തിരുവനന്തപുരം : ഗവർണർ - സർക്കാർ പോര് ഒരുവശത്ത് മുറുകുമ്പോഴും മറുവശത്ത് ഗവർണറുടെ വിവിധ ചെലവുകൾക്കായി കോടികൾ അനുവദിച്ച് സർക്കാർ. ജനുവരി മാസത്തിൽ മാത്രം മൂന്ന് ദിവസങ്ങളിലായി ആകെ 1.32 കോടി(1,32,22,000) രൂപയാണ് ഗവർണറുടെ അധിക ചെലവുകൾക്കായി ധനവകുപ്പ് അനുവദിച്ചത്(Govt allots crores of rupees to Governor).
ഇത് സംബന്ധിച്ച രേഖകൾ ഇടിവി ഭാരതിന് ലഭിച്ചു. ജനുവരി 20, 21, 23 തീയതികളിലായി 1,32,22,000 രൂപയാണ് സർക്കാർ അധിക ഫണ്ടായി ഗവർണർക്ക് അനുവദിച്ചത്. ജനുവരി 20ന് ഗവർണറുടെ യാത്രാചെലവുകൾക്കായി മാത്രം 69,24,000 ലക്ഷം രൂപയാണ് ട്രഷറി നിയന്ത്രണത്തിന് ഇളവ് വരുത്തി അനുവദിച്ചത്. ജനുവരി 21ന് റിപ്പബ്ലിക് ദിനത്തിൽ പൗരപ്രമുഖർക്ക് വിരുന്നൊരുക്കാൻ 20 ലക്ഷം രൂപയും ജനുവരി 23ന് ജലം, വൈദ്യുതി, ടെലഫോൺ തുടങ്ങിയ ചെലവുകൾക്കായി ആകെ 42,98,000 രൂപയുമാണ് സർക്കാർ അനുവദിച്ചത്.
ബജറ്റ് വിഹിതമായി ഗവർണർക്ക് 12.52 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. എന്നാൽ ബജറ്റ് തുക തോന്നിയതുപോലെ ചെലവാക്കുകയാണെന്ന വിമർശനവും ഉയരുന്നുണ്ട്. ഇതിനിടെയാണ് ഇന്ന് നടന്ന നയപ്രഖ്യാപന പ്രസംഗത്തില്‍ അവസാന ഖണ്ഡിക മാത്രം വായിച്ച് ഗവര്‍ണര്‍ നിയമസഭ വിട്ടത്. നിയമസഭയിലെത്തിയ ഗവര്‍ണര്‍ സര്‍ക്കാരിനോട് പിണക്കം തുടരുന്ന കാഴ്‌ചയും ഉണ്ടായി.
![allots crores of rupees to Governor Govt allows crores in January ഗവര്‍ണറുടെ ചെലവുകള്‍ക്കായി കോടികള്‍ 3ദിവസങ്ങളിലായി 1 കോടിയിലേറെ](https://etvbharatimages.akamaized.net/etvbharat/prod-images/25-01-2024/20589273_docu2.jpeg)
മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയെങ്കിലും അവരോട് സംസാരിക്കാന്‍ പോലും ഗവര്‍ണര്‍ തയാറായില്ല. പതിവ് ഹസ്‌തദാനവും ഉണ്ടായില്ല. എന്നാല്‍ സര്‍ക്കാര്‍ വളരെ സൗഹാര്‍ദ്ദപരമായ നിലപാടാണ് അദ്ദേഹത്തോട് കൈക്കൊണ്ടത്. കേവലം ഒരു മിനിട്ടുകൊണ്ട് പ്രസംഗം അവസാനിപ്പിച്ച് മടങ്ങിയ ഗവര്‍ണറെ മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും സ്‌പീക്കറും ഉദ്യോഗസ്ഥ പ്രമുഖരും അദ്ദേഹത്തിന്‍റെ വാഹനം വരെ അനുയാത്ര ചെയ്തു.
Also Read: നിയമസഭയിൽ നാടകീയ രംഗങ്ങൾ ; നയപ്രഖ്യാപന പ്രസംഗം ഒരു മിനിട്ടില്‍ ഒതുക്കി സഭ വിട്ട് ഗവർണർ
1.17 മിനിട്ടിനുളളില്‍ ഗവർണർ പ്രസംഗം വായിച്ച് തീർത്തെങ്കിലും പതിവ് പോലെ ദേശീയ ഗാനാലാപനവും ഉണ്ടായി. ഗവർണറെ യാത്രയയച്ച ശേഷം ഇരിപ്പിടത്തിലേക്ക് മടങ്ങിയെത്തിയ സ്‌പീക്കർ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്‍മേലുള്ള നന്ദി പ്രമേയ ചർച്ച ജനുവരി 29, 30, 31 തീയതികളിൽ നടക്കുമെന്ന് അറിയിച്ചു. ഇതില്‍ പ്രതിപക്ഷത്തുനിന്നും ചിലർ ക്രമപ്രശ്‌നം ഉയർത്താൻ ശ്രമിച്ചെങ്കിലും സ്‌പീക്കർ അനുവദിച്ചില്ല.