അയോധ്യ: രാമക്ഷേത്ര പ്രതിഷ്‌ഠയോടനുബന്ധിച്ച് അയോധ്യയിൽ തയ്യാറാകുന്നത് ലോകത്തിലെ ഏറ്റവും വലിയ ദീപം. 300 അടി ഉയരമുള്ള വിളക്കാണിത്. പ്രതിഷ്‌ഠ നടക്കുന്ന ജനുവരി 22 വെള്ളിയാഴ്‌ച വൈകിട്ട് 5 നാകും അയോധ്യയിൽ ഈ ദീപം തെളിയിക്കുക(Worlds Largest Lamp to Be Lit in Ayodhya Ahead of Opening of the Ram Templ). അയോധ്യയിലെ തപസ്വി ചവാനി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ജഗദ്ഗുരു പരമഹംസ ആചാര്യയാണ് ഇക്കാര്യം അറിയിച്ചത്.
1.25 ക്വിന്‍റൽ പഞ്ഞിയും 21000 ലീറ്റർ എണ്ണയും ഉപയോഗിച്ചാണ് ഈ വിളക്ക് തെളിയിക്കുക, രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നെടുത്ത മണ്ണും, വെള്ളവും, പശുവിന്‍റെ നെയ്യും ഉപയോഗിച്ചാണ് ഈ വിളക്ക് തയ്യാറാക്കുന്നതെന്ന് പരമഹംസ ആചാര്യ പറഞ്ഞു.
"14 വർഷത്തെ വനവാസത്തിനുശേഷം ശ്രീരാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോൾ ആളുകൾ അത് ദീപാവലിയായി ആഘോഷിച്ചു. രാം ലല്ലയുടെ പ്രതിമ അയോധ്യയിൽ പ്രതിഷ്‌ഠിക്കുമ്പോള്‍ അത് മറ്റൊരു ദീപാവലിയായി ആഘോഷിക്കാനാണ് ഞങ്ങളുടെ തീരുമാനം." -പരമഹംസ ആചാര്യ പറഞ്ഞു. 108 സംഘങ്ങൾ ഒരു വർഷത്തോളം പരിശ്രമിച്ചാണ് ഈ വിളക്കിന്‍റെ നിര്‍മാണം പൂർത്തിയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിഗ്രഹത്തിന്‍റെ മുഖം അനാച്ഛാദനം ചെയ്‌തു: അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മഹാപ്രതിഷ്‌ഠാ ചടങ്ങിന് മുന്നോടിയായി രാമലല്ല വിഗ്രഹത്തിന്‍റെ മുഖം അനാച്ഛാദനം ചെയ്‌തു. നിരവധി ചടങ്ങുകൾക്കും പൂജകൾക്കും ശേഷമാണ് വിഗ്രഹം ശ്രീകോവിലിൽ സ്ഥാപിച്ചത്.
51 ഇഞ്ചുള്ള വിഗ്രഹത്തിൽ ശ്രീരാമനെ അഞ്ച് വയസുള്ള കുട്ടിയായി ചിത്രീകരിച്ചിരിക്കുന്നു. മൈസൂരുവില്‍ നിന്നുള്ള ശില്‍പിയായ അരുൺ യോഗിരാജാണ് വിഗ്രഹം കരിങ്കല്ലിൽ കൊത്തിയെടുത്തത്. കണ്ണുകള്‍ മറയ്ക്കുന്നതിന് മുന്‍പുള്ള വിഗ്രഹത്തിന്‍റെ ചിത്രവും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.