അബുദാബി: ക്ഷേത്ര ഉദ്‌ഘാടനത്തിനായി അബുദാബിയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിച്ച് യുഎഇ പ്രസിഡൻ്റ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനെത്തിയ പ്രധാനമന്ത്രി അബുദാബിയിലെ ആദ്യത്തെ ഹിന്ദു ക്ഷേത്രമായ ബിഎപിഎസ് മന്ദിർ ഉദ്ഘടനം ചെയ്യും. യു എ ഇ പ്രസിഡന്‍റുമായി നടത്തിയ കൂടികാഴ്‌ചക്കിടയിൽ അദ്ദേഹത്തിന് നന്ദി അറിയിക്കുകയും ചെയ്‌തു. വൈബ്രന്‍റ് ഗുജറാത്ത് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഗുജറാത്തിലേക്കുള്ള ക്ഷണം സ്വീകരിച്ചതിൽ നിങ്ങളോട് നന്ദി അറിയിക്കുന്നു. ഈ പരിപാടിയെ നിങ്ങൾ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിച്ചു. ലോകത്തുടനീളം അതിന്‍റെ പ്രശസ്‌തി വർധിച്ചുവെന്നും നരേന്ദ്ര മോദി പറഞ്ഞു.
'ബോച്ചസൻവാസി അക്ഷര പുരുഷോത്തം സ്വാമിനാരായൺ സൻസ്‌ത ക്ഷേത്രം' നിർമ്മിക്കാൻ നിങ്ങളുടെ പിന്തുണ ലഭിക്കാതെ സാധിക്കുമായിരുന്നില്ലെന്നും പ്രധാനമന്ത്രി യു എ ഇ പ്രസിഡന്‍റിനോട് പറഞ്ഞു. ബുധനാഴ്‌ചയാണ് ക്ഷേത്രത്തിന്‍റെ ഉദ്‌ഘാടനം. അബുദാബിയിൽ യു പി ഐ റുപേ കാർഡ് സേവനവും ഇരുവരും ചേർന്ന് അവതരിപ്പിച്ചു.
"എന്നെ സ്വീകരിക്കാനായി സമയംകണ്ടെത്തി അബുദാബി എയർപോർട്ടിൽ എത്തിയ എന്‍റെ സഹോദരൻ എച്ച് എച്ച് മുഹമ്മദ് ബിൻ സായിദിനോട് അങ്ങേയറ്റം നന്ദിയുണ്ട്. ഇന്ത്യയും യു എ ഇയും തമ്മിലുള്ള സുഹൃദം കൂടുതൽ ശക്തിപെടുന്നതിനായുള്ള സന്ദർഭത്തിനായി കാത്തിരിക്കുകയാണ് ഞാൻ"- പ്രധാനമന്ത്രി എക്‌സിൽ പങ്കുവച്ചു.
എട്ടാമത്തെ തവണയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി യു എ ഇ സന്ദർശനം നടത്തുന്നത്. യു എ ഇയിൽ കാലാവസ്ഥ പ്രതികൂലമായതിനാൽ ചെറിയ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഇന്ന് നടക്കുന്ന 'അഹ്‌ലൻ മോദി' കമ്മ്യൂണിറ്റി ഇവെന്‍റിനെയും അദ്ദേഹം അഭിസംബോധന ചെയ്യും.
യുഎഇ സന്ദർശനത്തിന് ശേഷം ബുധനാഴ്‌ച അദ്ദേഹം ഖത്തറിലേക്ക് പുറപ്പെടും. മോദിയുടെ രണ്ടാമത്തെ ഖത്തർ സന്ദർശനമാണിത്. 2014 ലാണ് അദ്ദേഹം അവസാനമായി ഖത്തറിൽ എത്തിയത്. ചാരവൃത്തി ആരോപിച്ച് തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കുമെന്ന് ഖത്തർ അമീർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് സന്ദർശനം.