കോഴിക്കോട്: വടകര തെരഞ്ഞെടുപ്പിലെ വ്യാജ കാഫിർ പ്രയോഗ സ്ക്രീൻഷോട്ട് വിവാദത്തിൽ കേസ് ഡയറി ഹാജരാക്കാൻ സാവകാശം തേടി പൊലീസ്. ഈ മാസം 21 വരെയാണ് പൊലീസ് ഹൈക്കോടതിയിൽ സമയം ആവശ്യപ്പെട്ടത്. ഹർജി ഹൈക്കോടതി 21ന് പരിഗണിക്കാനായി മാറ്റി.
കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ പികെ ഖാസിമിന് എതിരെ പ്രഥമ ദൃഷ്ട്യാ തെളിവില്ലെന്ന് വടകര പൊലീസ് കഴിഞ്ഞ തവണ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പികെ ഖാസിമിൻ്റെ മൊബൈൽ ഫോൺ പൊലീസ് പരിശോധിച്ചിരുന്നു. സ്ക്രീൻ ഷോട്ട് പോസ്റ്റ് ചെയ്‌തതും പ്രചരിപ്പിച്ചതും പികെ ഖാസിമിൻ്റെ ഫോണിൽ നിന്നല്ല.
കേസിൽ ഫേസ്ബുക്ക് നോഡൽ ഓഫിസറെ പ്രതിയാക്കിക്കൊണ്ട് പ്രേരണാക്കുറ്റം ചുമത്തിയിട്ടുണ്ട്. പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പ്രൊഫൈലുകൾക്ക് എതിരെ അന്വേഷണം ആരംഭിച്ചതായും പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.
പോരാളി ഷാജി, അമ്പാടിമുക്ക് സഖാക്കൾ തുടങ്ങിയ ഫേസ്ബുക്ക് പേജുകളിലാണ് വ്യാജ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത്. സൈബർ ടീമിൻ്റെ സഹായത്തോടെ ശാസ്ത്രീയ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് കോടതിയെ കഴിഞ്ഞ തവണ അറിയിച്ചിരുന്നു. പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ലായെന്ന് ചൂണ്ടിക്കാട്ടി പികെ ഖാസിം നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.