എറണാകുളം : ഇറാൻ പിടിച്ചെടുത്ത ഇസ്രയേലി കപ്പലിൽ കുടുങ്ങിയ തൃശൂർ സ്വദേശിനി തിരിച്ചെത്തി. വെളുത്തൂരിലെ ആൻടെസ്സ ജോസഫാണ് (21) ഇന്ന്(18-04-2024) ഉച്ചയോടെ നെടുമ്പാശ്ശേരിയില്‍ എത്തിയത്. വിദേശകാര്യ മന്ത്രാലയം ഇറാനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ആൻടെസ്സയുടെ മോചനം സാധ്യമായത്.
അതേസമയം ആൻ ടെസ്സയുടെ മോചനം സംബന്ധിച്ച വിവരങ്ങൾ സുരക്ഷാ കാരണങ്ങളാൽ രഹസ്യമായി സൂക്ഷിച്ചിരിക്കുകയായിരുന്നു. അവർ ഇന്ത്യയിൽ തിരിച്ചെത്തിയതിന് ശേഷമാണ് വിദേശകാര്യ മന്ത്രാലയം ഈ വിവരം പുറത്തുവിട്ടത്. പരിശീലത്തിന്‍റെ ഭാഗമായി ഒൻപത് മാസമായി മകൾ കപ്പലിലുണ്ടെന്ന് പിതാവ് ബിജു എബ്രഹാം വ്യക്തമാക്കിയതോടെയാണ് മലയാളി യുവതിയും കപ്പലിൽ ഉണ്ടെന്ന വിവരം പുറത്തറിഞ്ഞത്.
ഏപ്രിൽ 13-ന് ആണ് ഇസ്രയേലി ശത കോടീശ്വരന്‍റെ ഉടമസ്ഥതയിലുള്ള എം.എസ്.സി ഏരീസ് കാര്‍ഗോ ഷിപ്പ് ഇറാൻ റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തത്. കപ്പലിൽ ആൻ ടെസ്സ ഉൾപ്പടെ നാല് മലയാളികളാണ് ഉണ്ടായിരുന്നത്. വയനാട് സ്വദേശി
ധനേഷ്, കോഴിക്കോട് സ്വദേശി ശ്യാംനാഥ്, പാലക്കാട് സ്വദേശി സുമേഷ് എന്നിവരാണ് കപ്പലിലുള്ള മറ്റുള്ളവർ.
അതേസമയം അവശേഷിക്കുന്ന പതിനാറ് ഇന്ത്യക്കാരെയും തിരികെ എത്തിക്കാനുള്ള ശ്രമം വിദേശകാര്യ മന്ത്രാലയം തുടരുകയാണ്.