തിരുവനന്തപുരം: മദ്യത്തിന്‍റെ നിലവിലെ നികുതി ഘടന സമഗ്രമായി പരിഷ്കരിക്കണമെന്ന നിർദേശം മുന്നോട്ടു വെച്ച് പ്രമുഖ ധനകാര്യ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ. ധനമന്ത്രി കെഎൻ ബാലഗോപാൽ എഡിറ്റോറിയൽ ബോർഡ് ചെയർമാൻ കൂടിയായ 'കേരള ഇക്കോണമി' എന്ന ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ത്രൈമാസികയിലാണ് ഇത് സംബന്ധിച്ച് നിർദേശമുള്ളത്. മദ്യത്തിന്‍റെ ഉപയോഗം കുറയ്ക്കാൻ ലക്ഷ്യമിട്ട് പല സർക്കാരുകളും നികുതി വർധിപ്പിച്ചിട്ടുണ്ടെങ്കിലും മദ്യ വില്പന പല വർഷങ്ങളിലും കൂടിക്കൊണ്ടിരിക്കുന്ന പ്രവണതയാണ് കാണുന്നത്.
അതേസമയം വില്‌പന വർധിക്കുന്തോറും ഉപഭോക്താക്കളുടെ എണ്ണം കുറയുകയുമാണ്. ഫലത്തിൽ മദ്യത്തിന്‍റെ ഉപഭോഗത്തിൽ നികുതി വർദ്ധനയ്ക്ക് ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല. 2020 വരെ 225 ശതമാനമായിരുന്ന നികുതി 2021 ൽ 247 ആയി വർധിപ്പിച്ചെങ്കിലും ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിലുണ്ട്.
പെഗ് അളവിലുള്ള ശരാശരി ഉപയോഗവും വർദ്ധിച്ചിട്ടുണ്ട്. നന്നായി മദ്യപിക്കുന്നവർക്കിടയിൽ ബ്രാണ്ടിക്കും റമ്മിനുമാണ് ആവശ്യക്കാർ ഏറെ. ഈ വസ്തുത കണക്കിലെടുത്ത് മദ്യത്തിന്‍റെ സാമൂഹിക ആഘാതങ്ങൾ പരിഹരിക്കാൻ തക്ക വണ്ണം ഓരോ ബ്രാൻഡ് തിരിച്ച് വ്യത്യസ്തമായ നികുതി ഏർപ്പെടുത്തണമെന്നതാണ് പഠന റിപ്പോർട്ടിലെ "മദ്യത്തിന്‍റെ നികുതി ഘടന കേരളത്തിൽ - ഒരു പഠനം" എന്ന തലക്കെട്ടിലുള്ള ലേഖനം വ്യക്തമാക്കുന്നത്.
മദ്യ ഉപഭോഗത്തെ കുറിച്ച് വസ്തുനിഷ്ഠമായ പഠനങ്ങളുടെ അഭാവവും റിപ്പോർട്ടിൽ പരാമർശിക്കുന്നു. സ്ഥിരം മദ്യപാനികൾ ഗുണമേന്മയെക്കാൾ അളവിനാണ് മുൻതൂക്കം നൽകുന്നത്. അത് കൊണ്ട് തന്നെ ഒരേ നികുതി താരിഫ് ഉപയോഗിക്കുന്നതിന് പകരം ഇലാസ്തികത(elasticity) അടിസ്ഥാനമാക്കി നികുതി പല രീതിയിൽ ക്രമീകരിക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
എന്താണ് ഇലാസ്‌തികത?
നികുതി വിഹിതത്തിലെ മാറ്റത്തിന്‍റെ ഫലമായി ഉണ്ടാകുന്ന നികുതി വരുമാനത്തെയാണ് ഇലാസ്‌തികത (elasticity) എന്ന് പറയുന്നത്. ഇവിടെ ജനപ്രിയ ബ്രാന്‍റുകളിൽ നിന്നുള്ള നികുതി വരുമാനം പ്രീമിയം ബ്രാന്‍റുകൾ ഉൾപ്പെടെയുള്ള മറ്റ് മദ്യ ബ്രാൻഡുകളിൽ നിന്നുമുള്ളതിനേക്കാൾ കുറവാണെന്നാണ് ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടുന്നത്. മദ്യത്തിൽ നിന്നുമുള്ള വരുമാനം കണക്കാക്കുമ്പോൾ ആവശ്യക്കാർ കുറഞ്ഞ മദ്യ ബ്രാന്‍റുകളിൽ നിന്നുള്ള ഉയർന്ന നികുതി വരുമാനം മദ്യത്തിന്‍റെ സാമൂഹിക ആഘാതത്തെ പരിഹരിക്കാൻ ഉതകുന്ന രീതിയിൽ സാമ്പത്തികമായി ഖജനാവിലേക്ക് സംഭാവന ചെയ്യുന്നില്ല.
ആവശ്യക്കാരുടെ തോത് പരിഗണിച്ച് ഓരോ മദ്യ ബ്രാന്‍റുകൾക്കും പ്രത്യേകം നികുതി എന്ന ശുപാർശയാണ് ഈ പ്രശ്നം പരിഹരിക്കാൻ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിന് വേണ്ടി പഠന റിപ്പോർട്ട് തയ്യാറാക്കിയ കൊച്ചി സർവകലാശാലയിലെ സെന്‍റർ ഫോർ ബജറ്റ് സ്റ്റഡീസിന്‍റെ ഡയറക്ടർ ഡോ പികെ സന്തോഷ് കുമാർ, അസിസ്റ്റന്‍റ് പ്രൊഫ. അഞ്ജലി ഹരിദാസ്, പോസ്റ്റ് ഡോക്ടറൽ ഫെലോ ഡോ. ഹസീന അക്ബർ എന്നിവർ ശുപാർശ ചെയ്യുന്നത്.
മദ്യ വില വർദ്ധന യുവാക്കളെ തിരിച്ചുവിടുന്നത് കഞ്ചാവിലേക്ക്
മദ്യത്തിന്‍റെ നികുതി വർദ്ധന ചിലവ് കുറഞ്ഞ മറ്റ് ലഹരിയിലേക്ക് ജനങ്ങളെ ആകർഷിക്കുമെന്ന് വിശദീകരിക്കുന്ന പഠന റിപ്പോർട്ടിന്‍റെ ഭാഗത്താണ് യുവാക്കളുടെ കഞ്ചാവിനോടുള്ള പ്രിയം വ്യക്തമാക്കുന്നത്. സംസ്ഥാന സർക്കാരിന്‍റെ എക്സൈസ് വകുപ്പ് 'വിമുക്തി' എന്ന പേരിൽ നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന കണ്ടെത്തൽ.
നിയമ നടപടികൾ കർകശമാണ്. എന്നാൽ ലഹരി വസ്തുക്കൾ കണ്ടെത്തുന്നതിലെ സാങ്കേതിക സൗകര്യങ്ങളുടെ കുറവ് രക്ഷപ്പെടാനുള്ള പഴുതുകൾ നൽകുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഭാവിയിൽ ആരോഗ്യ മേഖലയിൽ ചിലവ് വർദ്ധിക്കാൻ ഇത് കാരണമാകും. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപഭോഗം ഉത്പാദന ക്ഷമത കുറയ്ക്കുന്നതിനാൽ ഇത് സമൂഹത്തിൽ പ്രതികൂലമായി ബാധിക്കുമെന്നും റിപ്പോർട്ട് പറയുന്നു.