സിനിമയിൽ നായകൻ വില്ലന്‍മാരെ അല്ലെങ്കിൽ, വില്ലന്മാർ നായകനെ വെട്ടി മുറിവേൽപ്പിക്കുമ്പോൾ, ദേഹത്ത് മുറിപ്പാട് ഉണ്ടാക്കുന്ന വിദ്യയെ കുറിച്ച് ധാരണയുണ്ടോ? തീ പൊള്ളൽ, അതുമല്ലെങ്കിൽ ആസിഡ് ആക്രമണത്തിന് ഇരയായ ദേഹഭാഗം, ഇതൊക്കെ എങ്ങനെയാണ് ചെയ്യുന്നത് എന്നതിനെ കുറിച്ച് അറിയാൻ ഇടിവിഭാരത് സംഘം എത്തിച്ചേർന്നത് സിനിമയിൽ മേക്കപ്പ് മാനായ ഹർഷദിനടുത്താണ്.
മലയാളത്തിലെ പ്രസിദ്ധരായ പല മേക്കപ്പ് ആർട്ടിസ്‌റ്റുകൾക്കൊപ്പം സഹായിയായി പ്രവർത്തിച്ച്, ഇപ്പോൾ സ്വാതന്ത്ര മേക്കപ്പ് മാനായി മാറിയിരിക്കുകയാണ് തൃശ്ശൂർ വടക്കഞ്ചേരി സ്വദേശി ഹർഷദ്. ഇതിനോടകം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ച് പരിചയമുള്ള ഹർഷദ്, സൂര്യ ടിവി സംപ്രേഷണം ചെയ്‌തിരുന്ന 'പ്രയാണം' എന്ന ടെലിവിഷൻ സീരിയലിലൂടെയാണ് മേക്കപ്പ് ലോകത്തേയ്‌ക്ക് കടന്നുവരുന്നത്.
എറണാകുളം കാക്കനാട് സ്ഥിതി ചെയ്യുന്ന തല്ലുമാല കഫേ എന്ന സ്ഥാപനത്തിലാണ് സിനിമയിൽ മുറിവ് എങ്ങനെ ഉണ്ടാക്കുന്നുവെന്ന് ഇടിവി ഭാരതിന് വേണ്ടി ഡെമോൺസ്ട്രേറ്റ് ചെയ്യുന്നത്. തല്ലുമല കഫേ ഉടമ ജിതിനാണ് മുറിവ്, എഫക്‌സ് മേക്കപ്പിലൂടെ സൃഷ്‌ടിച്ചെടുക്കാൻ സ്വന്തം മുഖം വിട്ടു നൽകിയതും.
ആദ്യമായി, വാളുകൊണ്ടോ കത്തികൊണ്ടോ മുഖത്തിന് മുറിവേറ്റ്, വളരെ വർഷങ്ങൾ കഴിഞ്ഞശേഷം, അതിന്‍റെ പാട് എങ്ങനെ സൃഷ്‌ടിച്ചെടുക്കുന്നു എന്നതിനെ കുറിച്ചാണ് ഹർഷദ് വിവരിച്ചത്. ആദ്യം തന്നെ, തൊലിപ്പുറത്ത് മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുമ്പോൾ സംഭവിക്കാൻ സാധ്യതയുള്ള പ്രവർത്തനങ്ങൾ ഇല്ലാതാക്കാനുള്ള മുൻകരുതലുകൾ എടുക്കും. ശേഷം കൊളോഡിൻ എന്ന സൊല്യൂഷൻ ഉപയോഗിച്ചാണ് ഒരു മിനിറ്റ് കൊണ്ട് മുറിവിന്‍റെ പാട് ഉണ്ടാക്കിയെടുക്കുന്നത്. മുറിവിന്‍റെ പാട് ഉണ്ടാക്കി എടുക്കുന്നതിന് മുമ്പ് തൊലിയുടെ നിറം ലഭ്യമായ വെളിച്ചത്തിനനുസരിച്ച് ക്യാമറയ്ക്ക് വേണ്ടി ക്രമീകരിക്കാൻ കുറയ്ക്കുകയോ കൂട്ടുകയോ വേണം. ഫൗണ്ടേഷനാണ് അതിന് ഉപയോഗിക്കുക.
മേക്കപ്പ് സാധനങ്ങൾക്ക് വലിയ വിലയാണ് വിപണിയിലുള്ളത്. 3000 മുതലാണ് ഓരോ പ്രോഡക്‌ടുകളുടെയും വില. അതുകൊണ്ടു തന്നെ ഇത്തരം എഫക്‌സ് മേക്കപ്പുകൾ വളരെ ചെലവേറിയ സംഗതിയാണ്. മുറിവിന്‍റെ പാടുണ്ടാക്കി കഴിഞ്ഞാൽ, ഐബ്രോസിൽ അടക്കം ഉപയോഗിക്കുന്ന നിരവധി ഷെയ്‌ഡുകൾ ഉപയോഗിച്ച് പാടിന്‍റെ നിറം യാഥാർത്ഥ്യമായി തോന്നുന്ന രീതിയിലേയ്‌ക്ക് കൊണ്ടുവരും.
പഴയ മുറിവിന്‍റെ പാടിനെ രക്തം ചിന്തുന്ന മുറിപ്പാടായി മാറ്റുകയായിരുന്നു പിന്നീട് ഹർഷദ് ചെയ്‌തത്. അതിനായി മേക്കപ്പിന് വേണ്ടി ഉപയോഗിക്കുന്ന വാക്‌സ് ഉപയോഗിക്കുന്നു. മുറിവിന്‍റെ വലിപ്പം, മുറിവിന്‍റെ ആഴം എന്നിവയൊക്കെ ഈ വസ്‌തു ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. എന്തൊക്കെ വില കൂടിയ പ്രോഡക്‌ടുകൾ ലഭ്യമായാലും ഒരു മേക്കപ്പ് ആർട്ടിസ്‌റ്റിന്‍റെ കൈവഴക്കത്തിന് അനുസരിച്ച് ഇരിക്കും ചെയ്യുന്ന മേക്കപ്പിന്‍റെ പെർഫെക്ഷൻ.
മുറിവിന്‍റെ രൂപം സൃഷ്‌ടിച്ചു കഴിഞ്ഞാൽ, എഫക്‌സ് ബ്ലഡ് എന്നറിയപ്പെടുന്ന, വിപണിയിൽ ലഭ്യമായ വസ്‌തുവാണ് രക്തത്തിന് പകരം ഉപയോഗിക്കുന്നത്. സിനിമയിൽ രക്തത്തിന് പകരം കുങ്കുമമാണ് ഉപയോഗിക്കുന്നത് എന്നുള്ള തെറ്റിദ്ധാരണ ഇനി വേണ്ട. എഫക്‌സ് ബ്ലഡ് ഒറിജിനൽ രക്തത്തെ വെല്ലും. വില ഒരൽപം കൂടുതലാണെന്നു മാത്രം, വാർത്തയ്ക്ക് വേണ്ടിയുള്ള ഡെമോൺസ്ട്രേഷൻ ആയതുകൊണ്ട് തന്നെ ചോര ചീന്തി ഒഴുകുന്ന തരത്തിലുള്ള മുറിവല്ല ഹർഷദ് ഉണ്ടാക്കിയെടുത്തത്. മോഡലായിരിക്കുന്ന വ്യക്തിയുടെ വസ്ത്രമൊക്കെ എഫക്‌സ് ബ്ലഡ് വീണാൽ കേടാകാൻ സാധ്യതയുണ്ട്. ഏകദേശം അര മണിക്കൂർ കൊണ്ടാണ് നെറ്റിയിൽ ആഴത്തിൽ മുറിവേറ്റ ഒരു പാട് ഹർഷാദ് ഉണ്ടാക്കിയെടുത്തത്.
ശേഷം ആ മുറിവിനെ ഒരു പൊള്ളലാക്കി മാറ്റി. പ്രോസ്ത്തറ്റിക് മേക്കപ്പ് എന്നറിയപ്പെടുന്ന ആധുനിക മേക്കപ്പ് സംവിധാനത്തോട് ചേർന്നു നിൽക്കുന്ന രീതിയാണിത്. പൊള്ളലുകൾ ഉണ്ടാക്കാൻ ലാറ്റക്‌സ് എന്ന പദാർത്ഥമാണ് ഉപയോഗിക്കുന്നത്. അതായത് റബ്ബർ പാൽ. കൃത്യമായി ചെയ്തെടുത്ത പൊള്ളലിന് മുകളിൽ നിരവധി നിറത്തിലുള്ള ഷെയ്‌ഡുകൾ കൊടുക്കുന്നതോടെ പല രൂപത്തിലും ഭാവത്തിലുമുള്ള പൊള്ളലുകൾ സൃഷ്‌ടിച്ചെടുക്കാനാകും.
ഇതൊക്കെ മേക്കപ്പ് ചെയ്തെടുക്കാൻ അനുഭവ സമ്പന്നത സഹായിക്കുമെങ്കിലും വളരെ ബുദ്ധിമുട്ടേറിയ സംഗതിയാണ്. മുറിവേറ്റ നായകനോ, അല്ലെങ്കിൽ കഥാപാത്രത്തിനോ, ഇത്തരം മേക്കപ്പുകൾ ചെയ്യേണ്ടി വരുമ്പോൾ കണ്ടിന്യൂറ്റി എന്ന സംഗതി വളരെ പ്രയാസമേറിയതാണ്. ഇത്തരം രംഗങ്ങൾ ചിലപ്പോൾ മൂന്നോ നാലോ ദിവസം കൊണ്ടാവും ചിത്രീകരിച്ച് പൂർത്തിയാക്കുക.
ചില സിനിമകളിൽ, ചില കഥാപാത്രങ്ങൾക്ക്, സിനിമ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നത് വരെ, മുറിവുകൾ ചെയ്യേണ്ടതായി വരും. മഴയുടെ രംഗങ്ങൾ വരും. ഫൈറ്റ് സീനുകൾ വരും. ഏതൊക്കെ രംഗത്തിൽ കഥാപാത്രം അഭിനയിച്ചാലും എഫക്‌സ് മേക്കപ്പുകൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല. അഥവാ സംഭവിച്ചാലും അടുത്ത രംഗത്തിന് വേണ്ടി പഴയത് പോലെ തന്നെ ഉണ്ടാക്കിയെടുക്കണം. പ്രത്യേകിച്ച് ചോര ഒഴുകുന്ന രംഗങ്ങൾ ആണെങ്കിൽ ഒരു ഷോട്ടിൽ നിന്നും മറ്റൊരു ഷോട്ടിലേക്ക് മാറുമ്പോൾ കണ്ടിന്യൂറ്റി വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
Also Read: Viral make over video| ഇതാണ് മേക്കോവർ...! 50 കാരിയെ 24 കാരിയാക്കിയ 'മേക്കപ്പ് മാജിക്'