കാസർകോട് : സ്ത്രീധന പീഡനത്തിനതിരായ ക്യാമ്പയിൻ കുടുംബശ്രീ ഏറ്റെടുക്കണമെന്ന് നിയമസഭ സ്‌പീക്കർ എ എൻ ഷംസീർ. കുടുംബശ്രീ അയൽക്കൂട്ട ഓക്‌സിലറി അംഗങ്ങളുടെ സംസ്ഥാന സർഗോത്സവമായ അരങ്ങ് 2024 കാസർകോട് ജില്ലയിലെ പിലിക്കോട് കാലിക്കടവ് മൈതാനത്ത് ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്ന അദ്ദേഹം.
കുടുംബശ്രീ ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ സംഘടനയാണ്. സ്ത്രീശാക്തീകരണത്തിന് രൂപീകരിച്ച സംഘടന ലക്ഷകണക്കിന് കുടുംബിനികളുടെ ജീവിതത്തെ ഗുണപ്രദമായി മാറ്റിയെന്ന് സ്‌പീക്കർ പറഞ്ഞു. ഇത്തവണത്തെ ലോക്‌സഭ തെരഞ്ഞെടുപ്പിന് കുടുംബശ്രീ പോളിങ് ഉദ്യോഗസ്ഥർക്ക് ഭക്ഷണം നൽകി അഭിനന്ദനാർഹമായ നേട്ടമുണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.
ആധുനിക സാങ്കേതിക മേഖലയിൽ ഉൾപ്പടെ കുടുംബശ്രീ കൈവയ്‌ക്കാത്ത മേഖലയില്ല. ആർക്കും നിഷേധിക്കാൻ കഴിയാത്ത നിലയിലാണ് കുടുംബശ്രീ വളർന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 50 ശതമാനം സ്ത്രീ സംവരണം നിലവിൽ വരുന്നതിൽ കുടുംബശ്രീ നേതൃത്വഗുണം സഹായകമായി. കുടുംബശ്രീ ജീവിതത്തിൻ്റെ ഭാഗമായി മാറി. സ്ത്രീശക്തി അവഗണിക്കാൻ കഴിയാത്ത ശക്തിയായി മാറി എന്ന് അദ്ദേഹം കൂട്ടിചേർത്തു.
ഭരണഘടന പഠിച്ച ഒരാൾക്കും സ്ത്രീകളെ ബഹുമാനിക്കാതിരിക്കാനാവില്ല സ്ത്രീപദവിയെ ഉയർത്തുന്നതിൽ കുടുംബശ്രീ വലിയ പങ്കുവഹിച്ചുവെന്ന് നിയമസഭ സ്വീക്കർ പറഞ്ഞു. സ്ത്രീധനത്തിൻ്റെ പേരിൽ പെൺകുട്ടികൾ ആത്മഹത്യ ചെയ്യാനിടവരരുത്. സ്ത്രീധന പീഡനത്തിനെതിരെ ക്യാമ്പെയിൻ കുടുംബശീ ഏറ്റെടുക്കണം. കേരളത്തിലെ അഭ്യസ്‌തവിദ്യരായ യുവാക്കൾ സ്ത്രീധനത്തിനെതിരെ രംഗത്തുവരണമെന്നും സ്‌പീക്കർ പറഞ്ഞു.
എം. രാജഗോപാലൻ എംഎൽഎ അധ്യക്ഷത വഹിച്ചു. വർണാഭമായ ഘോഷയാത്ര കാലിക്കടവ് മൈതാനത്തിൽ സംഗമിച്ച ശേഷമാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്. 3500 ഓളം കലാകാരികൾ മാറ്റുരക്കുന്നുണ്ട്. നാളെ കലോത്സവം സമാപിക്കും.