മാനന്തവാടി: പുല്‍പ്പള്ളിയിലുണ്ടായ പ്രതിഷേധത്തിനിടെ വനം വകുപ്പ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തതായി പരാതി. പുല്‍പ്പള്ളി ഫോറസ്റ്റ് സ്റ്റേഷന്‍ ഡെപ്യുട്ടി റെയ്ഞ്ചര്‍ വി ആര്‍ ഷാജിയാണ് ചികിത്സയിലുള്ളത്. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ട ഷാജിയെ പുല്‍പ്പള്ളി ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് വിദഗ്‌ധ ചികിത്സാര്‍ത്ഥം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പോളിന്‍റെ മൃതദേഹവുമായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് ആംബുലന്‍സിനെ അനുഗമിച്ചെത്തിയ ഷാജിയുള്‍പ്പെടെയുള്ളവര്‍ സഞ്ചരിച്ച വാഹനമാണ് പുല്‍പ്പള്ളി ടൗണില്‍ വെച്ച് പ്രതിഷേധക്കാര്‍ തടയുകയും, വാഹനത്തിന് കേടുപാടുകള്‍ വരുത്തുകയും ചെയതത്. ഇതിനിടയിലാണ് ഷാജിയെ കയ്യേറ്റം ചെയ്‌തത്. പരിക്കേറ്റ പോളിനെ വയനാട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത് മുതല്‍ ഇദ്ദേഹമാണ് മുഴുവന്‍ സമയവും ഉണ്ടായിരുന്നതെന്നും, അദ്ദേഹത്തെ കയ്യേറ്റം ചെയ്‌തത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ മനുഷ്യജീവൻ നഷ്‌ടമാകുന്നത് തുടരുന്നതില്‍ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെയും പ്രതിഷേധം ശക്തമായി. പ്രതിഷേധക്കാർ വനം വകുപ്പ് ജീപ്പ് ആക്രമിച്ച് തകർത്തു. ജീപ്പിന്‍റെ കാറ്റ് അഴിച്ചുവിട്ടും റൂഫ് തകർത്തും തുടർന്ന പ്രതിഷേധം ജീപ്പിന് മുകളില്‍ റീത്ത് വയ്‌ക്കുന്നതിലെത്തി.
കൂടാതെ കടുവ കടിച്ചുകൊന്ന പശുവിന്‍റെ ജഡം വനംവകുപ്പ് ജീപ്പിന് മുകളില്‍ വെച്ച പ്രതിഷേധക്കാർ സർക്കാരിനും വനം വകുപ്പിനുമെതിരെ മുദ്രാവാക്യം വിളിച്ചു. ഉദ്യോഗസ്ഥർക്ക് നേരെ ഗോ ബാക്ക് വിളികളുമായി മണിക്കൂറുകളോളമാണ് പ്രതിഷേധം തുടർന്നത്. നീതി വേണമെന്ന ആവശ്യവുമായി പൊലീസിന് നേരെയും മുദ്രാവാക്യം വിളികളുണ്ടായി.