മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗില്‍ (UEFA Champions League) ക്വാര്‍ട്ടര്‍ ലൈനപ്പായി. സ്‌പാനിഷ് വമ്പന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡ് (Atletico Madrid), ജര്‍മൻ ക്ലബ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് (Borussia Dortmund) എന്നീ ടീമുകളാണ് ചാമ്പ്യൻസ് ലീഗില്‍ അവസാന എട്ടിലേക്ക് ഏറ്റവും ഒടുവിലായി എത്തിയവര്‍. രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇന്‍റര്‍മിലാൻ (Inter Milan), പിഎസ്‌വി (PSV) ടീമുകളെയാണ് അത്‌ലറ്റിക്കോ മാഡ്രിഡും ഡോര്‍ട്ട്‌മുണ്ടും പരാജയപ്പെടുത്തിയത്.
നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി, ഇംഗ്ലീഷ് ക്ലബ് ആഴ്‌സണല്‍, സ്‌പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡ്, ബാഴ്‌സലോണ, ഫ്രഞ്ച് ക്ലബ് പിഎസ്‌ജി, ജര്‍മൻ ടീം ബയേണ്‍ മ്യൂണിക്ക് എന്നിവയാണ് ചാമ്പ്യൻസ് ലീഗ് ക്വാര്‍ട്ടറില്‍ കടന്ന മറ്റ് ടീമുകള്‍.
ഷൂട്ടൗട്ടില്‍ വീണ് ഇന്‍റര്‍മിലാൻ : ചാമ്പ്യൻസ് ലീഗില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരായ പ്രീ ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് ഇറ്റാലിയൻ ക്ലബ് ഇന്‍റര്‍മിലാൻ തോല്‍വി വഴങ്ങിയത് (Atletico Madrid vs Inter Milan Result). തങ്ങളുടെ ഹോം ഗ്രൗണ്ടായ സാൻ സിറോയില്‍ ആദ്യ പാദത്തില്‍ അത്‌ലറ്റിക്കോയെ ഏകപക്ഷീയമായ ഒരു ഗോളിന് ഇന്‍റര്‍മിലാൻ തോല്‍പ്പിച്ചിരുന്നു. എന്നാല്‍, ഈ ജയം മാഡ്രിഡിലെ സിവിറ്റസ് മെട്രോപൊളിറ്റൻ സ്റ്റേഡിയത്തില്‍ ആവര്‍ത്തിക്കാൻ അവര്‍ക്കായില്ല.
ഒന്നാം പാദത്തില്‍ ജയം സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തില്‍ ഇറങ്ങിയ ഇന്‍റര്‍മിലാൻ രണ്ടാം പാദത്തില്‍ ആദ്യം തന്നെ ലീഡ് പിടിച്ചു. മത്സരത്തിന്‍റെ 33-ാം മിനിറ്റിലാണ് സന്ദര്‍ശകര്‍ മുന്നിലെത്തിയത്. ഫെഡറികോ ഡിമാര്‍കോയായിരുന്നു ഗോള്‍ സ്കോറര്‍.
എന്നാല്‍, അധികം വൈകാതെ തന്നെ മത്സരത്തില്‍ ഇന്‍ററിനൊപ്പനെത്താൻ അത്‌ലറ്റിക്കോ മാഡ്രിഡിന് സാധിച്ചു. മത്സരത്തിന്‍റെ 35-ാം മിനിറ്റില്‍ അന്‍റോയിൻ ഗ്രീസ്‌മാനാണ് അത്‌ലറ്റിക്കോയ്‌ക്കായി ഗോള്‍ നേടിയത്. ഇതോടെ, മത്സരത്തിന്‍റെ ഒന്നാം പകുതി 1-1 എന്ന സ്കോറില്‍ അവസാനിച്ചു.
നിശ്ചിത സമയം അവസാനിക്കാൻ മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു സ്‌പാനിഷ് ടീം മത്സരത്തിലെ രണ്ടാം ഗോള്‍ നേടിയത്. മെംഫിസ് ഡിപെ ആയിരുന്നു മത്സരത്തില്‍ ആതിഥേയരെ മുന്നിലെത്തിച്ചത്. ഇതോടെ, അഗ്രഗേറ്റ് സ്കോര്‍ 2-2 ആയി. പിന്നീട് അധികസമയത്ത് ഇരു ടീമിനും ഗോളുകള്‍ നേടാൻ സാധിക്കാതെ വന്നതോടെ മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങി.
ആദ്യ കിക്ക് ഇരു ടീമും കൃത്യമായി തന്നെ ലക്ഷ്യത്തിലെത്തിച്ചു. എന്നാല്‍, രണ്ടാം കിക്കില്‍ രണ്ട് ടീമിനും പാളി. അത്‌ലറ്റിക്കോയ്‌ക്കായി സോളും ഇന്‍ററിനായി അലെക്‌സിസ് സാഞ്ചെസുമാണ് അവസരം നഷ്‌ടപ്പെടുത്തിയത്.
മൂന്നാം അവസരത്തില്‍ അത്‌ലറ്റിക്കോ മുന്നിലെത്തി. റോഡ്രിഗോ റിക്വേല്‍മെ സ്കോര്‍ ചെയ്‌തപ്പോള്‍ ഇന്‍ററിന്‍റെ ഡേവി ക്ലാസന് ഗോള്‍ നേടാൻ സാധിച്ചില്ല. നാലാമത്തെ അവസരത്തില്‍ ഇന്‍റര്‍ മിലാന്‍റെ ഫ്രാൻസിസ്കോ അകെര്‍ബിയും മാഡ്രിഡിന്‍റെ എയ്‌ഞ്ചല്‍ കൊറിയയും ഗോള്‍ കണ്ടെത്തി.
എന്നാല്‍, നിര്‍ണായകമായ അഞ്ചാം കിക്ക് എടുത്ത ഇന്‍റര്‍മിലാന്‍റെ ലൗട്ടേറോ മാര്‍ട്ടിനെസിന് പിഴച്ചു. ഇതോടെ, 3-2 എന്ന സ്കോറിന് അത്‌ലറ്റിക്കോ മത്സരത്തില്‍ ജയം പിടിച്ചു.
ഡോര്‍ട്ട്മുണ്ട് ക്വാര്‍ട്ടറില്‍ : ഡച്ച് ക്ലബ് പിഎസ്‌വിയെ ചാമ്പ്യൻസ് ലീഗില്‍ രണ്ട് പാദങ്ങളിലായി നടന്ന പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ 3-1 എന്ന അഗ്രിഗേറ്റ് സ്കോറിന് പരാജയപ്പെടുത്തിക്കൊണ്ടാണ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ടിന്‍റെ മുന്നേറ്റം. പിഎസ്‌വിയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന ആദ്യ പാദ മത്സരം 1-1ന് സമനിലയില്‍ കലാശിച്ചു.
രണ്ടാം പാദ മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളിന്‍റെ ജയമാണ് ബൊറൂസിയ ഡോര്‍ട്ട്‌മുണ്ട് നേടിയത് (Borussia Dortmund vs PSV Result). ജെയ്‌ഡൻ സാഞ്ചോ, മാര്‍കോ റ്യൂസ് എന്നിവരുടെ ഗോളുകളാണ് ഹോം ഗ്രൗണ്ടില്‍ ബൊറൂസിയക്ക് ജയമൊരുക്കിയത്.