തിരുവനന്തപുരം : മുടി നീട്ടി വളര്‍ത്തിയതിന്‍റെ പേരില്‍ ഗായകന്‍ സന്നിധാനന്ദനെ അധിക്ഷേപിച്ച സോഷ്യല്‍ മീഡിയ പോസ്‌റ്റിന് മറുപടിയുമായി ഗാനരചയിതാവ് ബികെ ഹരിനാരായണന്‍. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് സന്നിധാനന്ദന്‍റെ ബലമെന്നും മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടിക്കൊണ്ടേയിരിക്കുമെന്നും ഹരിനാരായണന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ബികെ ഹരിനാരായണന്‍റെ ഫേസ്ബുക്ക് പോസ്‌റ്റ് ഇങ്ങനെ :
1994 ആണ് കാലം. പൂരപ്പറമ്പിൽ ജനറേറ്ററിൽ ഡീസല് തീർന്നാൽ, വെള്ളം തീർന്നാൽ ഒഴിച്ചു കൊടുക്കാനായി ഉടമസ്ഥൻ കാവല് നിർത്തിയിരിക്കുന്ന പയ്യൻ. ടൂബ് ലൈറ്റുകൾ കെട്ടാൻ സഹായിച്ച് ,രാത്രി മുഴുവൻ കാവൽ നിന്നാൽ അവന് 25 ഏറിയാൽ 50 രൂപ കിട്ടും. വേണമെങ്കിൽ ഭീകര ശബ്‌ദമുള്ള ആ പെരും ജനറേറ്ററിനടുത്ത് കീറച്ചാക്ക് വിരിച്ച് കിടക്കാം. പക്ഷെ ജനറേറ്ററിലേക്ക് ഒരു കണ്ണ് വേണം. ഈ ഭീകര ശബ്‌ദത്തിൻ്റെ അടുത്ത് കിടന്ന് എങ്ങനെ ഉറങ്ങാനാണ്?.
അപ്പുറത്തെ സ്‌റ്റേജിൽ ഗാനമേളയാണ് നടക്കുന്നതെങ്കിൽ പിന്നെ പറയുകയേ വേണ്ട. അവൻ കണ്ണ് മിഴിച്ച് കാതും കൂർപ്പിച്ച് തന്നെ ഇരിക്കും. പിന്നെ സ്റ്റേജിൻ്റെ പിന്നിൽ ചെന്ന് ഗാനമേളക്കാരോട് ചോദിക്കും, ചേട്ടാ ഞാനൊര് പാട്ട് പാടട്ടെ ? ചെലോര് കളിയാക്കും, ചിരിക്കും. ചെലോര്, "പോയേരാ അവിടന്ന് " എന്ന് ആട്ടിപ്പായിക്കും. അതവന് ശീലാമാണ്.
എന്നാലും അടുത്ത പൂരപ്പറമ്പിലും, ഗാനമേള കണ്ടാൽ അവരുടെ അടുത്ത് ചെന്ന് അവൻ അവസരം ചോദിച്ചിരിക്കും. നാവില്ലാത്ത, ശബ്‌ദമില്ലാതിരുന്ന കാലത്ത് തുടങ്ങിയതാണ് പാട്ടിനോടുള്ള ഈ കമ്പം. അന്ന് തന്നെ കേൾക്കാൻ തുടങ്ങിയതാണ് നിറത്തിൻ്റെ, രൂപത്തിൻ്റെ പേരിലുള്ള കളിയാക്കലും.
ഒരു ദിവസം, ഏതോ സ്‌കൂൾ ഗ്രൗണ്ടിൽ, വലിയൊരു ഗാനമേള നടക്കുകയാണ്. ജനറേറ്ററിനടുത്ത്, കുറച്ച് നേരം പാട്ട് കേട്ടിരുന്ന്, അവൻ സ്റ്റേജിന് പിന്നിലേക്ക് നടന്നു. ആദ്യം കണ്ട ആളോട് ചോദിച്ചു."ചേട്ടാ ഇയ്‌ക്കൊരു പാട്ട് പാടാൻ ചാൻസ് തര്വോ?. അയാളവൻ്റെ മുഷിഞ്ഞ വസ്ത്രത്തിലേക്കും, മെലിഞ്ഞ രൂപത്തിലേക്കും, മുറി കൂട്ടി തുന്നിയ പോലുള്ള ചുണ്ടിലേക്കും നോക്കി,"വാ..പാട് ". ആ ഉത്തരം അവൻ ഒട്ടും പ്രതീക്ഷിച്ചില്ല. അതിൻ്റെ ആവേശത്തിൽ, നേരെ ചെന്ന്, ജീവിതത്തിൽ ആദ്യമായി മൈക്ക് എടുത്ത് ചെക്കനങ്ങട്ട് പൊരിച്ചു. "ഇരുമുടി താങ്കീ..."
മൊത്തത്തിൽ താഴെ പോയിരുന്ന ഗാനമേള അങ്ങട്ട് പൊന്തി, ആൾക്കാര് കൂടി കയ്യടിയായി.. പാട്ടിൻ്റെ ആ ഇരു "മുടി" യും കൊണ്ടാണ് അവൻ ജീവിതത്തിൽ നടക്കാൻ തുടങ്ങിയത്. കാൽച്ചുവട്ടിലെ കനലാണ് അവൻ്റെ കുരല്. ഏറ്റു തഴമ്പിച്ച അവഗണനകളാണ് അവൻ്റെ ഇന്ധനം. അടിത്തട്ടിൽ നിന്ന് ആർജ്ജിച്ച മനുഷ്യത്വമാണ് അവൻ്റെ ബലം. മുടിയഴിച്ചിട്ട് തന്നെ അവൻ ഇനിയും പാടും പാടിക്കൊണ്ടേയിരിക്കും. ഒപ്പം....- എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.
അതേസമയം ഉഷ കുമാരി എന്ന ഫേസ്‌ബുക്ക് ആക്കൗണ്ടില്‍ നിന്നാണ് ഗായകന് നേരെ അധിക്ഷേപ പരാമര്‍ശം ഉണ്ടായത്. സന്നിധാനന്ദനെയും വിധു പ്രതാപിനെയും പേരെടുത്ത് പറഞ്ഞായുരുന്നു അധിക്ഷേപം. 'കലാകാരന്മാരെ ഇഷ്‌ടമാണ്, പക്ഷേ ഇതുപോലെ വൃത്തികെട്ട കോമാളി വേഷം ഇഷ്‌ടമല്ല. സത്യത്തിൽ പെട്ടന്ന് കണ്ടാൽ ആരും പേടിച്ചു പോകും, അറപ്പാകുന്നു.
ആൺ കുട്ടികളെ ആണായിട്ടും പെൺകുട്ടികളെ പെൺകുട്ടിയായിട്ടും തന്നെ വളർത്തണം. വിധു പ്രതാപിനെ പോലെയും സന്നിധാനന്ദനെ പോലെയും മുടി നീട്ടി കോമാളിയായി ജീവിച്ചു തീർക്കാൻ ഉള്ളതല്ല ജീവിതം. നാളെ ഇവരെ ചാന്തുപൊട്ട് എന്ന് വിളിക്കാൻ വഴിയൊരുക്കി കൊടുക്കുകയാണ്' എന്നിങ്ങനെയാണ് അധിക്ഷേപ പോസ്‌റ്റുകളിലെ വരികള്‍.