തിരുവനന്തപുരം: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഐ മുന്‍ നേതാവ് എന്‍ ഭാസുരാംഗനും കുടുംബവും പ്രതികള്‍. ഭാസുരാംഗനെ ഒന്നാം പ്രതിയാക്കി ഇഡി പ്രാഥമിക കുറ്റപത്രം സമര്‍പ്പിച്ചു(ED Charges Bhasurangan Along With Five Family Members in Kandala Bank Scam). ഭാസുരാംഗന്‍റെ മകനും രണ്ട് പെണ്‍മക്കളും പ്രതികളാണ്. മകൻ അഖിൽജിത്തിന്‍റെ ഭാര്യയടക്കം കേസിൽ ആറ് പ്രതികളുണ്ട്.
നേരത്തെ അറസ്‌റ്റിലായ ഭാസുരാംഗനും മകനും രണ്ടുമാസത്തിലേറെയായി ജയിലിലാണ്. ഭാസുരാഗനും കുടുംബവും 3.22 കോടിയുടെ തട്ടിപ്പ് നടത്തിയെന്ന് ഇഡി കുറ്റപത്രത്തില്‍ പറയുന്നു. 6500 പേജുകൾ അടങ്ങുന്നതാണ് കുറ്റപത്രം. മൂന്ന് കോടി 22 ലക്ഷം രൂപയുടെ ക്രമക്കേട് നടന്നെന്ന് ഇഡി ആദ്യഘട്ട കുറ്റപത്രത്തിൽ പറയുന്നു. വ്യാജരേഖ ചമച്ച് കുടുംബാംഗങ്ങളുടെ പേരിൽ എടുത്ത വായ്‌പയാണിതെന്നാണ് ഇഡി ആരോപിക്കുന്നത്.
ബാങ്കിൽ ആകെ 101 കോടി രൂപയുടെ ക്രമക്കേട് നടന്നെന്നാണ് സഹകരണ വകുപ്പ് കണ്ടെത്തിയത്. വ്യാജരേഖ ചമച്ച് പ്രസിഡന്‍റായ ബാങ്കിൽ നിന്ന് എടുത്ത വായ്‌പ മകന്‍റെ പേരിൽ ബിസിനസിൽ നിക്ഷേപിച്ചെന്ന് കുറ്റപത്രത്തിലുണ്ട്.
ഭാര്യയുടെയും മകന്‍റെയും പെൺമക്കളുടെയും മറ്റു ബന്ധുക്കളുടെയും പേരിൽ വായ്‌പ എടുത്തിരുന്നു. ഒരേ ഭൂമി വെച്ചാണ് പലതവണകളായി വായ്‌പയെടുത്തത്. 90 ലക്ഷം രൂപയാണ് മകന്‍റെ പേരിൽ മാത്രം എടുത്തത്. ഭാര്യയുടെ പേരിലും 85 ലക്ഷത്തിന്‍റെ വായ്‌പയുണ്ട്. രണ്ട് ഹോട്ടലുകളും ഒരു സൂപ്പർ മാർക്കറ്റും മകൻ വാങ്ങിയിട്ടുണ്ട്. ഇതിനുപുറമെ ഒരു ബെൻസ് കാറും മകൻ അഖില്‍ജിത്തിന്‍റെ പേരിലുണ്ട്.