പട്‌ന: ജയിലിൽ കഴിയുന്നതിനിടെ സ്വകാര്യഭാഗം മുറിച്ച ചൈനീസ് പൗരൻ ചികിത്സയ്‌ക്കിടെ മരിച്ചു. ലി ജിയാഖി എന്നയാളാണ് മരിച്ചത്. ബീഹാറിലെ മുസാഫർപൂരിലെ ഷഹീദ് ഖുദിറാം സെൻട്രൽ ജയിലിൽ ഇന്ന് രാവിലെയാണ് സംഭവം. വിസയില്ലാതെ ഇന്ത്യയിലേക്ക് കടന്നതിന് പിടിയിലായ ഇയാൾ തടവിലായിരുന്നു.
സ്വന്തം കണ്ണടയുടെ ഗ്ലാസ് ഉപയോഗിച്ച് സ്വകാര്യ ഭാഗങ്ങൾ മുറിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. ജയിലിലെ ശുചിമുറിയിൽ രക്തം വാർന്ന നിലയിൽ സഹതടവുകാരാണ് ഇയാളെ കണ്ടെത്തിയത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കുകയായിരുന്നു. ചികിത്സയ്‌ക്കിടെയാണ് ലി ജിയാഖി മരിച്ചത്.
ബ്രഹ്മപുര പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. നേപ്പാൾ അതിർത്തിയിൽ നിന്നാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നത്. വിസയും മറ്റ് രേഖകളും കണ്ടെത്താത്തതിനെ തുടർന്ന് പൊലീസും ഇൻ്റലിജൻസ് വിഭാഗവും ചേർന്ന് ഇയാളെ ചോദ്യം ചെയ്‌തിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്ന് മൂന്ന് ചെറിയ വിഗ്രഹങ്ങളും ചൈനീസ് കറൻസിയും കണ്ടെടുത്തിരുന്നു.