കോഴിക്കോട്: കോഴിക്കോടിന്‍റെ സ്വന്തം എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്‍റെ പേരിൽ ആദ്യമായി ഒരു മ്യൂസിയം സജ്ജമായിരിക്കുന്നു. സാഹിത്യ നഗരിക്ക് തിളക്കമായി ‘മതിലുകൾ’ എന്ന് പേരിട്ട ബഷീർ മ്യൂസിയവും വായന മുറിയും കോഴിക്കോട് ദയാപുരത്താണ് ഒരുങ്ങിയിരിക്കുന്നത്. വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്‌ണൻ നാളെ (ഒക്‌ടോബര്‍ 23) മ്യൂസിയം പൊതുസമൂഹത്തിനായി തുറന്ന് കൊടുക്കും.
ദയാപുരം വിദ്യാഭ്യാസ സാംസ്‌കാരിക കേന്ദ്രത്തിന്‍റെ സ്ഥാപക ഉപദേശകരിൽ ഒരാളായ ബഷീറിന്‍റെ കൈയെഴുത്ത് പ്രതികൾ, ദയാപുരവും ബഷീറുമായുള്ള ബന്ധത്തിന്‍റെ രേഖകൾ എന്നിവ പ്രദർശിപ്പിച്ച മ്യൂസിയം, എഴുത്തുകാരന്‍റെ രാഷ്ട്രീയ പ്രവർത്തനം (1925-1940 കൾ), സാംസ്‌കാരിക മേഖലയിലെ എഴുത്ത് (1940-1960കൾ), ആത്മീയ ധാർമികാന്വേഷണം (1960-1994) എന്നീ മൂന്ന് ഘട്ടങ്ങളിലൂടെ അവതരിപ്പിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഡോ.എംഎം ബഷീറിന്‍റെ ശേഖരത്തിലുള്ള ബഷീർ കൈയെഴുത്തു പ്രതികളിൽ 1936ൽ ആദ്യം ഇംഗ്ലീഷിലെഴുതിത്തുടങ്ങിയ ‘ബാല്യകാലസഖി’യുടെ ഇംഗ്ലീഷ് പേജുകൾ, ഭാർഗവീ നിലയത്തിന്‍റെ തിരക്കഥ, പിന്നീട് ‘അനുരാഗത്തിന്‍റെ ദിനങ്ങൾ’ ‘കാമുകന്‍റെ ഡയറി’, ‘ഭൂമിയുടെ അവകാശികൾ’, ‘മുച്ചീട്ടുകളിക്കാരന്‍റെ മകളുടെ’ പൂർത്തിയാകാത്ത നാടകം, അപ്രകാശിത കഥകൾ, ഡോ. സുകുമാർ അഴീക്കോടിനടക്കം എഴുതിയ കത്തുകൾ എന്നിവയാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കുക.
സാഹിത്യ നഗരിയായി കോഴിക്കോട് തെരഞ്ഞെടുക്കപ്പെട്ട അവസരത്തിൽ ഇങ്ങനെയൊരു സാഹിത്യ മ്യൂസിയം നാടിന് സമർപ്പിക്കാനാവുന്നതും സാധാരണ സർക്കാറോ വൻ കോർപറേറ്റുകളോ ഏറ്റെടുക്കുന്ന മ്യൂസിയം പോലുള്ള പദ്ധതിയിൽ ഇതൊന്നുമല്ലാത്ത ദയാപുരത്തിന് പങ്കുചേരാനായതും സന്തോഷകരമാണെന്നും രക്ഷാധികാരി സിടി അബ്‌ദുറഹീം പറഞ്ഞു.
ഡൽഹി സെന്‍റ് സ്റ്റീഫന്‍സ് കോളജ് അധ്യാപകനായ എൻപി ആഷ്ലിയാണ് മ്യൂസിയം ക്യൂറേറ്റർ. ബഷീറിൻ്റെ ജീവിതത്തെ ഇന്ത്യൻ സ്വാതന്ത്ര്യസമരം, കേരളീയ നവോഥാനം, മുസ്‌ലിം സാമുദായിക പരിഷ്‌കരണവാദം, പാരിസ്ഥിതിക ധാർമ്മികചിന്ത എന്നീ മേഖലകളിലൂടെ അവതരിപ്പിക്കാനാണ് ശ്രമമെന്നും ആഷ്ലി പറഞ്ഞു.
Also Read: സൈനികനാകാനുള്ള ആഗ്രഹം നടന്നില്ല... വീട്ടിൽ ഒരു സൈനിക മ്യൂസിയം ഒരുക്കി ബാങ്ക് മാനേജർ