നെയ്‌റോബി(കെനിയ): വടക്ക് കിഴക്കൻ കെനിയയിലെ പൊലീസ് സ്‌റ്റേഷന് സമീപം ഒരു ഹോട്ടലിലുണ്ടായ സ്‌ഫോടനത്തിൽ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. സൊമാലിയയുടെ അതിർത്തിയിലുള്ള മന്ദേര പട്ടണത്തിലാണ് സ്‌ഫോടനമുണ്ടായത് (Explosion In Kenya).
ഹോട്ടലിൽ വെച്ചിരുന്ന സ്‌ഫോടകവസ്‌തുവാണ് ദുരന്തത്തിന് കാരണമായതെന്നും ഒരു കൂട്ടം ആളുകൾ പ്രഭാതഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ സ്‌ഫോടനം നടക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നില ഗുരുതരമാണെന്നും അവരെ തലസ്ഥാനമായ നെയ്‌റോബിയിലേക്ക് കൊണ്ടുപോകുമെന്നും മന്ദേര പൊലീസ് മേധാവി സാംവെൽ മുതുംഗ അറിയിച്ചു.
കിഴക്കൻ ആഫ്രിക്ക ആസ്ഥാനമായുള്ള തീവ്രവാദ സംഘടനയായ അൽ-ഷബാബാണ് ആക്രമണത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ആരോപണം. സ്‌ഫോടനത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ലാത്ത സംഘം കെനിയയിലും അയൽരാജ്യമായ സൊമാലിയയിലും വൻ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്.
ALSO READ: റഷ്യൻ ഭീകരാക്രമണം: പ്രതികളെ കോടതിയില്‍ ഹാജരാക്കി, മരണ സംഖ്യ ഉയര്‍ന്നു - RUSSIA CONCERT HALL ATTACK
അതേസമയം, തീരദേശ കെനിയയിലെ ലാമു കൗണ്ടിയിൽ ഞായറാഴ്‌ച നടന്ന മറ്റൊരു ആക്രമണത്തിന് പിന്നാലെ രണ്ട് പൊലീസ് റിസർവുകൾ കൊല്ലപ്പെട്ടിരുന്നു. വനമുളള പ്രദേശമാണിത്. കൂടാതെ അൽ-ഷബാബ് തീവ്രവാദികളുടെ ഒളിത്താവളവും. അതിനാൽ തന്നെ ഈ പ്രദേശത്ത് പലപ്പോഴും സുരക്ഷാ പ്രവർത്തനങ്ങൾ ആവശ്യമാണ്.
ഞായറാഴ്‌ച ഗാരിസ ഓഫിസിൽ പൊലീസ് നടത്തിയ ഓപ്പറേഷനിൽ ഐഇഡികൾ നിർമ്മിക്കാനുള്ള സാമഗ്രികൾ, ഒരു എകെ -47 റൈഫിൾ, രണ്ട് മാഗസിനുകൾ എന്നിവ കണ്ടെടുത്തിരുന്നു. എന്നാൽ പരിശോധനയ്‌ക്കിടെ മൂന്ന് പേർ രക്ഷപ്പെട്ടിട്ടുണ്ട്. കെനിയ-സൊമാലിയ അതിർത്തിക്ക് സമീപമുളള ഈ പ്രദേശത്ത് നിന്നും നേരത്തെ തീവ്രവാദികൾ നുഴഞ്ഞുകയറി ആക്രമണം നടത്തിയിട്ടുണ്ട്.
സൊമാലിയയുമായുള്ള അതിർത്തി വീണ്ടും തുറക്കാനുള്ള പദ്ധതികൾ കെനിയൻ സർക്കാർ കഴിഞ്ഞ വർഷം പ്രഖ്യാപിച്ചിരുന്നുവെങ്കിലും തീവ്രവാദ ആക്രമണങ്ങളെ തുടർന്ന് തുറക്കുന്നത് വീണ്ടും മാറ്റിവെച്ചിരിക്കുകയാണ്.