ഇടുക്കി: നീണ്ട ഇടതൂർന്ന നീല കലർന്ന പീലികൾ, മഴക്കാറുകണ്ടാൽ മതിയാവോളം പീലി വിടർത്തിയുളള നൃത്തം ചെയ്യൽ, വർണ്ണപ്പൊലിമ കൊണ്ട് ഏവരേയും മനംമയക്കുന്ന മയിലുകളെ കാണണമെങ്കിൽ പണ്ടൊക്കെ സാധാരണ കാടുകയറണം. അല്ലെങ്കിൽ മൃഗശാലകളില്‍ പോകണം. എന്നാല്‍ ഇപ്പോള്‍ കാടിറങ്ങിയെത്തുന്ന മയിലുകള്‍ പാടത്തും പറമ്പിലും എന്നു വേണ്ട കോണ്‍ക്രീറ്റ് വീടുകളുടെ ടെറസുകളില്‍ വരെ ചിറകു വിരിച്ച് നൃത്തം വയ്ക്കുന്ന കാഴ്‌ച സാധാരണയായിക്കഴിഞ്ഞു.
എന്നാൽ അഴകില്‍ പറന്നിറങ്ങുന്ന മയിലുകളെ കാണാന്‍ അടിമാലിക്കാര്‍ക്ക് ഇപ്പോള്‍ അധിക ദൂരം സഞ്ചരിക്കേണ്ട. ദിവസങ്ങളായി അടിമാലിയുടെ പരിസരപ്രദേശങ്ങളായ മന്നാംകാലയിലും മുക്കാല്‍ ഏക്കറിലുമെല്ലാം കൂട്ടത്തോടെയാണ് ഇവയെത്തുന്നത്. ഒരേ സമയം കൗതുകവും കാലാവസ്ഥ വ്യതിയാനത്തിന്‍റെ ഭീതിയും പരത്തുന്നതാണ് മയിലുകളുടെ കാടിറക്കം.
മഴയ്‌ക്ക് മുൻപ് പീലി വിടര്‍ത്തിയാടുന്ന മയിലുകള്‍ നയന മനോഹര കാഴ്ച്ചയാണ് ഒരുക്കാറുള്ളത്. ദേശീയ പക്ഷിയുടെ വിരുന്ന് കൗതുകമെങ്കിലും മയിലുകളുടെ കാടിറക്കം ആശങ്ക നല്‍കുന്നുവെന്ന് പറയുന്നവരുമുണ്ട്. മയിലുകളുടെ വരവ് കടുത്ത വരള്‍ച്ച സൂചിപ്പിക്കുന്നതെന്നാണ് പഴമക്കാര്‍ പറയുന്നത്.
മയിലിന്‍റെ കാടിറക്കവും അപൂര്‍വങ്ങളായ ദേശാടനക്കിളികളുടെ കാലം തെറ്റിയുള്ള വരവുമെല്ലാം വരള്‍ച്ചയുടെയും കാലാവസ്ഥ വ്യതിയാനത്തിന്‍റെയും സൂചനയാണെന്ന് പക്ഷി നിരീക്ഷകരും പറയുന്നു. വേനൽച്ചൂട് കനക്കുന്നതോടെ മയിലുകളുടെയും മറ്റ് ദേശാടന പക്ഷികളുടെയും കാലം തെറ്റിയുളള വരവ് കേരളം കൊടും വരൾച്ചയിലേക്ക് നീങ്ങുന്നതിന്‍റെ ലക്ഷണമാണോ എന്ന് ഭയപ്പെടേണ്ടിയിരിക്കുന്നു.