എറണാകുളം : ഒരു സിനിമയുടെ അടിസ്ഥാന ഘടകം തിരക്കഥകൾ ആണെന്ന് എല്ലാവർക്കും അറിയാം. ഒരു മികച്ച ആശയം ലഭിച്ചാൽ ആദ്യപടി ആശയത്തെ തിരക്കഥയുടെ രൂപത്തിലാക്കുക എന്നുള്ളതാണ്. സിനിമയുടെ ആദ്യ ഘട്ടം തിരക്കഥയിൽ ജനനം എടുക്കുന്നു.
ഡെന്നീസ് ജോസഫ്, പത്മരാജൻ, ജോൺപോൾ അങ്ങനെ പേരെടുത്ത എത്രയെത്ര തിരക്കഥാകൃത്തുക്കൾ. സീന്‍ ഓര്‍ഡറുകളും ഡയലോഗുകളും ഏറ്റവും പ്രധാന ഘടകങ്ങൾ ആകുന്ന തിരക്കഥ രചന ഒരു സിനിമയുടെ ജാതകമാണ്. ഭൂരിഭാഗം തിരക്കഥാകൃത്തുക്കളും ആധുനിക കാലത്തും കൈകൊണ്ട് എഴുതുന്ന രീതിയാണ് സ്വീകരിക്കാനുള്ളത്.
ലാപ്ടോപ്പിലും മൊബൈലിലും ടൈപ്പ് ചെയ്‌ത് തിരക്കഥ എഴുതുന്നവർ ഉണ്ടെങ്കിലും മികച്ച തിരക്കഥാകൃത്തുക്കൾ പറയുന്ന ഒരു വസ്‌തുതയുണ്ട്. വിരലിൽ പേന പിടിച്ച് കടലാസിലേക്ക് മഷി പകരുമ്പോൾ എഴുതുന്നയാൾ മറ്റൊരു ലോകത്തേക്ക് കടന്നുപോകും. തലച്ചോറും കൈവിരലുകളും തമ്മിൽ കൂടിച്ചേരുമ്പോൾ ലഭിക്കുന്ന അത്ഭുതം ഒരുപക്ഷേ ലാപ്ടോപ്പിൽ ടൈപ്പ് ചെയ്‌താൽ ലഭിക്കണമെന്നില്ല. അതുകൊണ്ടുതന്നെ 90 ശതമാനം തിരക്കഥാകൃത്തുക്കളും ആദ്യം തിരക്കഥ പേനകൊണ്ട് പകർത്തുകയാണ് പതിവ്. പിന്നീടാകും ചിത്രീകരണത്തിനും അണിയറ പ്രവർത്തകർക്ക് കോപ്പികൾ നൽകുന്നതിനും ആയി ഡിടിപി ചെയ്തെടുക്കുക.
തിരക്കഥയുടെ സോഫ്റ്റ് കോപ്പി രൂപം മൊബൈൽ ഫോണുകളിലൂടെയും കമ്പ്യൂട്ടറുകളിലൂടെയും ടാബ്‌ലറ്റുകളിലൂടെയും കൈകാര്യം ചെയ്യാൻ ഡിടിപി രൂപം അത്യാവശ്യമാണ്. പൂർണമായ തിരക്കഥയിൽ നിന്ന് സീൻ ഓർഡറുകളും ഡയലോഗുകളും വേർതിരിച്ചെടുക്കാനും, സംവിധായകന് വളരെയധികം എളുപ്പത്തിൽ സീൻ ഡിവൈഡ് ചെയ്യാനും, കയ്യെഴുത്തു പ്രതികൾ പലപ്പോഴും അവ്യക്തമാകാറുള്ളതു കൊണ്ടും വർഷങ്ങളായി തിരക്കഥകൾ ഡിടിപി രൂപത്തിൽ മാറ്റിയെടുക്കാറുണ്ട്.
പക്ഷേ രണ്ടായിരത്തിന്‍റെ പകുതി വരെയും മികച്ച കൈയക്ഷരമുള്ള സഹ സംവിധായകനാകും തിരക്കഥ വടിവൊത്ത അക്ഷരത്തിൽ മാറ്റിയെഴുതുക. തിരക്കഥയ്ക്ക് കൃത്യമായ ഒരു രൂപവും ഭാവവും ഉണ്ട്. കൃത്യമായ ഒരു ഫോർമാറ്റ് ഉണ്ട്. തിരക്കഥാകൃത്തുക്കൾ ഒരുപക്ഷേ തിരക്കഥ എഴുതുമ്പോൾ ഇത്തരം നിബന്ധനകൾ ഒന്നും പാലിച്ച് എഴുതണമെന്നില്ല. അങ്ങനെ എഴുതണമെന്ന് നിർബന്ധവുമില്ല.
പക്ഷേ ഒരു പ്രൊഡക്ഷൻ കമ്പനിയിലേക്ക് തിരക്കഥ സമർപ്പിക്കണമെങ്കിൽ, അഭിനേതാക്കൾക്ക് തിരക്കഥയുടെ ഒരു പ്രതി നൽകേണ്ടതായി വരുമ്പോഴോ അപൂർണമായ തിരക്കഥകൾ ഒരിക്കലും നൽകാനാകില്ല. ഒരു തിരക്കഥ പൂർത്തിയായി കഴിഞ്ഞാൽ മലയാള സിനിമ ആദ്യം അന്വേഷിച്ച് എത്തുന്നത് കൊച്ചി സ്വദേശിയായ രാധകൃഷ്‌ണനെയാണ്. ഒരുപക്ഷേ മലയാള സിനിമ ലോകത്തിനു മാത്രം അറിയാവുന്ന വ്യക്തിത്വം (Malayalam movies Screenplay DTP Radhakrishnan).
15 വർഷങ്ങൾക്കു മുമ്പ് ലാൽ സംവിധാനം ചെയ്‌ത ടു ഹരിഹർ നഗർ എന്ന ചിത്രത്തിന്‍റെ തിരക്കഥ ഡിടിപി ചെയ്‌തുകൊണ്ടാണ് രാധാകൃഷ്‌ണൻ മലയാള സിനിമയിലേക്ക് കടന്നുവരുന്നത്. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, നിവിൻ പോളി, ദിലീപ്, ആസിഫ് അലി അങ്ങനെ മിക്ക താരങ്ങളുടെയും ചിത്രങ്ങളുടെ തിരക്കഥ രാധാകൃഷ്‌ണൻ ടൈപ്പ് ചെയ്‌തിട്ടുണ്ട്. വിനീത് ശ്രീനിവാസന്‍റെ തട്ടത്തിൻ മറയത്ത് മുതൽ ഇറങ്ങാനിരിക്കുന്ന വർഷങ്ങൾക്കു ശേഷം വരെ ടൈപ്പ് ചെയ്‌തത് രാധാകൃഷ്‌ണൻ തന്നെ.
വളരെ ചെറിയ കൈയക്ഷരം ഉള്ള ആളാണ് വിനീത് ശ്രീനിവാസൻ. മലയാള സിനിമയിലെ ഏറ്റവും മികച്ച കൈയക്ഷരം തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്‍റേതാണ്. 1983 അടക്കമുള്ള ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആണ് അദ്ദേഹം. എത്ര മോശപ്പെട്ട കൈയക്ഷരമുള്ള ആളുടെ തിരക്കഥയാണെങ്കിലും ആദ്യത്തെ രണ്ടുമൂന്നു സീൻ ടൈപ്പ് ചെയ്‌ത് കഴിഞ്ഞാൽ പിന്നെ ബുദ്ധിമുട്ട് ഉണ്ടാകാറില്ലെന്ന് രാധാകൃഷ്‌ണൻ ഇടിവി ഭാരതിനോട് തുറന്നു പറഞ്ഞു.
വർക്ക് ചെയ്യാൻ ഏറ്റവും ഇഷ്‌ടവും പേടിയും സംവിധായകൻ ലാലിനൊപ്പം ആണ്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പല സിനിമകളുടെയും ആദ്യ രൂപം മനസിൽ കാണുന്നത് ഒരുപക്ഷേ രാധാകൃഷ്‌ണൻ ആണെന്ന് പറയാം. തിരക്കഥ ടൈപ്പ് ചെയ്യുമ്പോൾ മനസിലുദിക്കുന്ന കാഴ്‌ചകൾ പോലെ ആകില്ല പലപ്പോഴും സിനിമ തിയേറ്ററിൽ കാണുമ്പോൾ എന്ന് രാധാകൃഷ്‌ണന്‍റെ അഭിപ്രായം.
ഒരു തിരക്കഥ ടൈപ്പ് ചെയ്യാനായി മൂന്ന് ദിവസമാണ് പരമാവധി എടുക്കുക. രാത്രികാലങ്ങളിൽ ആകും പരമാവധി ടൈപ്പ് ചെയ്യാൻ ശ്രമിക്കുന്നതും. 350ലധികം സിനിമകൾ ഇക്കാലയളവിൽ ടൈപ്പ് ചെയ്‌തു കഴിഞ്ഞു. ഇടിവി ഭാരതിലൂടെയാണ് രാധാകൃഷ്‌ണൻ മലയാളികൾക്ക് മുന്നിൽ ആദ്യമായി വാർത്തയാകുന്നത്. എറണാകുളത്തെ പ്രമുഖ മാധ്യമ സ്ഥാപനത്തിലെ ഉദ്യോഗസ്ഥൻ കൂടിയാണ് അദ്ദേഹം.
തിരക്കഥകൾ എഴുതാൻ ഇപ്പോൾ ആധുനിക സോഫ്റ്റ്‌വെയറുകൾ ഒക്കെ ലഭ്യമാണെങ്കിലും ഹൃദയ ഗന്ധിയായ സിനിമകൾക്ക് എഴുത്തുകാർ ഇപ്പോഴും കടലാസും പേനയും തന്നെയാണ് ആശ്രയിക്കുന്നത്. അത്തരം ഒരു അനുഭൂതി മറ്റൊരു നൂതന മാർഗം സ്വീകരിച്ചാലും ലഭിക്കില്ലെന്ന് പല തിരക്കഥാകൃത്തുക്കളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇന്ത്യൻ സിനിമയിൽ ആദ്യമായി ഡിജിറ്റൽ രൂപത്തിൽ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് തിരക്കഥ രചന പൂർത്തിയാക്കിയ ചിത്രം ഭരതൻ സംവിധാനം ചെയ്‌ത് കമലും ശിവാജിയും പ്രധാന വേഷത്തിൽ എത്തിയ ദേവർ മകനായിരുന്നു. 1992 ലാണ് ചിത്രം പുറത്തിറങ്ങിയത്.