ആലപ്പുഴ : കീം എൻജിനീയറിങ് പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് കൈപ്പിടിയിലാക്കിയ ആലപ്പുഴ ചന്ദനക്കാവ് മന്ദാരത്തിൽ പി.ദേവാനന്ദിന് റാങ്ക് നേട്ടം പുത്തരിയല്ല. മത്സര പരീക്ഷകളിൽ പതിവായി പങ്കെടുക്കുന്ന ദേവാനന്ദ് കീമിൽ ആദ്യ പത്ത് റാങ്കിൽ ഇടം പിടിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, ഒന്നാം റാങ്ക് എന്ന വലിയ നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവാണ് ഫോണിൽ വിളിച്ച് നേട്ടം അറിയിച്ചത്.
എക്കണോമിക്‌സ് ആന്‍ഡ് സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഡിപാര്‍ട്ട്മെന്‍റില്‍ റിസേര്‍ച്ച് ഓഫിസറായ പത്‌മകുമാറിന്‍റെയും തടിയൂർ എൻഎസ്‌എസ് സ്‌കൂള്‍ പ്ലസ്‌ടു വിഭാഗം കെമിസ്ട്രി അധ്യാപിക പിആർ മഞ്ജുവിന്‍റെയും മൂത്ത മകനാണ് ദേവാനന്ദ്. അമ്മ മഞ്ജു 2001-ലെ കേരള സർവകലാശാല എംഎസ്‌സി കെമിസ്ട്രി ഒന്നാം റാങ്ക് ജേതാവാണ്. സഹോദരൻ പി ദേവനാഥ് ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്.
ജെഇഇ മെയിൻ പരീക്ഷയിൽ സംസ്ഥാനത്ത് രണ്ടാം സ്ഥാനം, ജെഇഇ അഡ്വാൻസിൽ ഓൾ ഇന്ത്യ തലത്തിൽ ഉയർന്ന സ്കോർ, അമൃത എൻജിനീയറിങ് പരീക്ഷയിൽ ഓൾ ഇന്ത്യ തലത്തിൽ ഒന്നാം റാങ്ക്, കുസാറ്റ് എൻട്രൻസിൽ പതിനാലാം റാങ്ക് തുടങ്ങിയവയാണ് ദേവാനന്ദിന്‍റെ മറ്റ് നേട്ടങ്ങൾ.
പത്താം ക്ലാസ് പരീക്ഷയിൽ 500-ൽ 499 മാർക്ക് നേടിയാണ് ദേവാനന്ദ് വിജയിച്ചത്. മാതാപിതാക്കളുടെ നിർബന്ധത്തിന് വഴങ്ങി ആറ് മണിക്കൂർ ഉറങ്ങുന്നതൊഴിച്ചാൽ, ബാക്കി സമയത്തിന്‍റെ ഭൂരിഭാഗവും പഠന പ്രവർത്തനങ്ങൾക്കായി മാറ്റിവയ്‌ക്കുന്നതാണ് ശീലം. പഠന വേളയിലെ സംശയങ്ങളില്‍ സഹായത്തിന് അച്‌ഛനും അമ്മയും ഉണ്ടായിരുന്നെന്നും ദേവാനന്ദ് പറഞ്ഞു.
കൃത്യമായ ടൈം മാനേജ്മെന്‍റാണ് തന്‍റെ വിജയ രഹസ്യമെന്ന് ദേവാനന്ദ് പറയുന്നു. ഒമ്പതാം ക്ലാസ് മുതൽ എൻട്രൻസ് ഫൗണ്ടേഷൻ കോഴ്‌സ് ചെയ്യുന്നുണ്ട്. പത്താം ക്ലാസിലായിരിക്കേയണ് എൻജിനീയറിങ്ങാണ് തന്‍റെ മേഖലയെന്ന് മനസിലുറപ്പിച്ചത്. ഓരോ വിഷയത്തിന്‍റെയും അടിസ്ഥാനം മനസിലാക്കിയ ശേഷം, മുൻകാല ചോദ്യ പേപ്പറുകൾ സ്ഥിരമായി പരിശീലിക്കും. മുൻ റാങ്ക് ജേതാക്കളാണ് നേട്ടത്തിന് പ്രചോദനമെന്നും ദേവാനന്ദ് പറഞ്ഞു.
Also Read : കീം പ്രവേശന പരീക്ഷ ഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ആലപ്പുഴ സ്വദേശിക്ക് - KEAM exam result