ബധിര മൂക വിഭാഗങ്ങൾക്ക് വേണ്ടി ഒരു മനുഷ്യായുസ്സ് തന്നെ മാറ്റിവെച്ച മാലാഖ.. എറണാകുളം മഞ്ഞപ്ര സ്വദേശി സിസ്‌റ്റർ അഭയ എഫ്‌സിസി. സംസാരശേഷി ഇല്ലാത്തവരുടെ വിദ്യാഭ്യാസവും ഉന്നമനവും ലക്ഷ്യമിട്ട് സ്‌കൂള്‍ ആരംഭിച്ച മാതൃക വനിത.
പൂർണ്ണമായും സൗജന്യമായി ഇരുന്നൂറിലധികം വിദ്യാർത്ഥികളാണ് ഈ സ്ഥാപനത്തിൽ പഠിക്കുന്നത്. ചെറിയ കുട്ടികൾക്കുള്ള സ്‌പീച്ച് തെറാപ്പിയും ഈ സ്ഥാപനത്തിൽ നൽകുന്നുണ്ട്. കഴിഞ്ഞ 35 വർഷമായി ബധിരമുഖ വിഭാഗങ്ങൾക്ക് വേണ്ടി അഹോരാത്രം സേവനമനുഷ്‌ഠിക്കുകയാണ് സിസ്‌റ്റർ അഭയ.

1993ൽ ആരംഭിച്ച സ്‌കൂള്‍ 2012ൽ എയ്‌ഡഡ് സ്ഥാപനമായി. ബധിരർ ആശയ വിനമയം നടത്തുന്ന ആംഗ്യ ഭാഷ (സൈൻ ലാംഗ്വേജ്) പൂർണമായും സ്വന്തം കഴിവിൽ പഠിച്ചെടുത്ത ശേഷം ഗാന്ധി യൂണിവേഴ്‌സിറ്റിയിൽ നിന്നും സൈൻ ലാംഗ്വേജിൽ സിസ്‌റ്റർ അഭയ പിജി ഡിപ്ലോമ നേടിയിരുന്നു. ശേഷം 1993ൽ എറണാകുളം മാണിക്യമംഗലത്ത് സെന്‍റ് പ്ലെയർ ഓറൽ സ്‌കൂൾ ഫോർ ഡഫ് എന്ന സ്ഥാപനം ആരംഭിക്കുകയായിരുന്നു.
സമൂഹത്തിന്‍റെ നാനാ മേഖലയിലുള്ളവർ സംസാരശേഷിയും കേൾവിശക്‌തിയും ഇല്ലാത്തവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സൈൻ ലാംഗ്വേജ് അറിയാം എന്നതിന്‍റെ അടിസ്ഥാനത്തിൽ സിസ്‌റ്റർ അഭയയുടെ സഹായം തേടാറുണ്ട്. പൊലീസ്, കോടതി, ആശുപത്രി എന്നീ മേഖലകൾക്ക് പുറമെ മലയാളം സിനിമയും സിസ്‌റ്റർ അഭയയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്.

മലയാളത്തിലെയും തമിഴിലെയും നിരവധി മുൻനിര താരങ്ങൾ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനായി ആംഗ്യഭാഷ സ്വായത്തമാക്കിയത് സിസ്‌റ്റർ അഭയയുടെ പക്കൽ നിന്നാണ്. ബധിര മൂക വിഭാഗങ്ങൾക്ക് വേണ്ടി തന്‍റെ ജീവിതം തന്നെ മാറ്റിവെച്ച് സേവനമനുഷ്‌ഠിക്കുന്ന സിസ്‌റ്റർ അഭയ തന്‍റെ സേവനാധിഷ്‌ഠിതമായ ജീവിത വഴികൾ ഇടിവി ഭാരതിനോട് പങ്കുവയ്‌ക്കുകയാണ്. സിനിമാ മേഖലയിലെ ബന്ധങ്ങളെ കുറിച്ചും അവര്‍ വെളിപ്പെടുത്തി.
രണ്ടായിരത്തിന്‍റെ തുടക്കത്തിൽ സംസാരശേഷി ഇല്ലാത്തവരുടെ കേസുകൾ കോടതി പരിഗണിക്കുമ്പോൾ അവർ സംസാരിക്കുന്ന സൈൻ ലാംഗ്വേജ് തർജ്ജമ ചെയ്യാൻ സ്ഥിരമായി കോടതിയിൽ നിന്നും സിസ്‌റ്റർ അഭയയെ വിളിക്കുമായിരുന്നു. അത്തരത്തിലൊരു കേസിൽ പങ്കെടുത്ത ശേഷം തിരിച്ചെത്തുമ്പോഴാണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓൾ കേരള ഡഫ് അസോസിയേഷനിൽ നിന്നും ഒരു ഫോൺ സന്ദേശം സിസ്‌റ്റർ അഭയയെ തേടി എത്തുന്നത്. വിനയൻ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ ഒരു പുതുമുഖ നായകനെ സൈൻ ലാംഗ്വേജ് പഠിപ്പിക്കണം. സമ്മതം മൂളിയതോടെ ആ പുതുമുഖനായകൻ സിസ്‌റ്റർ അഭയയെ തേടിയെത്തി.
വെളുത്ത് മെലിഞ്ഞ് സുന്ദരനായ ഒരു ചെറുപ്പക്കാരൻ..
"വെളുത്ത് സുന്ദരനായ മുടിയൊക്കെ നീട്ടി വളർത്തിയ ഒരു ചെറുപ്പക്കാരൻ. ഞാൻ അയാളെ ഇതുവരെ കണ്ടിട്ടില്ല. കുറച്ച് സിനിമകളിലൊക്കെ ജൂനിയർ ആർട്ടിസ്‌റ്റായി മുഖം കാണിച്ചിട്ടുണ്ട് എന്ന് പറഞ്ഞു. ആദ്യ ദിനം മുതൽ തന്നെ അയാൾ പഠനം ആരംഭിച്ചു. അധികം സംസാരിക്കാത്ത പ്രകൃതം ആണെന്ന് തോന്നി. എന്നിൽ നിന്നും സൈൻ ലാംഗ്വേജ് പഠിച്ചെടുക്കുക അയാൾക്ക് അത്ര എളുപ്പമായിരുന്നില്ല. പക്ഷേ വളരെ കഷ്‌ടപ്പെട്ട് എല്ലാ ദിവസവും മുടങ്ങാതെ എത്തി അയാൾ പ്രാക്‌ടീസ് തുടർന്നു. ഏകദേശം ഒരു മാസത്തോളം ഞാൻ അയാൾക്ക് സൈൻ ലാംഗ്വേജ് പഠിപ്പിച്ചു കൊടുത്തു," സിസ്‌റ്റർ അഭയ പറഞ്ഞു.
എപ്പോഴും ആംഗ്യ ഭാഷ സ്വായത്തമാക്കണമെന്ന് മാത്രമായിരുന്നു അയാളുടെ ഉള്ളിലെന്ന് സിസ്‌റ്റര്‍ അഭയ പറഞ്ഞു. "കാരണം നായകനാകുന്ന ആദ്യ ചിത്രമാണ്. എന്തെങ്കിലും കാരണത്താൽ അവസരം നഷ്‌ടപ്പെടുത്താൻ അയാൾ ഒരുക്കമായിരുന്നില്ല. ഏകദേശം രണ്ടാഴ്‌ച്ച കഴിഞ്ഞപ്പോൾ തന്നെ എന്‍റെ സ്‌കൂളിലെ വിദ്യാർത്ഥികളുമായി അയാൾ സൈൻ ലാംഗ്വേജിൽ സംസാരിക്കാൻ തുടങ്ങി. സിനിമയിൽ ആദ്യമായി മികച്ചൊരു അവസരം ലഭിക്കുന്ന കലാകാരന്‍റഎ വ്യഗ്രതയായിരുന്നു അയാളുടെ മുഖത്ത് എപ്പോഴും ഉണ്ടായിരുന്നത്. എന്നെ വലിയ ബഹുമാനമായിരുന്നു. ആ ബഹുമാനം എപ്പോഴും കാത്തുസൂക്ഷിക്കുന്നത് കൊണ്ടുതന്നെ വലിയ സൗഹൃദപരമായ ചർച്ചയൊന്നും അയാളുമായി ഉണ്ടായില്ല," സിസ്‌റ്റർ അഭയ വ്യക്‌തമാക്കി.
സിനിമയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ ലൊക്കേഷനിലേക്ക് സംവിധായകൻ വിനയൻ തന്നെ ക്ഷണിച്ചതിനെ കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. "ഈ നടന്‍റെ രംഗങ്ങൾ ചിത്രീകരിക്കുമ്പോൾ അയാൾ ആംഗ്യ ഭാഷ ഉപയോഗിക്കുന്നത് ശരിയാണോ എന്ന് പരിശോധിക്കേണ്ടത് എന്‍റെ ചുമതലയായിരുന്നു. ആ സിനിമയിലെ നായിക കഥാപാത്രത്തിനും സംസാരശേഷിയില്ല. നായകനും നായികയും ആംഗ്യ ഭാഷയിലൂടെ സംസാരിക്കുന്നതെല്ലാം ഞാൻ പഠിപ്പിച്ചതാണ്," സിസ്‌റ്റർ അഭയ കൂട്ടിച്ചേര്‍ത്തു.
ഒരു വർഷത്തിന് ശേഷം സിനിമ റിലീസ് ചെയ്‌തപ്പോള്‍ തന്‍റെ സ്‌കൂളിലെ കുട്ടികളുമായി സിനിമ കാണാന്‍ പോയതിനെ കുറിച്ചും സിസ്‌റ്റര്‍ പങ്കുവച്ചു. "എല്ലാവർക്കും സിനിമ ഇഷ്‌ടപ്പെട്ടു. ആ സിനിമയുടെ പേരാണ് ഊമ പെണ്ണിന് ഉരിയാട പയ്യൻ.. ആ നടന്‍റെ പേര് ജയസൂര്യ. ഒന്നോ രണ്ടോ വർഷങ്ങൾക്കുള്ളിൽ ജയസൂര്യ വലിയ താരമായി മാറി. അറിയപ്പെടുന്ന ഒരു നടനായി മാറിയ ശേഷം എന്‍റെ സ്‌കൂളിന്‍റെ വാർഷികാഘോഷത്തിന് അയാൾ അതിഥിയായി എത്തിച്ചേർന്നു. കുട്ടികളുമായി ആംഗ്യ ഭാഷയിൽ സംസാരിച്ചു. ഊമ പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമ റിലീസ് ചെയ്‌ത് വർഷങ്ങൾക്ക് ശേഷമാണ് ജയസൂര്യ സ്‌കൂൾ വാർഷിക ചടങ്ങിന് അതിഥിയായി എത്തുന്നത്. വർഷങ്ങൾ കഴിഞ്ഞിട്ടും ഞാൻ പഠിപ്പിച്ചു കൊടുത്ത ആംഗ്യ ഭാഷ അയാൾ മറന്നിരുന്നില്ല," സിസ്‌റ്റർ അഭയ പറഞ്ഞു.
ഊമ പെണ്ണിന് ഉരിയാട പയ്യൻ എന്ന സിനിമയ്ക്ക് ശേഷം നിരവധി സിനിമ പ്രവർത്തകർ സിസ്‌റ്റര്‍ അഭയയുടെ സേവനം ആവശ്യപ്പെട്ട് എത്തിയിട്ടുണ്ട്. അതിൽ ഓർമ്മയിലുള്ള ചില അനുഭവങ്ങൾ കൂടി അവര്‍ പങ്കുവച്ചു. ജയസൂര്യയ്ക്ക് ശേഷം തന്നെ തേടിയെത്തുന്ന പ്രധാനപ്പെട്ട ഒരാൾ പാർവതി തിരുവോത്ത് ആയിരുന്നുവെന്നും സിസ്‌റ്റര്‍ പറഞ്ഞു.
"ട്രാഫിക്ക് എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ റീമേക്കായ 'ചെന്നൈയിൽ ഒരു നാൾ' എന്ന സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സൈൻ ലാംഗ്വേജ് പഠിക്കാനാണ് പാർവതി എന്നെ തേടിയെത്തിയത്. പക്ഷേ അന്നത്തെ പാർവതി ഇന്നത്തെ പോലെ വലിയ താരമല്ല. ഒരു സാധാരണ പെൺകുട്ടി. ഏകദേശം രണ്ടാഴ്‌ച്ച എന്നോടൊപ്പം താമസിച്ചാണ് പാർവതി സൈൻ ലാംഗ്വേജ് സ്വായത്തമാക്കിയത്. 24 മണിക്കൂറും ഞാൻ എവിടെ പോയാലും ആ കുട്ടി എന്നോടൊപ്പം ഉണ്ടാകും. ഇവിടെ ഉണ്ടായിരുന്ന രണ്ടാഴ്‌ച്ചക്കാലം സ്‌കൂളിലെ എല്ലാ പരിപാടികളിലും ആ കുട്ടി ഭാഗമായിരുന്നു. സംസാരശേഷിയില്ലാത്ത വിദ്യാർത്ഥികളെ പഠിപ്പിക്കുന്നത് എങ്ങനെയെന്ന് അവരോടൊപ്പം ക്ലാസ്സിൽ ഇരുന്നാണ് പാർവതി മനസ്സിലാക്കിയത്. വൈകുന്നേരങ്ങളിൽ കുടുംബ കാര്യങ്ങൾ സംസാരിക്കും. എന്നിൽ നിന്നും വളരെ വേഗം സൈൻ ലാംഗ്വേജ് പഠിച്ചെടുത്ത വ്യക്‌തി കൂടിയാണ് പാർവതി," സിസ്‌റ്റര്‍ വെളിപ്പെടുത്തി.

സിനിമയിൽ സൈൻ ലാംഗ്വേജ് ഉപയോഗപ്പെടുത്താൻ സാക്ഷാൽ മണി രത്നവും സിസ്‌റ്റര്‍ അഭയയുടെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. മണിരത്നം സംവിധാനം ചെയ്‌ത രാവൺ എന്ന സിനിമയ്ക്ക് വേണ്ടിയാണ് സൈൻ ലാംഗ്വേജ് ട്രെയിനറായി സിസ്‌റ്റര്‍ അഭയ പ്രവർത്തിച്ചത്. രാവൺ എന്ന സിനിമയിൽ പ്രവർത്തിക്കുന്ന സമയത്ത് ഈ സിനിമയിൽ അഭിനയിക്കുന്ന മുന്‍നിര താരങ്ങളെ കുറിച്ചുള്ള ധാരണയില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
"വിക്രവും, അഭിഷേക് ബച്ചനും ഞാൻ പ്രവർത്തിച്ച ഷെഡ്യൂളിൽ ഉണ്ടായിരുന്നുവെങ്കിലും കാണാൻ സാധിച്ചില്ല. പക്ഷേ ഐശ്വര്യ റായി അഭിനയിക്കുന്നുണ്ടെന്ന് അറിയാമായിരുന്നു. ആതിരപ്പള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ഒരു പ്രദേശത്താണ് ചിത്രീകരണം നടക്കുന്നത്. എന്‍റെ സുഹൃത്തായ മറ്റൊരു സിസ്‌റ്ററും സഹായത്തിനായി എന്‍റെ ഒപ്പം വന്നിരുന്നു. ലൊക്കേഷനിൽ എത്തിച്ചേർന്നപ്പോൾ രസകരമായ ഒരു സംഭവം ഉണ്ടായി. തിരുവസ്ത്രം അണിഞ്ഞ രണ്ട് കന്യാസ്ത്രീകൾ പെട്ടെന്ന് ലൊക്കേഷനിൽ എത്തിയപ്പോൾ എല്ലാവരും കരുതി ജൂനിയർ ആർട്ടിസ്‌റ്റുകൾ ആണെന്ന്. അഭിനേതാക്കൾ ആണെന്നുള്ള രീതിയിൽ ചിലർ ഞങ്ങളോട് വന്ന് സംസാരിച്ചു. ചിലർ ഞങ്ങളുടെ വസ്ത്രം കണ്ട് ചിരിച്ചു. ഞങ്ങൾ യഥാർത്ഥ കന്യാസ്ത്രീകൾ ആണെന്ന് പലർക്കും മനസ്സിലായില്ല," സിസ്‌റ്റര്‍ അഭയ വെളിപ്പെടുത്തി.

ഐശ്വര്യ റായിയുടെ കഥാപാത്രത്തെ വിക്രമിന്‍റെ കഥാപാത്രം തട്ടിക്കൊണ്ടു പോകുന്ന രംഗമുണ്ട്. ഇതേക്കുറിച്ചും അവര്‍ വിശദീകരിച്ചു. "പൃഥ്വിരാജിന്‍റെ ഭാര്യ കഥാപാത്രമായാണ് ഐശ്വര്യ റായി സിനിമയില്‍ അഭിനയിക്കുന്നത്. തന്‍റെ ഭാര്യയെ തേടിയെത്തുന്ന പൃഥ്വിരാജിന്‍റെ കഥാപാത്രം ഒരു ഊമയായ വനവാസിയോട് വഴി അന്വേഷിക്കുന്നുണ്ട്. ആ രംഗത്തിലാണ് സംവിധായകൻ മണി രത്നം സൈൻ ലാംഗ്വേജ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. സംവിധായകന്‍റെ നിർദ്ദേശപ്രകാരമുള്ള ഡയലോഗുകൾ സൈൻ ലാംഗ്വേജിലേക്ക് മാറ്റി ഞാൻ അഭിനേതാക്കളെ പഠിപ്പിച്ചു. ഏകദേശം നാല് ദിവസമായിരുന്നു ആ രംഗം ചിത്രീകരിച്ചത്," സിസ്‌റ്റര്‍ അഭയ പറഞ്ഞു.
മലയാളം നടി രചന നാരായണൻകുട്ടിയ്ക്കും സൈൻ ലാംഗ്വേജ് ട്രെയിനിംഗ് നല്‍കിയതായി അവര്‍ വെളിപ്പെടുത്തി. ആത്‌മീയരാജൻ നായികയാകുന്ന ഒരു പുതിയ സിനിമയ്ക്ക് വേണ്ടി നടിക്ക് സിസ്‌റ്റർ അഭയ ആംഗ്യഭാഷ പഠിപ്പിച്ചു കൊടുത്തിരുന്നു. ആ സിനിമയെ കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. എങ്കിലും ആത്‌മീയ രാജനുമായുള്ള ചില നിമിഷങ്ങളെ കുറിച്ചും സിസ്‌റ്റർ അഭയ പങ്കുവച്ചു.

" കൊല്ലം ജില്ലയിൽ മാനസിക വൈകല്യമുള്ള ഒരു പെൺകുട്ടിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊലപ്പെടുത്തിയ ഒരു സംഭവം ഉണ്ടായിരുന്നു. ഈ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങുന്ന സിനിമയിലാണ് ആത്‌മീയ രാജൻ ഇപ്പോൾ അഭിനയിക്കുന്നത്. യഥാർത്ഥ സംഭവത്തിൽ മാനസിക വൈകല്യമുള്ള കുട്ടിയായിരുന്നുവെങ്കിൽ സിനിമയിൽ ആത്‌മീയ രാജൻ അവതരിപ്പിക്കുന്ന കഥാപാത്രം ബധിരയാണ്. ഈ കഥാപാത്രം സംസാരിക്കുന്ന ആംഗ്യ ഭാഷയാണ് ഞാൻ പഠിപ്പിച്ച് കൊടുക്കേണ്ടിയിരുന്നത്," സിസ്‌റ്റർ പറഞ്ഞു.
എറണാകുളം ചോറ്റാനിക്കരക്ക് സമീപമുള്ള ഒരു സ്ഥലത്തായിരുന്നു ലൊക്കേഷൻ. വളരെ സൗമ്യമായി സംസാരിക്കുന്ന കലാകാരിയാണ് ആത്മീയരാജൻ എന്നും അവര്‍ പറഞ്ഞു. "ഞാൻ ഒപ്പം പ്രവർത്തിച്ച കലാകാരികളിൽ എന്നോട് വളരെ പെട്ടെന്ന് ചങ്ങാത്തം കൂടിയത് ആത്‌മീയ രാജനാണ്. ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നപ്പോൾ ആത്‌മീയ രാജൻ അയാളുടെ പല പ്രശ്‌നങ്ങളും എന്നോട് തുറന്നു പറഞ്ഞു. സിനിമ മേഖലയിൽ ആദ്യകാലത്ത് ആത്‌മീയ നേരിട്ടിരുന്ന അവഗണനകളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും തുറന്നു പറഞ്ഞു. എനിക്ക് ഇക്കാലമത്രയും ഇതൊന്നും തുറന്നു പറയാൻ ആരും ഇല്ലായിരുന്നു എന്നാണ് ആത്‌മീയ രാജൻ എന്നോട് പറഞ്ഞത്. എന്‍റെ ഭാഗത്തുനിന്നും ആ കുട്ടിക്ക് ആശ്വാസവാക്കുകൾ നൽകി. ആ സിനിമയിൽ ആത്‌മീയ രാജന്‍റെ കഥാപാത്രത്തിന് പാമ്പു കടിയേൽക്കുന്ന രംഗം അഭിനയിക്കുമ്പോഴൊക്കെ ഞാനും ഒപ്പം ഉണ്ടായിരുന്നു," സിസ്‌റ്റർ അഭയ വ്യക്‌തമാക്കി.
താന്‍ പ്രവർത്തിച്ചിട്ടുള്ള എല്ലാ സിനിമകളും തിയേറ്ററിൽ പോയി കാണാറുണ്ട് സിസ്‌റ്റർ അഭയ. ഒറ്റയ്ക്കല്ലെന്ന് മാത്രം. തന്‍റെ സ്‌കൂളിലെ വിദ്യാർഥികളുമായാണ് സിസ്‌റ്റർ അഭയ എപ്പോഴും സിനിമകൾ കാണാൻ പോകാറ്.
Also Read:
- "ഒരുപാട് സഹിച്ചു.. ശരിക്കും തളര്‍ന്നു, നുണ പ്രചാരണങ്ങളും വെറുപ്പും മതിയാക്കൂ, ഞങ്ങളെ സംരക്ഷിക്കാന്‍ ഇപ്പോള്‍ അച്ഛന്‍ ഇല്ല" കുറിപ്പുമായി അഭിരാമി സുരേഷ് - ABHIRAMI SURESH ON CYBER BULLYING
- "എന്നെ പഞ്ഞിക്കിട്ട പെണ്‍ക്കുട്ടി.. ഉറങ്ങിയിട്ട് മൂന്ന് ദിവസം"; ഫേസ്‌ബുക്ക് ലൈവില്‍ കുഞ്ചാക്കോ ബോബന്‍ - KUNCHACKO BOBAN ON FACEBOOK LIVE
- "മഞ്ജു വാര്യര്‍ കൊല്ലപ്പെട്ടേക്കാം.. ഒരു ക്രിമിനൽ സംഘം തടവിൽ വെച്ചിരിക്കുകയാണ്", മുറവിളിയുമായി സനല്‍കുമാര്‍ ശശിധരന്‍ - SANAL KUMAR ABOUT MANJU WARRIER