കോട്ടയം: ഏറ്റുമാനൂരിൽ വീട് കുത്തിത്തുറന്ന് സ്വർണവും പണവും മോഷ്‌ടിച്ച കേസിൽ സ്‌ത്രീയുൾപ്പടെ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിച്ചൽ പുന്നമൂട് ഭാഗത്ത് വട്ടവള വീട്ടിൽ രാജേഷ് (42), ഇയാളോടൊപ്പം താമസിച്ചിരുന്ന പാലക്കാട് ഷൊർണൂർ ഭാഗത്ത് തോപ്പിൽ വീട്ടിൽ ബേബി (42) എന്നിവരെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഏറ്റുമാനൂർ പുന്നത്തുറയിലെ വീട്ടിൽ ജൂൺ 10നാണ് മോഷണം നടന്നത്. വീട്ടുകാർ ഇല്ലാതിരുന്ന സമയത്ത് വീട് കുത്തിതുറന്ന് മോഷ്‌ടാക്കൾ സ്വർണവും പണവും കവരുകയായിരുന്നു. പത്തൊൻപതര പവൻ സ്വർണാഭരണങ്ങളും 5000 രൂപയുമാണ് മോഷ്‌ടിച്ചത്. പിന്നാലെ പ്രതി രാജേഷ് കടന്നുകളഞ്ഞു.
തുടർന്ന് വീട്ടുകാരുടെ പരാതിയിൽ ഏറ്റുമാനൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശായ്‌ത്രീയമായ അന്വേഷണത്തിൽ മോഷ്‌ടാവിനെ തിരിച്ചറിയുകയും പിടികൂടുകയുമായിരുന്നു. മോഷ്‌ടിച്ച സ്വർണത്തിന്‍റെ ഒരു ഭാഗം ഇയാൾ ബേബിയെയാണ് ഏൽപ്പിച്ചിരുന്നത്. ഇവർ ഇതിൽ നിന്നും ഒരു മോതിരം സ്വർണക്കടയിൽ വിറ്റു.
അതേസമയം, ഇവരുടെ വീട്ടിൽ സൂക്ഷിച്ചതും കടയിൽ വിറ്റതുമായ സ്വർണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കോട്ടയം ഡിവൈഎസ്‌പി എം മുരളി, ഏറ്റുമാനൂർ സ്റ്റേഷൻ എസ്എച്ച്‌ഒ ഷോജോ വർഗീസ് എന്നിവരുടെ നേതൃത്വത്തിലാണ് കേസ് അന്വേഷിച്ചത്. രാജേഷ് സംസ്ഥാനത്ത് വിവിധ സ്റ്റേഷനുകളായി പതിനെട്ടോളം കേസുകളിൽ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു.