തിരുവനന്തപുരം: 48-ാമത് വയലാർ രാമവർമ്മ സാഹിത്യ അവാർഡ് അശോകൻ ചെരുവിലിന്. അശോകന്‍ ചെരുവില്‍ എഴുതിയ കാട്ടൂർകടവ് എന്ന പുസ്‌തകത്തിനാണ് അവാര്‍ഡ്. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ് വൈസ് പ്രസിഡന്‍റ് സാഹിത്യകാരനുമായ പ്രൊഫ. ജി ബാലചന്ദ്രനാണ് അവാർഡ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ശില്‍പി കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്‌ത ശില്‍പവുമടങ്ങുന്നതാണ് പുരസ്‌കാരം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
സാഹിത്യകാരന്മാരായ ബെന്യാമിന്‍, കെ.എസ്.രവികുമാര്‍, ഗ്രേസി എന്നിവര്‍ അടങ്ങിയ ജൂറിയാണ് നോവല്‍ തെരഞ്ഞെടുത്തത്. പുരസ്‌കാരം ഒക്‌ടോബര്‍ 27 ന് വൈകിട്ട് 5.30-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കൈമാറും. തിരഞ്ഞെടുത്ത 1265 പേര്‍ നിര്‍ദേശിച്ച 330 കൃതികളില്‍ നിന്നുമാണ് കാട്ടൂര്‍ക്കടവ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്.
നിശാഗന്ധിയില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ ചെന്നൈയിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മലയാളം ഐച്ഛിക വിഷയമായി തെരഞ്ഞെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് നേടി പത്താം ക്ലാസ് പാസായ വിദ്യാര്‍ത്ഥിക്ക് 5000 രൂപയുടെ സ്‌കോളര്‍ഷിപ്പും നല്‍കും. ചടങ്ങില്‍ വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങളും കവിതകളും കോര്‍ത്തിണക്കിയ ഗാനാഞ്ജലിയുമുണ്ടാകും.