ശ്രീനഗർ: ജമ്മു കശ്‌മീരിലുടനീളം ഈദ്-ഉൽ-അദ്ഹ ആഘോഷിക്കുന്ന സമയത്ത് ശ്രീനഗറിലെ ചരിത്രപ്രസിദ്ധമായ ജാമിയ മസ്‌ജിദില്‍ ഈ വർഷവും പ്രാർത്ഥനയില്ല. സമാധാനത്തിനും ഐശ്വര്യത്തിനും വേണ്ടിയുള്ള പ്രാർത്ഥനകൾക്കായി മറ്റ് പള്ളികളിലും ഈദ്ഗാഹുകളിലും ആളുകൾ ഒത്തുകൂടിയപ്പോള്‍ ജാമിയ മസ്‌ജിദ് നിശബ്‌ദമായി തന്നെ ഇരുന്നു.
ജാമിയ മസ്‌ജിദ് നിശബ്‌ദതയില്‍ മുഴുകിയിച്ച് അഞ്ച് വര്‍ഷമായി. ഇന്ന് രാവിലെ 9 മണിക്ക് തീരുമാനിച്ചിരുന്ന പ്രാർത്ഥന നടത്തുന്നത് മസ്‌ജിദ് അഡ്‌മിനിസ്‌ട്രേറ്റീവ് വിലക്കിയതായി മസ്‌ജിദ് നിയന്ത്രിക്കുന്ന അഞ്ജുമൻ ഔഖാഫ് ജുമാമസ്‌ജിദ് ശ്രീനഗർ പറഞ്ഞു. ഞങ്ങൾ അപേക്ഷകളും നിവേദനങ്ങളും നല്‍കിയിട്ടും അവർ പ്രാർത്ഥന അനുവദിച്ചില്ലെന്നും മാനേജ്‌മെൻ്റ് കമ്മിറ്റി അംഗം പറഞ്ഞു.
ജമ്മു കശ്‌മീരിലെ മറ്റ് പ്രാദേശിക പള്ളികളും മസ്‌ജിദുകളും ഈദുൽ അദ്ഹ തടസ്സമില്ലാതെ ആചരിച്ചു. കശ്‌മീർ താഴ്‌വരയുടെ സമാധാനത്തിനും സുരക്ഷയ്ക്കും സമൃദ്ധിക്കും വേണ്ടി വിശ്വാസികൾ പ്രാർത്ഥിച്ചു. കശ്‌മീരിലെ ഏറ്റവും വലിയ ഈദ് സമ്മേളനം നടന്നത് ഹസ്രത്ബാൽ ദേവാലയത്തിലാണ്, ആയിരങ്ങൾ ഈദ് പ്രാർത്ഥനകളിലും പ്രഭാഷണങ്ങളിലും പങ്കെടുത്തു.
ഇസ്‌ലാമിക കലണ്ടറിലെ അവസാന മാസമായ ദുൽ ഹിജ്ജയുടെ 10-ാം ദിവസമാണ് ലോകമെമ്പാടുമുള്ള മുസ്‌ലിം വിശ്വാസികള്‍ ഈദുൽ അദ്ഹ ആചരിക്കുന്നത്. അല്ലാഹുവിൻ്റെ കൽപ്പനപ്രകാരം തൻ്റെ മകൻ ഇസ്‌മാഈലിനെ ബലിയർപ്പിക്കുന്നതിന് ഇബ്രാഹിം നബിയുടെ സന്നദ്ധതയെ അനുസ്‌മരിപ്പിക്കുന്നതാണ് ഈദുൽ അദ്ഹ.
അല്ലാഹുവിൻ്റെ പരീക്ഷണം വിജയിച്ച ശേഷം ഇബ്രാഹിം നബി പകരം ഒരു മൃഗത്തെ അറുത്തു. ഈ ഉത്സവത്തിൽ മൃഗങ്ങളെ ബലിയർപ്പിക്കുന്നതിലൂടെ ആളുകൾ ഈ പാരമ്പര്യം പിന്തുടരുന്നു. ഈദ് നമസ്‌കാരത്തിന് ശേഷം കശ്‌മീരിലുടനീളം ആളുകൾ മൃഗബലിയിൽ പങ്കെടുക്കും. ഈ വർഷം ബലി കർമ്മങ്ങൾക്കായി ഒട്ടകങ്ങൾ ഉൾപ്പെടെയുള്ള വിവിധ മൃഗങ്ങളെയാണ് തയ്യാറാക്കിയത്.
ALSO READ: ഒരുമയുടെയും ഐക്യത്തിൻ്റെയും മഹത്തായ സന്ദേശം പകര്‍ന്ന് ബലിപെരുന്നാൾ ദിനം