ഇടുക്കി : ഉടുമ്പഞ്ചോലയിൽ മുറി ചോദിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയെ മർദിച്ചു. പരിക്കേറ്റ ചെമ്മണ്ണാർ കൊച്ചുപുരയ്‌ക്കൽ വാവച്ചനെ തൊടുപുഴയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറു മാസങ്ങൾക്ക് മുമ്പ് ഇതേ സംഘം ഹോട്ടലിൽ ഭക്ഷണം കഴിയ്ക്കാൻ എത്തിയപ്പോൾ ഇറച്ചിക്കറിയിൽ കഷണം കുറഞ്ഞെന്ന് ആരോപിച്ച് ബഹളം സൃഷ്‌ടിച്ചിരുന്നു.
ഞായറാഴ്‌ച രാവിലെയാണ് ഉടുമ്പഞ്ചോല സ്വദേശികളായ മൂവർ സംഘം ഹോട്ടലിൽ എത്തി മുറി ആവശ്യപ്പെട്ടത്. മുറി ഇല്ലെന്ന് പറഞ്ഞതിനെ തുടർന്ന് ഇവർ ഉടമയെ മർദിയ്ക്കുകയായിരുന്നു. ഇവർ വാഹനത്തിൽ മാരക ആയുധങ്ങളുമായാണ് വന്നത്. ആക്രമണത്തിൽ തലയ്‌ക്കും ചെവിയ്ക്കും പരിക്കേറ്റ ഹോട്ടൽ ഉടമ വാവച്ചനെ നെടുംകണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തൊടുപുഴയിലേക്ക് മാറ്റി. ഇയാളുടെ മൂക്കിന് സാരമായി പരുക്ക് ഏറ്റിട്ടുണ്ട്.