കൃഷ്‌ണനഗർ (പശ്ചിമ ബംഗാൾ) : 2024 ലെ ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മിർ ജാഫർ എന്ന പേര് പെട്ടെന്ന് ചർച്ചയിൽ ഉയർന്നുവന്നിരിക്കുകയാണ്. കൃഷ്‌ണ നഗർ ലോക്‌സഭ മണ്ഡലത്തിൽ രാജാ കൃഷ്‌ണചന്ദ്ര റേയുടെ പിൻഗാമിയായ അമൃത റേയെ ബിജെപി സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് സോഷ്യൽ മീഡിയയിൽ പുതിയ ചർച്ചകൾ ആരംഭിച്ചത്. രാജാ കൃഷ്‌ണചന്ദ്ര റേയുടെ ചരിത്രം ചൂണ്ടിക്കാട്ടിയാണ് ബിജെപി സ്ഥാനാർഥിയെ പരിഹസിക്കുന്നത്.
മിർ ജാഫർ എന്നറിയപ്പെടുന്ന മിർ സയ്യിദ് ജാഫർ അലി ഖാൻ ബഹാദൂർ, ബംഗാളിലെ ആദ്യത്തെ ആശ്രിത നവാബായിയായി ഭരിച്ചിരുന്ന കമാൻഡർ-ഇൻ-ചീഫ് ആയിരുന്നു. ബംഗാളിലെ അവസാനത്തെ സ്വതന്ത്ര നവാബായിരുന്ന സിറാജ്-ഉദ്-ദൗളയുടെ കീഴിൽ ബംഗാളി സൈന്യത്തിന്‍റെ കമാൻഡറായി അദ്ദേഹം സേവനമനുഷ്‌ഠിച്ചു, എന്നാൽ പ്ലാസി യുദ്ധത്തിൽ അദ്ദേഹത്തെ ഒറ്റിക്കൊടുക്കുകയും 1757-ലെ ബ്രിട്ടീഷ് വിജയത്തിനുശേഷം മസ്‌നാദിലേക്കോ സിംഹാസനത്തിലേക്കോ കയറുകയും ചെയ്‌തു.
ക്ലൈവ് പ്രഭുവിന്‍റെ വിശ്വസ്‌തനായിരുന്ന മിർ ജാഫറിന് 1760 വരെ ഈസ്‌റ്റ് ഇന്ത്യ കമ്പനിയിൽ നിന്ന് സൈനിക പിന്തുണ ലഭിച്ചു. കൂടാതെ, രാജാ കൃഷ്‌ണചന്ദ്ര റേ മിർ ജാഫറിന്‍റെ സുഹൃത്തായിരുന്നു. ജഗദീഷ് ഷേത്തും മിർ ജാഫറും മറ്റും ചേർന്ന് സിറാജ്-ഉദ്-ദൗളയ്‌ക്കെതിരെ ഗൂഢാലോചന നടത്തുകയും റോബർട്ട് ക്ലൈവുമായി ചര്‍ച്ച നടത്തുകയും ചെയ്‌ത സംഘത്തിൽ കൃഷ്‌ണചന്ദ്ര റേയും ഉണ്ടായിരുന്നുവെന്ന് ചരിത്രം നോക്കുമ്പോൾ കാണാം.
ഈ കൂട്ടുക്കെട്ടിന്‍റെ ഫലമായി, പ്ലാസി യുദ്ധത്തിൽ സിറാജ്-ഉദ്-ദൗള പരാജയപ്പെട്ടു. ബ്രിട്ടീഷുകാരുമായും പ്രത്യേകിച്ച് റോബർട്ട് ക്ലൈവുമായും കൃഷ്‌ണചന്ദ്ര സൗഹാർദപരമായ ബന്ധം പുലർത്തിയിരുന്നുവെന്നാണ് അറിയുന്നത്. ബംഗാളിലെ നവാബ് മിർ ഖാസിം 1760-കളിൽ കൃഷ്‌ണചന്ദ്ര റേയെ വധിക്കാൻ ഉത്തരവിട്ടപ്പോൾ ഈ നല്ല ബന്ധം ഉപയോഗപ്രദമായി.
കൃഷ്‌ണചന്ദ്രയുടെ വധശിക്ഷ റദ്ദാക്കിയതിനു പുറമേ, ക്ലൈവ് അഞ്ച് പീരങ്കികൾ സമ്മാനിക്കുകയും കൃഷ്‌ണചന്ദ്രനെ കൃഷ്‌ണനഗർ പ്രദേശത്തെ ഭൂവുടമയാക്കുകയും ചെയ്‌തു. മഹാരാജാവ് എന്ന പദവിയും നൽകി ആദരിച്ചു.
രാജാ കൃഷ്‌ണചന്ദ്രയുടെ പിൻഗാമിയായ രാജമാത അമൃത റേ കൃഷ്‌ണനഗർ ബി.ജെ.പി സ്ഥാനാർഥിയായി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്രിക്കുന്നു എന്ന വാര്‍ത്ത വന്നതോടെയാണ് രാജാ കൃഷ്‌ണചന്ദ്രയും മിർ ജാഫറും തമ്മിലുള്ള സൗഹൃദവും മറ്റും പറഞ്ഞ് നെറ്റിസണ്‍സ് രംഗത്തെത്തിയത്. തൃണമൂൽ കോൺഗ്രസിന്‍റെ മഹുവ മൊയ്‌ത്രയ്‌ക്കെതിരെയാണ് അമൃത റേ മത്സരിക്കുന്നത്. മിർ ജാഫറിനെപ്പോലെ ബംഗാളിനെ വിൽക്കാൻ രാജാ കൃഷ്‌ണചന്ദ്ര റേ ആഗ്രഹിച്ചു എന്നിങ്ങനെ തുടങ്ങിയ കമന്‍റുകളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞത്.