത്തിനനുസരിച്ച് തുള്ളും നാട്ടുമ്പുറങ്ങളിൽ ആവേശമുണർത്തുന്ന ചടങ്ങാണിത്.
കാലം മാറുമ്പോഴും പഴമയെ കൈവിടാതെ ഇതു തുടരുകയാണ് പുതുതലമുറയും എന്നതാണ് ശ്രദ്ധേയമാകുന്നത്.