ന്യൂയോര്‍ക്ക് : ടി20 ലോകകപ്പില്‍ ഇന്ത്യയോടും തോറ്റതോടെ പാകിസ്ഥാന്‍റെ ഭാവി അവതാളത്തിലായിരിക്കുകയാണ്. കഴിഞ്ഞ ലോകകപ്പിലെ ഫൈനലിസ്റ്റുകളായ അവര്‍ക്ക് ഇത്തവണ സൂപ്പര്‍ എട്ടിലേക്ക് മുന്നേറണമെങ്കില്‍ ഇനി ഗ്രൂപ്പിലെ മറ്റ് മത്സരങ്ങളുടെ ഫലത്തിനായി കാത്തിരിക്കേണ്ട അവസ്ഥയാണ്. എ ഗ്രൂപ്പില്‍ എല്ലാ ടീമുകളുടെയും രണ്ട് മത്സരം ഇതിനോടകം തന്നെ പൂര്‍ത്തിയായിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ നിലവില്‍ ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരാണ് പാകിസ്ഥാൻ. ഇന്ത്യ, യുഎസ്‌എ, കാനഡ ടീമുകളാണ് പാകിസ്ഥാന് മുന്നില്‍. രണ്ട് മത്സരങ്ങള്‍ ശേഷിക്കെ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഫിനിഷ് ചെയ്‌തെങ്കില്‍ മാത്രമെ ഇനി പാകിസ്ഥാന് സൂപ്പര്‍ 8ലേക്ക് മുന്നേറാൻ സാധിക്കൂ.
പാകിസ്ഥാന്‍റെ സാധ്യതകള്‍ ഇങ്ങനെ : അയര്‍ലന്‍ഡ്, കാനഡ എന്നീ ടീമുകള്‍ക്കെതിരെയാണ് ലോകകപ്പില്‍ പാകിസ്ഥാന് ഇനി മത്സരങ്ങളുള്ളത്. ഈ രണ്ട് മത്സരങ്ങളിലും വമ്പൻ മാര്‍ജിനിലുള്ള ജയം ബാബറിനും കൂട്ടര്‍ക്കും നേടേണ്ടതുണ്ട്. ജയിച്ചാലും സൂപ്പര്‍ 8 ഉറപ്പിച്ചുവെന്ന് പറയാൻ സാധിക്കില്ല.
അതിന് ഇന്ത്യയുടെ സഹായവും പാകിസ്ഥാന് വേണ്ടി വരും. ഗ്രൂപ്പില്‍ പാകിസ്ഥാന് മുന്നിലുള്ള കാനഡ, യുഎസ്എ ടീമുകള്‍ക്കെതിരെയാണ് ഇന്ത്യയ്‌ക്ക് ഇനി മത്സരങ്ങള്‍ ഉള്ളത്. ഈ കളികളില്‍ ഇന്ത്യയുടെ വമ്പൻ ജയങ്ങളാണ് പാകിസ്ഥാന് ആവശ്യം.
കൂടാതെ, യുഎസ്‌എയുടെ തോല്‍വിയ്ക്കായും പാകിസ്ഥാന് കാത്തിരിക്കണം. ഇന്ത്യ, അയര്‍ലന്‍ഡ് ടീമുകള്‍ക്കെതിരെയാണ് അമേരിക്കയുടെ മത്സരങ്ങള്‍. ഈ മത്സരങ്ങളില്‍ യുഎസ് പരാജയപ്പെടുകയും ശേഷിക്കുന്ന കളികളില്‍ പാകിസ്ഥാൻ ജയം നേടുകയും ചെയ്‌താല്‍ ഇരു ടീമുകളും നാല് പോയിന്‍റോടെയാകും ഗ്രൂപ്പ് ഘട്ടം അവസാനിക്കുന്നത്. ഇങ്ങനെയൊരു സാഹചര്യം വന്നാല്‍ നെറ്റ് റൺറേറ്റ് അടിസ്ഥാനത്തില്‍ മുന്നിട്ട് നില്‍ക്കുന്ന ടീം സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടും.
അതേസമയം, നിര്‍ണായക മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ആറ് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയതാണ് പാകിസ്ഥാന്‍റെ സ്ഥിതി ഇത്രയും മോശമാക്കിയത്. ഇന്നലെ, നാസോ കൗണ്ടി അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍റെ പോരാട്ടം 113 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ബൗളര്‍മാരുടെ തകര്‍പ്പൻ പ്രകടനമായിരുന്നു മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ജയമൊരുക്കി നല്‍കിയത്.