തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലിനു മുകളിലെ അതി തീവ്ര ന്യൂനമർദ്ദം ഫെങ്കൽ ചുഴലിക്കാറ്റായി മാറിയ സാഹചര്യത്തിൽ കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത. ഇന്ന് ഉച്ചയ്ക്ക് ശേഷം ( നവംബർ 30) കാരക്കലിനും മഹാബലിപുരത്തിനും ഇടയിൽ പുതുച്ചേരിക്ക് സമീപം മണിക്കൂറിൽ പരമാവധി 90 കിലോമീറ്റർ വരെ വേഗതയിൽ ചുഴലിക്കാറ്റ് കര തൊട്ടേക്കും എന്നാണ് മുന്നറിയിപ്പ്. ഇതിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് കേരളത്തിലെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് മഞ്ഞ അലര്‍ട്ടുള്ളത്.
![KERALA WEATHER FORECAST KERALA RAIN TODAY കേരളത്തില്‍ മഴ കേരളത്തിലെ ഇന്നത്തെ കാലാവസ്ഥ](https://etvbharatimages.akamaized.net/etvbharat/prod-images/29-11-2024/23002333_rain.jpg)
ഫെങ്കൽ ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ വടക്കന്‍ തമിഴ്‌നാട്, പുതുച്ചേരി, തെക്കന്‍ ആന്ധ്രാ തീരങ്ങളിൽ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കൻ കേരള തീരത്ത് ഇന്നും (30/11/2024) കേരള- കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ നാളെ (01/12/2024) മുതൽ മുതൽ 03/12/2024 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലേക്കും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നാണ് അറിയിപ്പ്. കടലിൽ പോയ മത്സ്യത്തൊഴിലാളികൾ എത്രയും വേഗം തന്നെ ആഴക്കടലിൽ നിന്ന് തീരത്തേക്ക് മടങ്ങാനും കാലാവസ്ഥാ വകുപ്പ് നിർദേശിക്കുന്നു.
Also Read: നാശം വിതച്ച് ഫെംഗല്‍ ചുഴലിക്കാറ്റ്; ചെന്നൈയിലെ വിമാന സര്‍വീസുകള്‍ താറുമാറായി