ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളം അടുത്ത 10 വർഷത്തിനുള്ളിൽ വിശാലമായ അൽ മക്തൂം വിമാനത്താവളത്തോടനുബന്ധിച്ചുള്ള പുതിയ എയർഫീൽഡിലേക്ക് പ്രവർത്തനം മാറ്റുമെന്ന് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇന്‍റർനാഷണൽ എയർപോർട്ടിന്‍റെ വികസനത്തിന് 35 ബില്യൺ ഡോളറിന്‍റെ പദ്ധതിക്കാണ് അംഗീകാരമായത്.

ദുബായ് അൽ മക്തൂം രാജ്യാന്തര വിമാനത്താവളം 260 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളമായി മാറുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം തന്‍റെ എക്‌സ് പോസ്‌റ്റില്‍ വ്യക്തമാക്കി. ഭാവി തലമുറകൾക്കായി ഒരു പുതിയ പ്രോജക്റ്റ് നിർമ്മിക്കുകയാണ്, അത് ഞങ്ങളുടെ കുട്ടികൾക്കും അവരുടെ കുട്ടികൾക്കും തുടർച്ചയായതും സുസ്ഥിരവുമായ വികസനം ഉറപ്പാക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പ്രസ്‌താവനയിൽ പറഞ്ഞു. അഞ്ച് സമാന്തര റൺവേകളും 400 എയർക്രാഫ്റ്റ് ഗേറ്റുകളും ഉൾപ്പെടുന്നതാണ് പുതിയ വിമാനത്താവളമെന്നും അദ്ദേഹം തന്‍റെ പ്രസ്‌താവനയിൽ പറയുന്നു.
ഡിഎക്‌സ്‌ബിയിൽ നിന്ന് 45 കിലോമീറ്റർ അകലെയുള്ള അൽ മക്തൂം അന്താരാഷ്‌ട്ര വിമാനത്താവളം 2010 ലാണ് ഒറ്റ ടെർമിനലുമായി തുറന്നത്. പുതിയ പദ്ധതിയുടെ ഭാഗമായി ഇവിടം വികസിപ്പിക്കുമ്പോൾ ഒരു എയർപോർട്ട് സിറ്റിയാണ് വിഭാവനം ചെയ്യപ്പെടുന്നത്. ഇവിടെ 10 ലക്ഷം ആളുകൾക്കുള്ള പാർപ്പിട സൗകര്യം അടക്കം ഒരുക്കും. ലോജിസ്റ്റിക്‌സ്, എയർ ട്രാൻസ്‌പോർട്ട് മേഖലകളിലെ ലോകത്തെ മുൻനിര കമ്പനികൾക്ക്ക്കും ഇവിടെ പ്രവർത്തന സൗകര്യമൊരുക്കും. ഈ പദ്ധതി ഏറെക്കാലമായി ചർച്ചചെയ്യപ്പെടുന്നുണ്ടെങ്കിലും സാമ്പത്തികപ്രതിസന്ധിമൂലം തടസപ്പെടുകയായിരുന്നു.