ഇടുക്കി : കട്ടപ്പനയുടെ പ്രിയ നാടകനടന്‍ എം.സി.കട്ടപ്പന (75) അന്തരിച്ചു. വിടവാങ്ങിയത് മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാര ജേതാവായ എം.സി.ചാക്കോ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം.
പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്ന കട്ടപ്പനയുടെ പ്രിയ കലാകാരൻ മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടിട്ടുണ്ട്. പകൽ, കാഴ്‌ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു അദ്ദേഹം.
2007-ലാണ് മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തുന്നത്. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്‌കാരം. മലയോര കർഷകരുടെ കണ്ണീരിൽ കുതിർന്ന കഥ പറയുന്ന നാടകത്തിലെ കർഷകന്‍റെ കഥാപാത്രത്തെയാണ് എം.സി.കട്ടപ്പന അവതരിപ്പിച്ചിരുന്നത്.
1977ൽ ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയാണ് എം.സി.ചാക്കോ പ്രൊഫഷണൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് വിവിധ നാടകസമിതികളുടെ നൂറുകണക്കിന് വേദികളില്‍ വേഷമിട്ടു. സർക്കാർ ജോലിക്കിടയിലാണ് അദ്ദേഹം അഭിനയത്തെ ചേര്‍ത്തുപിടിച്ചിരുന്നത്. സംസ്‌കാരം നാളെ രാവിലെ 9.30ന് കട്ടപ്പന സെന്‍റ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ സാറാമ്മ. ഷീജ, ബോബൻ എന്നിവരാണ് മക്കൾ.
ALSO READ: ആംബുലൻസ് വൈദ്യുതി പോസ്റ്റിലിടിച്ച് കത്തി; രോഗിക്ക് ദാരുണാന്ത്യം