ശ്രീനഗര്‍ : അഞ്ച് വര്‍ഷം നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ജയില്‍മോചിതനായ കശ്‌മീരി മാധ്യമപ്രവര്‍ത്തകന്‍ അസിഫ് സുല്‍ത്താന്‍ വീണ്ടും അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ അംബേദ്ക്കര്‍ ജയിലില്‍ നിന്നിറങ്ങിയതിന് തൊട്ടുപിന്നാലെയാണ് ഇദ്ദേഹത്തെ വീണ്ടു നാടകീയമായി അറസ്റ്റ് ചെയ്‌തത് (Kashmiri journalist).
2023 ഡിസംബര്‍ 11നാണ് ജമ്മു കശ്‌മീര്‍, ലഡാക്ക് ഹൈക്കോടതി പൊതുസുരക്ഷ ചട്ടം അനുസരിച്ച് ഇദ്ദേഹത്തിനെതിരെയുള്ള തടവ് ഉത്തരവ് തള്ളിയത്. പിന്നെയും 78 ദിവസങ്ങള്‍ കഴിഞ്ഞാണ് ഇദ്ദേഹത്തിന് പുറത്തിറങ്ങാനായത്. നടപടി ക്രമങ്ങളിലെ കാലതാമസമാണ് ഇദ്ദേഹത്തിന്‍റെ മോചനം വൈകിപ്പിച്ചത്.
ഇതോടെ 2,012 ദിവസത്തെ പൊലീസ് കസ്റ്റഡിയ്ക്ക് ശേഷം അദ്ദേഹം തിരികെ ശ്രീനഗറിലെ സ്വന്തം വീട്ടിലെത്തി കുടുംബത്തോടൊപ്പം കഴിയുകയായിരുന്നു (Asif Sultan). എന്നാല്‍ ഇതിന് അധികം ആയുസുണ്ടായിരുന്നില്ല. ചൊവ്വാഴ്‌ച പുറത്തിറങ്ങിയ അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്‌തിരിക്കുകയാണിപ്പോള്‍.
ജയില്‍ മോചിതനാക്കിക്കൊണ്ട് കോടതി ഉത്തരവ് ഇറങ്ങിയെങ്കിലും ഉദ്യോഗസ്ഥ തലത്തിലെ പലവിധ താമസം കാരണം പിന്നെയും ഏറെ വൈകിയാണ് ഇദ്ദേഹത്തിന് തന്‍റെ വൃദ്ധമാതാപിതാക്കളെയും ഭാര്യയേയും ആറ് വയസുകാരി മകളെയും കാണാന്‍ സാധിച്ചത്. ഇതിനിടെയാണ് വീണ്ടും ബതമാലൂ പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന ഉത്തരവ് ലഭിച്ചത് ( Jammu and Kashmir).
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും ഇദ്ദേഹത്തെ പിന്നീട് റയിന്‍വാരി പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തോടൊപ്പം സന്തോഷമായിരിക്കുന്നതിനിടെയാണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ വച്ച് തലവേദനയും നെഞ്ച് വേദനയും അനുഭവപ്പെട്ട അദ്ദേഹത്തെ എസ്എംഎച്ച്എസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മണിക്കൂറുകള്‍ നീണ്ട പരിശോധനകള്‍ക്കും വിധേയനാക്കി. വീണ്ടും പൊലീസ് സ്റ്റേഷനില്‍ എത്തിച്ച ശേഷം കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിതാവിന്‍റെ ആവര്‍ത്തിച്ചുള്ള അഭ്യര്‍ഥന തള്ളിയായിരുന്നു നടപടി. മറ്റൊരു കേസുമായി ബന്ധപ്പെട്ട് തുടര്‍നടപടികള്‍ക്കായി അദ്ദേഹത്തെ ആവശ്യമുണ്ടെന്ന് കാട്ടിയാണ് റയിന്‍വാരി പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. എന്നാല്‍ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല.
എന്നാല്‍ 2019ലെ ഈ കേസില്‍ അധികൃതര്‍ ഇദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിട്ടുള്ളതാണെന്ന് കുടുംബത്തോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഈ സംഭവത്തില്‍ അറസ്റ്റ് ഉണ്ടാകില്ലെന്ന് കരുതുന്നതായും അവര്‍ പറഞ്ഞു. ശ്രീനഗറിലെ ജയിലില്‍ കലാപം ഉണ്ടാക്കിയെന്ന കുറ്റമാണ് ചുമത്തിയിട്ടുള്ളത്. പ്രഥമ വിവര റിപ്പോര്‍ട്ടില്‍ ഇദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കുകയും യുഎപിഎയിലെ പതിമൂന്നാം വകുപ്പ് ചുമത്തുകയും ചെയ്‌തിട്ടുണ്ട്. ഇതിന് പുറമെ ഐപിസി147,148,149 വകുപ്പുകളും ചുമത്തിയിട്ടുണ്ട്. ഇദ്ദേഹത്തെ അഞ്ച് ദിവസത്തേക്ക് പൊലീസ് റിമാന്‍ഡ് ചെയ്‌തു.
തിങ്കളാഴ്‌ച ജാമ്യഹര്‍ജി സമര്‍പ്പിക്കും. നേരത്തെ സുല്‍ത്താന്‍ പുറത്ത് ഇറങ്ങാന്‍ വൈകിയതില്‍ കുടുബം പ്രതിഷേധം അറിയിച്ചിരുന്നു. നടപടികളുലുണ്ടായ കാലതാമസമാണ് ഇദ്ദേഹത്തിന്‍റെ ജയില്‍മോചനം വൈകിപ്പിച്ചത്. ജില്ല മജിസ്ട്രേറ്റില്‍ നിന്നും ആഭ്യന്തര വകുപ്പില്‍ നിന്നും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കാന്‍ വൈകിയതും ഉദ്യോഗസ്ഥതല നടപടികളുടെ താമസവുമാണ് ഇദ്ദേഹത്തിന്‍റെ മോചനം രണ്ടരമാസത്തോളം വൈകിപ്പിച്ചത്.
നിരോധിത സംഘടനയായ ഹിസ്ബുള്‍ മുജാഹിദിന് സഹായങ്ങള്‍ നല്‍കിയെന്നാരോപിച്ച് ഇദ്ദേഹത്തിനെതിരെ 2018 ഓഗസ്റ്റ് 27നാണ് നടപടികള്‍ ആരംഭിച്ചത്. ആദ്യം യുഎപിഎ ചുമത്തിയ ഇദ്ദേഹത്തിന് മേല്‍ പിന്നീട് മറ്റ് വകുപ്പുകളും ചുമത്തുകയായിരുന്നു. 2022 ഏപ്രിലില്‍ ഹൈക്കോടതി യുഎപിഎ കേസില്‍ ഇദ്ദേഹത്തിന് ജാമ്യം അനുവദിച്ചു.
തീവ്രവാദ സംഘടനയുമായി ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു കോടതിയുടെ നടപടി. എന്നാല്‍ ഈ ഉത്തരവ് ഇറങ്ങി നാല് ദിവസത്തിന് ശേഷം വീണ്ടും ഇദ്ദേഹത്തെ പിഎസ്എ പ്രകാരം തടവിലാക്കി. വീണ്ടും ഇദ്ദേഹത്തിന്‍റെ ജയില്‍വാസം നീണ്ടു. സര്‍ക്കാരിനെതിരെ ഇദ്ദേഹം നടത്തുന്ന മാധ്യമപ്രവര്‍ത്തനമാണ് ഇതിന്‍റെയെല്ലാം അടിസ്ഥാനമെന്ന് വീട്ടുകാര്‍ ആരോപിക്കുന്നു. ശ്രീനഗറിലെ ബതമാലൂവില്‍ 2018 ആഗസ്റ്റ് 12ന് ഇദ്ദേഹത്തിന്‍റെ വീടിന് അടുത്ത് തീവ്രവാദികളുമായുണ്ടായ ഒരു ഏറ്റുമുട്ടലിന്‍റെ പ്രഥമ വിവര റിപ്പോര്‍ട്ടിലും ഇദ്ദേഹത്തിന്‍റെ പേര് പരാമര്‍ശിക്കുന്നുന്നുണ്ട്.
Also Read: കശ്‌മീരി മാധ്യമപ്രവർത്തകൻ ആസിഫ് സുല്‍ത്താൻ ജയില്‍ മോചിതനായി; മോചനം 5 വർഷത്തെ ശിക്ഷയ്‌ക്ക് ശേഷം
ജയിലഴിക്കുള്ളിലായിരിക്കുമ്പോഴും ഇദ്ദേഹത്തിന്‍റെ മാധ്യമപ്രവര്‍ത്തനത്തിന് നിരവധി അംഗീകാരങ്ങള്‍ തേടിയെത്തിയിരുന്നു. 2019ല്‍ നാഷണല്‍ പ്രസ്ക്ലബ് ഓഫ് അമേരിക്കയുടെ ജോണ്‍ ഔബചന്‍ പ്രസ് ഫ്രീഡം പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഫോട്ടോ ജേര്‍ണലിസ്റ്റുകളായ കമരന്‍ യൂസഫും ഫഹദ് ഷായും സമാനമായ കരുതല്‍ തടങ്കലിന് വിധേയരായിരുന്നു.