ബ്ലെസിയുടെ സംവിധാനത്തില്‍ പിറന്ന ചിത്രമാണ് ആടുജീവിതം. പൃഥ്വിരാജ് തകര്‍ത്തഭിനയിച്ച ഈ ചിത്രത്തിലെ ഗാനങ്ങളും സംഗീത പ്രേമികള്‍ക്ക് ഏറെ പ്രിയമാണ്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ഈ ചിത്രം. എ ആര്‍ റഹ്മാന്‍ സംഗീതം നല്‍കിയ പെരിയോനെ എന്ന ഗാനം ഏറെ പ്രേക്ഷ ശ്രദ്ധ നേടിയ ഗാനമായിരുന്നു. ഇപ്പോഴിതാ ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ (HMMA) പുരസ്‌കാര നാമനിർദേശ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ് ചിത്രത്തിലെ ഗാനങ്ങൾ. ബുധനാഴ്ചയാണ് അധികൃതർ പട്ടിക പുറത്തുവിട്ടത്. ഫീച്ചർ ഫിലിം വിഭാഗത്തിലാണ് 'പെരിയോനേ'യും മത്സരിക്കുന്നത്.
മികച്ച ഗാനത്തിനും വിദേശചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തല സംഗീതത്തിനുമായി രണ്ടു നാമനിർദേശങ്ങളാണ് ആടുജീവിതം നേടിയത്. റഫീക്ക് അഹമ്മദും എ.ആർ റഹ്മാനും വരികളെഴുതി, റഹ്മാൻ ഈണമിട്ട ‘പെരിയോനെ’ എന്ന ഗാനമാണ് മികച്ച ഗാനത്തിനുള്ള പുരസ്‌കാര പട്ടികയലിലുള്ളത്. ജിതിൻ രാജാണ് ഗാനം ആലപിച്ചത്.
ചാലഞ്ചേഴ്‌സ്, എമിലിയ പേരെസ്, ബെറ്റർമാൻ, ട്വിസ്‌റ്റേഴ്‌സ് ദ ഐഡിയ ഓഫ് യു, ദ സിക്‌സ് ട്രിപ്പിൾ എയ്റ്റ്, ബ്ലിറ്റ്സ് എന്നിവയാണ് ആടുജീവിതത്തിനു പുറമേ ഫീച്ചർ ഫിലിം ഗാന വിഭാഗത്തിലെ മറ്റു ചിത്രങ്ങൾ.
വിദേശഭാഷാ ചിത്രങ്ങളുടെ വിഭാഗത്തിൽ മികച്ച പശ്ചാത്തലസംഗീതത്തിനുള്ള പുരസ്‌കാരത്തിനായി എ.ആർ റഹ്മാനും നാമനിർദേശം ചെയ്യപ്പെട്ടു. ഗേൾ യു നോ ഇറ്റ്സ് ട്രൂ, കാ വഹായ് ടോനു, മോങ്ഗ്രൽസ്, ദ സീഡ് ഓഫ് ദി സേക്രഡ് ഫിഗ്, ദഷാഡോ ഓഫ് ദി സൺ എന്നിവയാണ് മറ്റു ചിത്രങ്ങള്‍.
സോങ്–ഓൺസ്ക്രീൻ പെർഫോമൻസ് വിഭാഗത്തിൽ സഞ്ജയ് ലീലാ ബൻസാലിയും ഇന്ത്യയിൽ നിന്ന് മത്സരത്തിനുണ്ട്. ഹീരാമണ്ഡി: ദി ഡയമണ്ട് ബസാർ എന്ന സീരീസിലെ തിലസ്‌മി ബാഹേൻ എന്നു തുടങ്ങുന്ന ഗാനമാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഈ മാസം 20-ന് ഹോളിവുഡിലെ അവലോണിലാണ് പുരസ്‌കാര വിതരണ ചടങ്ങ് നടക്കുക. സെലീന ഗോമസ്, ഡ്വൈയ്ൻ ജോൺസൺ തുടങ്ങിയവർ ചടങ്ങിനെത്തും.
ബെന്യാമിൻറെ പ്രശസ്‌തമായ നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ആടുജീവിതം സംവിധാനം ചെയ്‌തത്. ഇതിലെ കേന്ദ്രകഥാപാത്രമായ നജീബിനെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ചത്. അമലാ പോളാണ് ചിത്രത്തില്‍ നായികയായി എത്തിയത്.
ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, പ്രശസ്‌ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും മറ്റ് പ്രധാന വേഷങ്ങളിൽ ഉണ്ട്. വിഷ്വൽ റൊമാൻസിന്‍റെ ബാനറിൽ അണിയിച്ചൊരുക്കിയ, പൃഥ്വിരാജിന്‍റെ കരിയറിലെ തന്നെ ഏറ്റവും വലിയ സിനിമ കൂടിയായ 'ആടുജീവിതം' ഭൂരിഭാഗവും ചിത്രീകരിച്ചത് ജോർദാനിലാണ്.