കാസര്‍കോട് : യുവ തലമുറയ്ക്ക് കൗതുകവും പ്രായമായവര്‍ക്ക് ഗൃഹാതുരയും സമ്മാനിക്കുന്ന ഒരു റേഷൻ കടയുണ്ട് കാഞ്ഞങ്ങാട്. പുതുമക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത ഗ്രാമഫോണ്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യം കൂടിയുണ്ട് റേഷന്‍കട നടത്തുന്ന രതിയ്‌ക്കും ഭര്‍ത്താവ് സുരേഷിനും. സംഗീത പ്രേമികളാണ് ഈ ദമ്പതികള്‍. റേഷനൊന്നും വാങ്ങാന്‍ ഇല്ലെങ്കിലും വൈകുന്നേരങ്ങളില്‍ ഇവിടെയെത്തി സംഗീതം ആസ്വദിക്കുന്നത് ദിനചര്യയാക്കിയ പലരും ഉണ്ട്.
മറ്റ് റേഷന്‍കടകളില്‍ തിക്കും തിരക്കും ബഹളവുമൊക്കെയാണെങ്കില്‍ മേലാങ്കോട്ടെ റേഷന്‍കടയില്‍ ആര്‍ക്കും ധൃതിയോ ബഹളമോ ഇല്ല. എല്ലാവരും നിശബ്‌ദരായി പാട്ട് കേള്‍ക്കുന്ന തിരക്കിലാകും. നാട്ടിലെ പഴമക്കാരുടെ ഇഷ്‌ട കേന്ദ്രമാണ് ഇവിടം. കള്ളിച്ചെല്ലമ്മയിലെയും നീലക്കുയിലിലെയും പാട്ടുകളുടെ സിഡി അടക്കം ഇവിടെയുണ്ട്.
രതിയുടെയും സുരേഷിന്‍റെയും പാട്ട് കമ്പം കണ്ട് അനീഷ് ആണ് ഇവര്‍ക്ക് ഗ്രാമഫോണ്‍ സമ്മാനിച്ചത്. റേഷന്‍ വാങ്ങാനെത്തുന്നവരെക്കാള്‍ പാട്ട് കേള്‍ക്കാന്‍ എത്തുന്നവര്‍ കൂടിയതോടെ കട തുറക്കുന്നതുമുതല്‍ അടയ്‌ക്കുന്നതുവരെ ഗ്രാമഫോണ്‍ പ്രവര്‍ത്തിപ്പിക്കും. ടെലിവിഷനും ബ്ലൂടൂത്ത് സ്‌പീക്കറും ഒക്കെ അരങ്ങ് വാഴുന്ന കാലത്ത് ഗ്രാമഫോണ്‍ സംഗീതത്തിന് മാധുര്യമേറുമെന്ന് മേലാങ്കോട്ടുകാരുടെ ഉറപ്പ്.