ഉറ്റവരോ ഉടയവരോ ഇല്ലാതെയാണ് ടി പി മാധവന്‍ എന്ന നടന്‍ ഇത്രയും കാലം പത്തനാപുരത്തെ ഗാന്ധി ഭവനില്‍ കഴിഞ്ഞിരുന്നത്. അറുന്നൂറ് സിനിമകളില്‍ ചെറുതും വലുതമായ വേഷങ്ങള്‍ അദ്ദേഹം പകര്‍ന്നാടി. അച്ഛനായും കാര്യസ്ഥനായും, ക്ലര്‍ക്കായുമൊക്കെ പ്രേക്ഷകരുടെ മുന്നിലെത്തി. മലയാള സിനിമയില്‍ നാലുപതിറ്റാണ്ടാണ് മാധവന്‍ എന്ന നടന്‍ നിറഞ്ഞു നിന്നത്. 1975 ല്‍ അക്കല്‍ദാമ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ ടി പി മാധവന്‍ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറി കൂടിയായിരുന്നു.
ഭാര്യയും മക്കളുമായി അകന്നു താമസിക്കുകയായിരുന്നു ടി പി മാധവന്‍. ഒരു മകനും മകളുമാണ് അദ്ദേഹത്തിന് ഉളളത്. മകന്‍ ഇപ്പോള്‍ ബോളിവുഡിലെ വലിയ സംവിധായകനാണ്. രാജകൃഷ്‌ണ മേനോന്‍. അവസാനകാലത്ത് കുടുംബാംഗങ്ങളോ, സ്വന്തം മക്കളോ പോലും സഹായത്തിനില്ലാത്ത ആ മനുഷ്യന് ഒരു കൈത്താങ്ങാവാന്‍ ഉണ്ടായിരുന്നത് മനസില്‍ നന്മ വറ്റിയിട്ടില്ലാത്ത ഒരുപിടി മനുഷ്യരാണ്. അമേരിക്കയിലുള്ള സഹോദരി അയച്ചു നല്‍കുന്ന തുകയും ചലച്ചിത്ര താര സംഘടനയായ അമ്മ നല്‍കുന്ന പണവമായിരുന്നു ടി പിയുടെ ആശ്വാസം.
2015 ഒക്‌ടോബറില്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ തളര്‍ന്നു വീണു. എന്നാല്‍ ടി പി മാധവനെ അന്വേഷിച്ച് ആരും വന്നില്ല. ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അവിടെ നിന്ന് ആരോ തിരുവനന്തപുരത്തേക്ക് ട്രെയിനില്‍ കയറ്റി വിട്ടു. തിരുവനന്തപുരത്തെ ഒരു ലോഡ്‌ജില്‍ കുറേ നാള്‍ തനിച്ച് താമസിച്ചു. ഇതിനിടയ്‌ക്കാണ് സീരിയല്‍ സംവിധായകനായ പ്രസാദ് കാണാനിടയാവുന്നത്.
പ്രസാദ് ഗാന്ധി ഭവന്‍ സാരഥിയായ സോമരാജുമായി സംസാരിക്കുകയും അങ്ങനെ മാധവനെ അവിടെ എത്തിക്കുകയുമായിരുന്നു. ജീവിതം മടുത്തു എല്ലാം ഉപേക്ഷിച്ച് ഹരിദ്വാറിലെ ആശ്രമത്തില്‍ ശിഷ്‌ടകാലം ജീവിച്ചു തീര്‍ക്കാന്‍ അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നതായി പ്രസാദിനോട് അദ്ദേഹം ഒരിടയ്‌ക്ക് പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തെ ആ അവസ്ഥയില്‍ ഹരിദ്വാറിലേക്ക് വിടാന്‍ തോന്നിയില്ലെന്ന് പ്രസാദ് പറഞ്ഞു.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില്‍ ടി പി മാധവന് സ്വന്തമായി ഒരു മുറി ഏര്‍പ്പാടാക്കിയിരുന്നു. ചികിത്സിക്കാന്‍ ഡോക്‌ടറെയും സോമരാജന്‍ ഏര്‍പ്പാടാക്കി. വായിക്കാന്‍ പുസ്‌തകങ്ങളും സംസാരിക്കാന്‍ സുഹൃത്തുക്കളെയും ലഭിച്ചതോടെ അദ്ദേഹത്തിന് വീണ്ടും ഊര്‍ജ്ജം ലഭിച്ചു തുടങ്ങി. അവസാന നാളുകളിലും സിനിമയിലേക്ക് മടങ്ങി വരണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. പിന്നീട് ഓര്‍മ്മകള്‍ നഷ്ടപ്പെടാന്‍ തുടങ്ങി. ഇപ്പോള്‍ ആഗ്രഹങ്ങളൊക്കെ ബാക്കി വച്ച് ജീവിത വേഷത്തില്‍ നിന്നും അദ്ദേഹം വിട പറഞ്ഞിരിക്കുന്നു.
Also Read:ആരോരുമില്ലാതെ ലോഡ്‌ജ് മുറിയില്‍, മാധവന്‍ ചേട്ടൻ ഇവിടെയായിരുന്നുവെന്ന് അറിഞ്ഞില്ല;തൊണ്ടയിടറി നായര്‍