ലോക സിനിമാ പ്രേമികള്‍ക്കിടയില്‍ കൊടുങ്കാറ്റ് പോലെ ആഞ്ഞു വീശുകയാണ് ഉണ്ണി മുകുന്ദന്‍ നായകനായ 'മാര്‍ക്കോ'. മലയാള സിനിമയിലെ ഏറ്റവും മോസ്‌റ്റ് വയലന്‍സ് മൂവി എന്ന വിശേഷണത്തോടെ എത്തിയ ഈ ചിത്രം സംവിധാനം ചെയ്‌തത് ഹനീഫ് അദേനിയാണ്. സിനിമ ബോക്‌സ് ഓഫിസില്‍ ഹിറ്റടിച്ച് പായുമ്പോള്‍ സിനിമയുടെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
ചിത്രത്തിന് രണ്ടും മൂന്നും ഭാഗങ്ങള്‍ ഉണ്ടാകുമെന്ന് ഉണ്ണി മുകുന്ദന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ രണ്ടാം ഭാഗത്തില്‍ ചിയാന്‍ വിക്രം വില്ലനായി എത്തുമോയെന്നായിരുന്നു ആരാധകരുടെ സംശയം. എന്നാല്‍ അതിനെ കുറിച്ചുള്ള ചില സൂചനകളും നിര്‍മാതാക്കള്‍ അടുത്തിടെ നല്‍കിയിരുന്നു.
വിക്രമിനോടൊപ്പമുള്ള ചിത്രം 'മാര്‍ക്കോ'യുടെ നിര്‍മാതാവ് മുഹമ്മദ് ഷെരീഫ് പങ്കുവച്ചതോടെയാണ് ആരാധകര്‍ കാര്യങ്ങള്‍ ഏറെ കുറേ ഉറപ്പിച്ചത്. ഇതോടൊപ്പം വിക്രമിന്‍റെ മകന്‍ ധ്രുവിനോടൊപ്പമുള്ള ഫോട്ടോയും ഷെരീഫ് പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ മലയാളം കണ്ടതില്‍ വച്ച് ഏറ്റവും വലിയ ബഡ്‌ജറ്റില്‍ ഒരുങ്ങുന്ന ചിത്രമായിരിക്കും 'മാര്‍ക്കോ' എന്ന സൂചന നല്‍കികൊണ്ട് മറ്റൊരു ഫോട്ടോ കൂടി സോഷ്യല്‍ മീഡിയ പേജില്‍ പങ്കുവച്ചിരിക്കുകയാണ് ശ്രീ ഗോകുലം മൂവിസ്.
ഉണ്ണി മുകുന്ദനും ചിയാന്‍ വിക്രമും ശ്രീ ഗോകുലം മൂവിസിന്‍റെ എസ് ആര്‍ കൃഷ്‌ണ മൂര്‍ത്തിയും നില്‍ക്കുന്ന ചിത്രമാണിത്. ഷെരീഫ് പങ്കുവച്ച അതേ ചിത്രത്തിലെ പശ്ചാത്തലവും വിക്രമിന്‍റെ വേഷവും ഒന്നു തന്നെയാണ്. ഇതിലൂടെ വിക്രവുമായുള്ള കൂടിക്കാഴ്‌ചയില്‍ ഷെരീഫ് മുഹമ്മദിനൊപ്പം ധ്രുവ് വിക്രമും ഉണ്ണി മുകുന്ദനും എസ് ആര്‍ കൃഷ്‌ണമൂര്‍ത്തിയും ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോയാണിത്.
മാര്‍ക്കോയുടെ അടുത്ത ഭാഗത്തെ കുറിച്ച് ഉണ്ണി പറഞ്ഞത്
മാർക്കോ രണ്ടാം ഭാഗവും മൂന്നാം ഭാഗവും ഉണ്ടാകും. മാർക്കോ 4 വരെ പോകുമെന്നാണ് എന്‍റെ മനസ് പറയുന്നത്. ബാക്കി ആരോഗ്യം ഉള്ളതുപോലെ ചെയ്യാം എന്നാണ് കരുതുന്നത്. യങ്‌സ്റ്റേഴ്‌സിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്ന ആളല്ല. അത്രയും ബുദ്ധിയും അറിവുമുള്ളവരാണ് അവർ. റിയാലിറ്റി എന്താണ് ഫിക്ഷൻ എന്താണ് എന്ന് കൃത്യമായി അവർക്ക് അറിയാം. ചെറുപ്പക്കാരുടെ ഇന്റലിജൻസിനെ ഞാൻ അണ്ടർ എസ്റ്റിമേറ്റ് ചെയ്യുന്നില്ല. സിനിമ എന്താണെന്നും റിയാലിറ്റി എന്താണെന്നും കൃത്യമായി ഇപ്പോഴത്തെ കുട്ടികൾക്കറിയാം. അതുകൊണ്ട് ഈ സിനിമ കണ്ട് പ്രചോദനം ഉൾക്കൊള്ളരുത് എന്ന് അവരെ പേടിക്കേണ്ട കാര്യം എനിക്കില്ല എന്നാണ് വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ ഈ വിഷയം അത്രയും സീരിയസായി ഈ വിഷയത്തെ നോക്കിക്കാണേണ്ട എന്നാണ് ഞാൻ കരുതുന്നത്. ചെറുപ്പക്കാരുടെ ഇന്റലിജെൻസ് അത്രയും ചെറുതാണ് എന്നൊന്നും ഞാൻ ആലോചിക്കേണ്ടതില്ല. 30 , 40 വർഷം മുൻപ് പിന്നെയും അങ്ങനെ എന്തെങ്കിലും ആലോചിക്കാമായിരുന്നു. ഇപ്പൊ അങ്ങനെ ഒന്ന് പറഞ്ഞ് അവരെ പഠിപ്പിക്കേണ്ട കാര്യമില്ല.
ഒരു അഭിമുഖത്തിനിടെയാണ് ഉണ്ണി മുകുന്ദന്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. അതേസമയം അടുത്ത ചിത്രത്തിനായുള്ള സൂചന നല്‍കികൊണ്ടാണ് ആദ്യ ഭാഗം അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ 'മാര്‍ക്കോ'യുടെ രണ്ടാം ഭാഗം ക്യൂബ്‌സ് എന്‍റര്‍ടെയ്‌ന്‍മെന്‍റ്സും ശ്രീ ഗോകുലം മൂവിസും ചേര്‍ന്ന് നിര്‍മിക്കാനിടയുണ്ടെന്ന സൂചനയാണ് ഈ ഫോട്ടോ നല്‍കുന്നതെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച.
അതേസമയം 'ബാഹുബലി'ക്ക് ശേഷം കൊറിയയില്‍ റിലീസ് ചെയ്യുന്ന ആദ്യ ദക്ഷിണേന്ത്യന്‍ ചിത്രമെന്ന നേട്ടവും 'മാര്‍ക്കോ' നേടിക്കഴിഞ്ഞു. നൂറോളം തിയേറ്ററുകളില്‍ ഏപ്രിലില്‍ ആണ് ചിത്രം കൊറിയയില്‍ റിലീസ് ചെയ്യുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്‍റ്സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് 'മാര്‍ക്കോ' നിര്‍മ്മിച്ചത്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് , അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിച്ചത്.
ഛായാഗ്രഹണം - ചന്ദ്രു സെൽവരാജ്, ചിത്രസംയോജനം - ഷമീർ മുഹമ്മദ്, സൗണ്ട് ഡിസൈൻ - സപ്‌ത റെക്കോർഡ്‌സ്, ഓഡിയോഗ്രഫി - രാജകൃഷ്‌ണൻ എം ആർ, കലാസംവിധാനം - സുനിൽ ദാസ്, മേക്കപ്പ് - സുധി സുരേന്ദ്രൻ, കോസ്റ്റ്യും & ഡിസൈൻ - ധന്യാ ബാലകൃഷ്‌ണൻ, പ്രൊഡക്ഷൻ ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - സ്യമന്തക് പ്രദീപ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - അബ്‌ദുല്‍ ഗദാഫ്, ജുമാന ഷെരീഫ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ, ഡിജിറ്റൽ മാർക്കറ്റിംഗ് - ഒബ്‌സ്‌ക്യൂറ എന്‍റർടെയിന്‍മെന്‍റ്.
Also Read:'മാര്‍ക്കോ 2' വില്‍ ചിയാന്‍ വിക്രം? ആകാംക്ഷ വര്‍ധിപ്പിച്ച് നിര്‍മാതാവിന്‍റെ പോസ്‌റ്റ്