പാലക്കാട്: കനത്ത ചൂടിലും പാലക്കാട് നഗരത്തെ ഇളക്കി മറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്ഷോ. രാവിലെ 10.45 ഓടെ കോട്ടമൈതാനം അഞ്ചുവിളക്കിൽ നിന്നാണ് റോഡ്ഷോ ആരംഭിച്ചത് (PM Modi holds roadshow in Palakkad). റോഡിന്‍റെ ഇരുവശത്തും അണിനിരന്ന പ്രവർത്തകരെ അഭിവാദ്യം ചെയ്‌ത് അഞ്ചുവിളക്കു മുതൽ ഹെഡ്പോസ്റ്റ് ഓഫിസ് വരെ ഒരു കിലോമീറ്ററോളം പൂക്കളാൽ അലങ്കരിച്ച തുറന്ന വാഹനത്തിൽ മോദി സഞ്ചരിച്ചു.
മോദിയെ കാണാനായി ഇരുവശവും തടിച്ചുകൂടി നിന്നവർ അദ്ദേഹത്തെ പുഷ്‌പ വൃഷ്‌ടിയോടെയാണ് സ്വീകരിച്ചത്. മോദിക്കൊപ്പം തുറന്ന വാഹനത്തിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും, പാലക്കാട് ബിജെപി സ്ഥാനാർഥി സി. കൃഷ്‌ണകുമാറും, പൊന്നാനി മണ്ഡലത്തിലെ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യനും ഉണ്ടായിരുന്നു. പൂക്കളും, മാലകളും, പാർട്ടി പതാകകളും, മോദിയുടെ പ്ലക്കാർഡുകളും, പാർട്ടി തൊപ്പിയും ധരിച്ച് ബിജെപി അനുഭാവികൾ ഉൾപ്പെടെ ആയിരക്കണക്കിന് പ്രവർത്തകർ ഒരു കിലോമീറ്റർ റോഡ്ഷോ റൂട്ടിൻ്റെ ഇരുവശത്തുമായി അണിനിരന്നു.
റോഡ് ഷോ വഴിനീളെ മുന്നോട്ടുപോകുമ്പോൾ റോഡിനിരുവശവും തടിച്ചുകൂടിയ പ്രവർത്തകരില്‍ നിന്ന് 'മോദി', 'ഭാരത് മാതാ കീ ജയ്', 'മോദിജി സ്വാഗതം', 'മോദി കീ ജയ്' എന്നീ മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നു. (PM Modi holds roadshow in Palakkad). കനത്ത ചൂടിനെ അതിജീവിച്ച് എല്ലാ പ്രായത്തിലുമുള്ള ജനക്കൂട്ടം പ്രധാനമന്ത്രിയുടെ വരവിന് മണിക്കൂറുകൾ മുമ്പേ തന്നെ റോഡിനിരുവശവും തടിച്ചു കൂടിയിരുന്നു. പലരും കുടുംബസമേതമാണ് എത്തിയത്. ചൂടാണെങ്കിലും മോദിയെ കാണാതെ പോകില്ലെന്ന് പലരും ടിവി ചാനലുകളോട് പറഞ്ഞു.
തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ നിന്ന് ഹെലികോപ്റ്ററിലാണ് പ്രധാനമന്ത്രി പാലക്കാട് എത്തിയത്. പാലക്കാട് മേഴ്‌സി കോളജ് ഗ്രൗണ്ടിൽ ഇറങ്ങിയ അദ്ദേഹത്തെ ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കര്‍, സംസ്ഥാന പ്രസിഡന്‍റ് കെ.സുരേന്ദ്രൻ, പാലക്കാട്, പൊന്നാനി, മലപ്പുറം സ്ഥാനാർഥികളും ഘടകകക്ഷി സംസ്ഥാന നേതാക്കളും ചേർന്ന് സ്വീകരിച്ചു. തുടർന്ന് ഗ്രൗണ്ടിൽ നിന്ന് കാറിൽ നഗര മധ്യത്തിലെ കോട്ടമൈതാനത്തെ അഞ്ചുവിളക്കിൽ എത്തിയ അദ്ദേഹം അവിടെ നിന്നും പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് റോഡ് ഷോ ആരംഭിച്ചത്.
റോഡ്ഷോ പരിസരത്ത് വൻ സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയത്. മൂന്ന് മാസത്തിനിടെ ഇത് അഞ്ചാം തവണയാണ് മോദി സംസ്ഥാനത്ത് എത്തുന്നത്. ജനുവരിയിൽ രണ്ട് തവണയും, ഫെബ്രുവരിയിൽ ഒരുതവണയും മാർച്ച് 15നുമാണ് അദ്ദേഹം ഇതിനകം സംസ്ഥാനം സന്ദർശിച്ചത്.