ഇടുക്കി: കട്ടപ്പനയിൽ യുവതിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് കടന്നു പിടിച്ച് ആക്രമിക്കാൻ ശ്രമിച്ച 16 കാരൻ പിടിയിൽ. കട്ടപ്പന സ്വദേശിനിയായ 30 കാരിക്ക് നേരെയാണ് അക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് 5.30 ഓടെയാണ് സംഭവം. വീട്ടിൽ തനിച്ചായിരുന്ന യുവതിയെ ആക്രമിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
മുഖത്ത് കണ്ണട വെച്ച് തുണി കൊണ്ട് മുഖം മറച്ച നിലയിലായിരുന്നു അക്രമി. യുവതിയുടെ മുഖത്ത് മുളക്പൊടി എറിഞ്ഞ് ആഞ്ഞിടിക്കുകയും കടന്നുപിടിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ആയിരുന്നു. തുടർന്ന് യുവതി പ്രതിരോധിക്കാൻ തുടങ്ങിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
യുവതിയും ഭർത്താവും മാത്രമാണ് വീട്ടിൽ താമസം. ഭർത്താവ് കട്ടപ്പനയിലെ ജോലിസ്ഥലത്തായിരുന്നതിനാൽ യുവതി തനിച്ചാണ് സംഭവസമയം വീട്ടിലുണ്ടായിരുന്നത്. വീട്ടിൽ വന്ന് ആരോ വിളിച്ചപ്പോൾ ഭർത്താവ് ആണെന്നു കരുതി വാതിൽ തുറന്നയുടൻ അക്രമി മുഖത്തു മുളക്പൊടി വലിച്ചെറിഞ്ഞ ശേഷം കൈ കൊണ്ട് മുഖത്ത് ആഞ്ഞിടിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വലിച്ചിഴച്ച് വീടിനുള്ളിലേയ്ക്ക് കൊണ്ടു പോകാനുള്ള ശ്രമവും നടത്തി.
അപ്രതീക്ഷിതമായ ആക്രമണത്തിൽ ഭയന്ന യുവതി പെട്ടെന്ന് മനോബലം വീണ്ടെടുത്ത് ഇയാളെ തിരിച്ച് പ്രതിരോധിക്കാനും രക്ഷപ്പെടാനും ശ്രമിച്ചു. ചെറുത്തു നിന്ന യുവതിയെ കീഴ്‌പ്പെടുത്താനാകില്ലെന്ന് കണ്ടതോടെ ഓടി രക്ഷപ്പെടാനുള്ള ശ്രമം ആരംഭിച്ചു. യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ എത്തിയെങ്കിലും പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതിയും ഭർത്താവും കട്ടപ്പന പൊലീസിൽ പരാതി നൽകി.
പൊലീസിന് ലഭിച്ച രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംഭവുമായി ബന്ധപ്പെട്ട് 16കാരനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. 16 കാരൻ കുറ്റം സമ്മതിച്ചതായാണ് വിവരം. എന്നാൽ പ്രായപൂർത്തിയാകാത്തതിനാൽ നോട്ടിസ് നൽകി രക്ഷിതാക്കൾക്കൊപ്പം വിട്ടയച്ചു. ജ്യുവനൈൽ ആക്‌ട് പ്രകാരം തുടർ നടപടികൾ സ്വീകരിക്കും. പീഡന ശ്രമം, വീടിനുള്ളിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
Also Read: പതിനാലുകാരിയെ വീട്ടിൽ കയറി പീഡിപ്പിക്കാന്‍ ശ്രമം; സൈനികൻ അറസ്റ്റിൽ