എറണാകുളം : സിനിമ റിലീസ് ചെയ്‌ത ഉടന്‍ കഥയടക്കം വെളിപ്പെടുത്തിക്കൊണ്ടുള്ള സിനിമ റിവ്യൂകള്‍ ഇനി നടക്കില്ല. റിവ്യൂ ബോംബിങ്ങുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമർപ്പിച്ച അമിക്കസ് ക്യൂറിയുടെ റിപ്പോർട്ട് അനുസരിച്ച് സിനിമ റിവ്യൂകള്‍ക്ക് വലിയ നിയന്ത്രണങ്ങൾ വരാന്‍ സാധ്യതയുണ്ടെന്ന് പ്രശസ്‌ത അഭിഭാഷകന്‍ ബിനോയ് കടവൻ പറഞ്ഞു.
സിനിമയെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യൂ ബോംബിങ് നടക്കുന്നുണ്ട്. അത് സംശയമൊന്നും ഇല്ലാത്ത കാര്യം തന്നെ. സിനിമ കാണാൻ തീരുമാനിക്കുന്ന ഒരു വിഭാഗം പ്രേക്ഷകർ പലപ്പോഴും ഇത്തരം റിവ്യൂകളെ ആശ്രയിക്കാറുണ്ട് (Advocate Binoy Kadavan about cinema Review Bombing).
48 മണിക്കൂറിനു ശേഷമുള്ള റിവ്യൂ സിനിമയ്ക്ക് നേരെയുള്ള പെട്ടെന്നുള്ള കടന്നാക്രമണത്തെ ഒരു പരിധിവരെ തടയും എന്നാണ് വ്യക്തിപരമായ അഭിപ്രായം. ഇത്തരം ഒരു തടയിടൽ ഒരിക്കലും അടിസ്ഥാന അവകാശങ്ങൾക്ക് നേരെയുള്ള കടന്നുകയറ്റം ആകില്ല.
ക്രിയാത്മകമായ നിരൂപണങ്ങൾ സ്വാഗതം ചെയ്യപ്പെടേണ്ടത് തന്നെയാണ്. അതിനൊരു സമയപരിധി നിശ്ചയിക്കൽ അവകാശ ലംഘനം ആവുകയില്ല. നിരൂപണങ്ങളുടെ പേരിൽ വ്യക്തിഹത്യ സംഭവിക്കുന്നുണ്ട്. അത്തരം സംഭവങ്ങളില്‍ നിയമ നടപടി സ്വീകരിക്കുന്നതിന് പുതുതായി നിയമസംഹിത കൊണ്ടുവരേണ്ട ആവശ്യവുമില്ല.
അമിക്കസ് ക്യൂറിയുടെ റിപ്പോർട്ടിന്മേല്‍ കഴമ്പുണ്ടെന്ന് തോന്നിയാൽ കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിലേക്ക് റിപ്പോർട്ട് ഉടൻ തന്നെ സമര്‍പ്പിക്കുമെന്നും അഡ്വ. ബിനോയ് കടവൻ പ്രതികരിച്ചു (Cinema Review Bombing-Amicus Curiae Report).
സിനിമ റിലീസ് ചെയ്‌ത് 48 മണിക്കൂറിനുള്ളില്‍ റിവ്യൂ നടത്തരുത് എന്നടക്കമുള്ള നിര്‍ണായക നിര്‍ദേശങ്ങള്‍ അടങ്ങിയ റിപ്പോര്‍ട്ടാണ് അമിക്കസ് ക്യൂറി ശ്യാം പദ്‌മന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. റിലീസ് കഴിഞ്ഞുള്ള ആദ്യ 48 മണിക്കൂറില്‍ റിവ്യൂ എന്ന പേരില്‍ വ്ലോഗര്‍മാര്‍ നടത്തുന്ന സിനിമയെ കുറിച്ചുള്ള അപഗ്രഥങ്ങള്‍ ഒഴിവാക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സിനിമയിലെ നടീ-നടന്‍മാര്‍, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കെതിരെ നടത്തുന്ന വ്യക്തിഗത ആക്രമണങ്ങളും മോശം പരാമര്‍ശങ്ങളും കടുത്ത ഭാഷയില്‍ നടത്തുന്ന വിമര്‍ശനങ്ങളും ഒഴിവാക്കണമെന്നും അമിക്കസ് ക്യൂറി സമര്‍പ്പിച്ച റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നുണ്ട് (Cinema Review Bombing-Amicus Curiae Report).
റിവ്യൂ ബോംബിങ് അവസാനിപ്പിക്കുന്നതിനായി കര്‍ശനമായ പത്തോളം നിര്‍ദേശങ്ങളാണ് റിപ്പോര്‍ട്ടില്‍ അടങ്ങുന്നത്. സിനിമയെ കുറിച്ച് ക്രിയാത്മകമായ വിമര്‍ശനം ആകാം, എന്നാല്‍ വലിച്ചുകീറുന്ന രൂപത്തില്‍ ആകരുത്, ധാര്‍മികവും നിയമപരവുമായ നിലവാരവും പ്രൊഫഷണലിസവും ഉണ്ടാകണം തുടങ്ങിയ ചില നിര്‍ദേശങ്ങളും റിപ്പോര്‍ട്ടിലുണ്ട്.