തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിൽ ആവശ്യത്തിന് മരുന്ന് ഇല്ലെന്ന അനൂപ് ജേക്കബ് എംഎൽഎയുടെ പരാമർശത്തിൽ നിയമസഭയിൽ ബഹളം. ആശുപത്രിയിൽ മരുന്ന് ഉണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും എംഎൽഎ സഭയെ തെറ്റിധരിപ്പിക്കുന്നുവെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. എഎല്‍എ പരാമർശം പിൻവലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. മരുന്ന് സംഭരണത്തിന് മികച്ച സംവിധാനമാണ് കേരളത്തില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
കെഎംസിഎല്ലിൽ കെടുകാര്യസ്ഥതയാണെന്നും കോടിക്കണക്കിന് രൂപയാണ് കമ്പനികൾക്ക് കൊടുക്കാനുള്ളതെന്നും ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് കൊടുക്കുന്നതായി സിഎജി റിപ്പോർട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ സഭയില്‍ ചൂണ്ടിക്കാട്ടി. എന്നാൽ വിവിധ സ്‌കീമുകളിലൂടെ ആവശ്യമായ മരുന്നുകൾ ലഭ്യമാക്കുന്നുണ്ടെന്നും രോഗികൾ മരുന്ന് ക്ഷാമം നേരിടുന്നില്ലെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
മരുന്ന് സ്റ്റോക്ക് 30 ശതമാനം ആകുമ്പോൾ തന്നെ ആവശ്യമായ നടപടി സ്വീകരിക്കുന്നുണ്ട്. കെഎംസിഎൽ വഴി മരുന്ന് ലഭ്യമാക്കുന്ന ആശുപത്രികളിൽ മരുന്നിൻ്റെ ലഭ്യത കൂട്ടാൻ വേണ്ട വിപുലമായ കാര്യങ്ങൾ ചെയ്‌തിട്ടുണ്ട്. സർക്കാർ ആശുപത്രികളിലെ ഡോക്‌ടർമാർ ജനറിക് മരുന്നുകൾ മാത്രമെ നൽകാവൂയെന്ന് നിർദേശവും നൽകിയിട്ടുണ്ട്.
ആശുപത്രിയിൽ മരുന്നില്ലെന്ന് രോഗി തന്നോട് നേരിട്ട് പറഞ്ഞു. എന്നാൽ പരിശോധിച്ചപ്പോൾ ഫാർമസിയിൽ ആ വ്യക്തി പോയിട്ടില്ലെന്നത് മനസിലായി. സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയാണുണ്ടായിട്ടുള്ളത്. വസ്‌തുത വിരുദ്ധമായ വാർത്തകളും പ്രചരണങ്ങളുമാണ് ഇതിന് കാരണമെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങൾ ആശുപത്രികളിൽ മരുന്നില്ലെന്ന് പറയുന്നത് ദുഃഖകരമാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
മരുന്ന് വിതരണ സംവിധാനം പരാജയം: സംസ്ഥാനത്തെ മരുന്ന് വിതരണത്തിലെ സംവിധാനം പരാജയപ്പെട്ടുവെന്നും സതീശൻ ആരോപിച്ചു. മരുന്നുകൾ ഇല്ലെന്ന് മുഴുവൻ മാധ്യമങ്ങളും ജനങ്ങളും റിപ്പോർട്ട് ചെയ്യുന്നു. മന്ത്രി മാത്രമാണ് മരുന്നുണ്ടെന്ന് പറയുന്നതെന്നും സി ആൻഡ് ജി കരട് റിപ്പോർട്ട് വായിച്ച് വിഡി സതീശന്‍ പറഞ്ഞു.
എസന്‍ഷ്യൽ ഡ്രഗ് ലിസ്റ്റ് പ്രകാരമുള്ള മരുന്നുകൾ ആശുപത്രിയിൽ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് ഉറപ്പാക്കുന്നുണ്ടെന്ന് മന്ത്രി തിരിച്ചടിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ കൂടുതൽ മരുന്നുകൾ ഇപ്രാവശ്യം നല്‍കുന്നുണ്ട്. അന്തിമ റിപ്പോർട്ട് ആയിട്ടില്ലെന്നും മന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.