ചെന്നൈ : തമിഴ് സിനിമ ലോകത്തെ ഞെട്ടിച്ച് പ്രമുഖ നടൻ അജിത് കുമാർ മസ്‌തിഷ്‌ക ശസ്ത്രക്രിയയ്‌ക്ക് വിധേയനായതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസമാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അജിത്തിനെ ചെന്നൈയിലെ ആശുപത്രിയിലെത്തിച്ചത്. വിടാമുയർച്ചി എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് അജിത്ത് ചികിത്സയിലുള്ളത്. പരിശോധനയിൽ അജിത്തിന്‍റെ മസ്‌തിഷ്‌കത്തിൽ ട്യൂമറിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട്. തുടർന്ന് മധുരയിൽ നിന്നും കേരളത്തിൽ നിന്നും രണ്ട് വിദഗ്‌ധ ഡോക്‌ടർമാരെ ചെന്നൈയിൽ എത്തിച്ച ശേഷം ശസ്ത്രക്രിയ നടത്തുകയായിരുന്നു. ഏകദേശം 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടന്നതെന്നാണ് വിവരങ്ങൾ.
അജിത്ത് ആരോഗ്യവാനാണെന്നും, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു. അദ്ദേഹം ഇപ്പോൾ തീവ്ര മെഡിക്കൽ നിരീക്ഷണത്തിലാണെന്നും നന്നായി സംസാരിച്ചു തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും തന്നെ ഇതുവരെ പുറത്തുവന്നിട്ടില്ല (Actor Ajith Kumar underwent brain surgery in Chennai).
നടനും ബൈക്ക് റേസറുമായ അജിത് കുമാർ ഇതിന് മുന്‍പ് നട്ടെല്ലിനുള്ള ശസ്ത്രക്രിയ ഉൾപ്പെടെ ഒന്നിലധികം ശസ്ത്രക്രിയകൾക്ക് വിധേയനായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സാധാരണ പരിശോധനകളുടെ ഭാഗമായാണ് താരത്തെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. പുതിയ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി അസർബൈജാനിലേക്ക് പോകുന്ന അജിത്, നിർബന്ധിത നടപടിക്രമമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയനായതാണെന്ന് താരത്തോട് അടുത്ത വൃത്തങ്ങൾ അറിയിക്കുന്നു.
മൂന്നു പതിറ്റാണ്ടുകളായി തമിഴ് ചലച്ചിത്ര മേഖലയിൽ തന്‍റേതായ താരപദവി നിലനിർത്തിവരുന്ന നടനാണ് അജിത്ത്. മലയാളികളുടെ പ്രിയ നടി ശാലിനിയാണ് ഭാര്യ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടമുയാർച്ചി എന്ന പുതിയ ചിത്രത്തിൻ്റെ ചിത്രീകരണത്തിലാണ് താരമിപ്പോള്‍. തൃഷ നായികയായി എത്തുന്ന ചിത്രം ഭൂരിഭാഗവും പൂർത്തിയായതായാണ് റിപ്പോര്‍ട്ട് (Actor Ajith Kumar underwent brain surgery in Chennai).
ചിത്രത്തിൻ്റെ ആദ്യഘട്ട ചിത്രീകരണം കഴിഞ്ഞ ഒക്ടോബറിൽ ആരംഭിച്ചെങ്കിലും മെയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സാഹചര്യത്തിൽ അജിത് കുമാർ മസ്‌തിഷ്‌ക ശസ്ത്രക്രിയയ്ക്ക് വിധേയനായെന്ന വാർത്ത ആരാധകരെ സങ്കടത്തിലാക്കിയിരിക്കുകയാണ്.