തെലങ്കാന : എബിവിപി പ്രതിഷേധത്തിനിടെ വിദ്യാർത്ഥിനിയെ രണ്ട് പൊലീസുകാർ ചേര്‍ന്ന് വലിച്ചിഴയ്ക്കുന്ന വീഡിയോ പുറത്തുവന്നതോടെ പ്രതിഷേധം ശക്തമാകുന്നു. സ്‌കൂട്ടിയിലെത്തിയ വനിത പൊലീസുകാർ ഒരു വിദ്യാര്‍ത്ഥിയെ പിന്തുടരുന്നതും അവളുടെ മുടിയിൽ പിടിച്ച് വലിച്ച് വീഴ്ത്തുന്നതും ആണ് വീഡിയോയിൽ. വേദനകൊണ്ട് ആ കുട്ടി കരയുന്നതും വീഡിയോയില്‍ കാണാം. കഴിഞ്ഞ ദിവസം മുതല്‍ വീഡിയോ സോഷ്യല്‍ മീഡിയയിൽ വൈറലായിരുന്നു (Policewomen Dragging A Protesting Student).
വിദ്യാർത്ഥിനി ഇന്നലെ പിജെടിഎസ്എയുവില്‍ (പ്രൊഫസർ ജയശങ്കർ തെലങ്കാന സ്‌റ്റേറ്റ് അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി) പ്രതിഷേധിക്കുന്നതിനിടയിലാണ് പൊലീസുകാരുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു നടപടി ഉണ്ടാകുന്നത്. ഈ വീഡിയോ ജനരോഷത്തിന് കാരണമാവുകയായിരുന്നു. വനിത കോൺസ്‌റ്റബിൾമാരുടെ നടപടി മനഃപൂർവമല്ലെന്നും പ്രതിഷേധക്കാരിയായ പെണ്‍കുട്ടിയുടെ കൈ പിടിക്കാനാണ് അവർ ശ്രമിച്ചതെന്നുമാണ് രാജേന്ദ്രനഗർ ഇൻസ്പെക്‌ടർ നാഗേന്ദ്ര ബാബുവിന്‍റെ വിശദീകരണം.
ഭാരത രാഷ്‌ട്ര സമിതി (ബിആർഎസ്) എംഎൽസി കെ കവിത ഉൾപ്പടെയുള്ള പ്രതിപക്ഷ നേതാക്കൾ പൊലീസിന്‍റെ ക്രൂരതയിൽ ആശങ്ക ഉന്നയിക്കുകയും കർശന നടപടി ആവശ്യപ്പെടുകയും ചെയ്‌തു. തെലങ്കാന പൊലീസുമായി ബന്ധപ്പെട്ട സമീപകാല സംഭവം വളരെ ആശങ്കാജനകവും അസ്വീകാര്യവുമാണെന്ന് കവിത എക്‌സില്‍ പോസ്‌റ്റ് ചെയ്‌തു. സമാധാനപരമായ രീതിയില്‍ പ്രതിഷേധിച്ച ഒരു വിദ്യാർത്ഥിനിയെ വലിച്ചിഴയ്ക്കുന്നത് പൊലീസിന്‍റെ ആക്രമണാത്മകതയെ സൂചിപ്പിക്കുന്നുവെന്ന് അവര്‍ പറഞ്ഞു. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാൻ മനുഷ്യാവകാശ കമ്മീഷനോട് കവിത ആവശ്യപ്പെടുകയും ചെയ്‌തു. വിഷയത്തിൽ അടിയന്തര ഇടപെടൽ വേണമെന്നും തെലങ്കാന പൊലീസ് മാപ്പ് പറയണമെന്നും കവിത പറഞ്ഞു.