ഉജ്ജയിൻ: വേദകാല കണക്കുകൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ലോകത്തെ ആദ്യത്തെ ക്ലോക്ക് പ്രധാനമന്ത്രി നരേന്ദ്ര ഉദ്‌ഘാടനം ചെയ്യും (PM Modi To Inaugurate World's First Vedic Clock). മാർച്ച് ഒന്നിനാണ് വേദിക് ക്ലോക്ക് നാടിനു സമർപ്പിക്കുക. 10,12 അടി നീളമുള്ള ക്ലോക്ക് ഉജ്ജയിനിലെ ജിവാജി റാവു ഒബ്‌സർവേറ്ററിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഇത് ഒരേസമയത്ത് സൂര്യൻ്റെ സ്ഥാനവുമായി സമന്വയിപ്പിക്കുകയും ദിവസത്തിലെ 24 മണിക്കൂറും മുഹൂർത്തങ്ങളായി വിഭജിക്കുകയും ചെയ്യും.
30 മുഹൂർത്തങ്ങളോടൊപ്പമാണ് ക്ലോക്ക് സമയം പ്രദർശിപ്പിക്കുക. വിർച്വൽ മോഡ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ലോക്കിന്‍റെ ഉദ്‌ഘാടനം നിർവഹിക്കുന്നത്. മൊബൈൽ അപ്ലിക്കേഷൻ വഴി ക്ലോക്കിന്‍റെ റീഡിങ്ങുകൾ ആളുകൾക്ക് കാണാൻ സാധിക്കും. കൂടാതെ സ്‌മാർട്ട് ഫോണുകളിലും മറ്റ് ഡിവൈസുകളിലും ഇത് ലഭ്യമാകും.
വേദ ഹിന്ദു പഞ്ചാംഗം, മുഹൂർത്തങ്ങൾ, ജ്യോതിഷ പ്രവചനങ്ങൾ, ജ്യോതിഷ പ്രവചനങ്ങൾ, സൂര്യോദയം, സൂര്യാസ്തമയം, ഗ്രഹനിലകൾ, രാശികൾ, യോഗ, ഭദ്ര സ്ഥാനം, ചന്ദ്രൻ്റെ സ്ഥാനം, ചോഗാദിയ, സൂര്യഗ്രഹണം, ചന്ദ്രഗ്രഹണം തുടങ്ങിയവയെ കുറിച്ചെല്ലാം ആപ്ലിക്കേഷനിലൂടെ ആളുകൾക്ക് അറിയാൻ സാധിക്കും.
ക്ലോക്കിന്‍റെ ഇരുവശത്തും 12 രാശിചിഹ്നങ്ങൾ പ്രദർശിപ്പിക്കുന്നതിനോടൊപ്പം കലണ്ടറായും ഇത് പ്രവർത്തിക്കും. ഹിന്ദു മുഹൂർത്തങ്ങൾ, വേദ ജ്യോതിഷത്തിലെ ഒമ്പത് ഗ്രഹങ്ങൾ എന്നിവയെ കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ക്ലോക്ക് പ്രദർശിപ്പിക്കുക.
വേദ സമയ കണക്കുകൂട്ടൽ കൃത്യമായി പ്രദർശിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ ക്ലോക്ക് ആണിതെന്ന് ഉജ്ജയിൻ വിക്രം റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്‌ടർ ശ്രീറാം തിവാരി പറഞ്ഞു. പുരാതന സമയ കണക്കുകൂട്ടൽ രീതി പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഞങ്ങൾ ക്ലോക്ക് സ്ഥാപിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.