കോഴിക്കോട് : തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസിസ്റ്റൻ്റ് എഞ്ചിനീയറുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്‌ത സംഭവത്തിൽ അക്രമം നടത്തിയ വ്യക്തികളുടെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാൻ ഉത്തരവിട്ട് കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ. സംഭവത്തിൽ കെഎസ്ഇബിക്ക് മൂന്ന് ലക്ഷം രൂപയുടെ നാശനഷ്‌ടമുണ്ടായിരുന്നു.
തിരുവമ്പാടി ഉള്ളാറ്റിൽ ഹൗസിലെ റസാക്കിൻ്റെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിൻ്റെ പ്രതികാരമായാണ് മകൻ അജ്‌മല്‍ കൂട്ടാളിയായ ഷഹദാദുമൊത്ത് ഓഫിസിൽ അതിക്രമം നടത്തിയത്. ബിൽ അടയ്ക്കാത്തതിനെത്തുടർന്നാണ് കണക്ഷൻ വിച്ഛേദിച്ചത്. വെള്ളിയാഴ്‌ച (ജൂലൈ 05) കണക്ഷൻ വിച്ഛേദിച്ച കെഎസ്ഇബി ലൈൻമാൻ പ്രശാന്തിനെയും സഹായി അനന്തുവിനെയും കയ്യേറ്റം ചെയ്യുകയും വധഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു.
ഇതിനോടനുബന്ധിച്ച് പ്രശാന്ത് പൊലീസിൽ പരാതി നൽകി. ഇതിലുളള പ്രതികാരമാണ് ഓഫിസ് ആക്രമണത്തിൽ കലാശിച്ചത്. ഇന്ന് (ജൂലൈ 06) രാവിലെ മീറ്റിങ് സമയത്ത് എത്തിയ അക്രമികൾ അസിസ്റ്റൻ്റ് എഞ്ചിനീയറുടെ ശരീരത്ത് മലിന ജലം ഒഴിക്കുകയും സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെ മർദ്ദിക്കുകയും ചെയ്‌തു.
വധഭീഷണി മുഴക്കിയ അക്രമികൾ കമ്പ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങൾ അടിച്ചു തകർത്തു. മർദനമേറ്റ അസിസ്റ്റൻ്റ് എന്‍ജിനീയറും നാല് ജീവനക്കാരും മുക്കം ഗവൺമെൻ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. അക്രമികൾക്കെതിരെ തിരുവമ്പാടി പൊലീസ് ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തു.